ആലപ്പുഴ: ആലപ്പുഴ തിരിച്ചുപിടിക്കാൻ കെ.സി. വേണുഗോപാലിനെ തിരിച്ചെത്തിച്ച കോൺഗ്രസിന് പിഴച്ചില്ല. സിറ്റിംഗ് എം.പി എ.എം. ആരിഫിനെ അറുപതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വേണുഗോപാൽ തോൽപ്പിച്ചത്. കോൺഗ്രസിന്റെ സംഘടനാ ചുമതലകളുടെ തിരക്ക് മൂലം പ്രചാരണത്തിൽ ഇതരസ്ഥാനാർത്ഥികളെ അപേക്ഷിച്ച് കുറവ് സമയമേ കെ.സിക്ക് ലഭിച്ചുള്ളൂവെങ്കിലും ആലപ്പുഴക്കാർ കൈവിട്ടില്ല. ആദ്യ റൗണ്ടിൽ അമ്പലപ്പുഴ പറവൂർ ഭാഗത്ത് 368 വോട്ടിന് എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാസുരേന്ദ്രൻ മുന്നേറിയതൊഴിച്ചാൽ മറ്റൊരു ഘട്ടത്തിലും കെ.സിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 1996ൽ നിയമസഭാ സ്ഥാനാർത്ഥിയായാണ് കണ്ണൂരുകാരനായ കെ.സി. ആലപ്പുഴയിലെത്തിയത്. 2001ലും 2006ലും നിയമസഭയിലും, 2009, 2014 വർഷങ്ങളിൽ ലോക്സഭയിലും ആലപ്പുഴയെ പ്രതിനിധീകരിച്ചത് കെ.സിയായിരുന്നു. 2019ൽ കെ.സി വിട്ടുനിന്നപ്പോൾ ആലപ്പുഴ യു.ഡി.എഫിനെ കൈവിട്ടു. ഇന്നലെ ഫലമറിഞ്ഞ ശേഷം ദേശീയ ചുമതലകളുടെ ഭാഗമായി കെ.സി. വേണുഗോപാൽ ഡൽഹിയിലേക്ക് തിരിച്ചു.
വയനാട്ടിൽ
വീണ്ടും രാഹുൽ
കൽപ്പറ്റ: വയനാട്ടിൽ രണ്ടാം അങ്കത്തിനിറങ്ങിയ രാഹുൽ ഗാന്ധിക്ക് ഇക്കുറിയും മികച്ച ഭൂരിപക്ഷം. 2019ൽ ലഭിച്ചതിനെക്കാൾ ഭൂരിപക്ഷത്തിൽ കുറവ് വന്നെങ്കിലും വിജയത്തിളക്കം ഒട്ടും കുറഞ്ഞില്ല. 6,47, 445 വോട്ട് നേടിയ രാഹുലിന്റെ ഭൂരിപക്ഷം 3,64,422. ഇക്കുറി യു.പിയിലെ റായ്ബറേലിയിലും മത്സരിച്ച രാഹുൽ അവിടെയും വൻവിജയമാണ് നേടിയത്.
ഇന്ത്യ സഖ്യത്തിലെ പ്രധാന നേതാക്കളിൽ ഒരാളായ സി.പി.ഐയിലെ ആനി രാജ വയനാട്ടിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായതോടെ രാഹുൽ ഗാന്ധി ഇവിടത്തെ മത്സരത്തിൽ നിന്ന് മാറി നിൽക്കണമെന്ന ആവശ്യമുയർന്നിരുന്നു. എന്നാൽ, അതിന് ചെവികൊടുക്കാതിരുന്ന രാഹുലും കോൺഗ്രസും ശക്തമായ പോരാട്ടമാണ് കാഴ്ചവച്ചത്. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ മൂന്നു തവണ മാത്രമാണ് രാഹുൽഗാന്ധിക്ക് വയനാട്ടിൽ പ്രചാരണത്തിന് എത്താനായത്. മണ്ഡലത്തിൽ പോളിംഗ് ശതമാനം കുറഞ്ഞപ്പോൾ രാഹുലിന്റെ ഭൂരിപക്ഷം വൻതോതിൽ കുറയുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ, അതിനെയെല്ലാം അസ്ഥാനത്താക്കി ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ലീഡ് നേടാൻ രാഹുലിന് കഴിഞ്ഞു.
തരൂരിനെ നാലാമതും
നെഞ്ചിലേറ്റി തലസ്ഥാനം
തിരുവനന്തപുരം: തിരുവനന്തപുരത്ത് തുടർച്ചയായ നാലം വിജയമാണ് യു.ഡി.എഫിലെ ഡോ. ശശി തരൂർ നേടിയത്. ആദ്യന്തം ഉദ്വേഗം നിലനിറുത്തിയ വോട്ടെണ്ണലിൽ അവസാന ഘട്ടത്തിലാണ് തരൂർ വീജയതീരമടുത്തത്. 16077 വോട്ടുകളുടെ ഭൂരിപക്ഷമാണ് അദ്ദേഹത്തിനുള്ളത്.
തുടക്കം മുതൽ തരൂരും എൻ.ഡി.എയുടെ രാജീവ് ചന്ദ്രശേഖറും തമ്മിലായിരുന്നു മത്സരം. ആദ്യ ഘട്ടത്തിൽ തരൂർ മൂന്നിലെത്തിയെങ്കിലും ഭൂരിപക്ഷം ഉയർത്താനായില്ല. പിന്നീട് മേൽക്കൈ രാജീവിനായി.
ഒരു ഘട്ടത്തിൽ 24,000 ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലെത്തിയ രാജീവ് ചന്ദ്രശേഖർ ജയിക്കുമെന്ന പ്രതീതിയുമുണ്ടായി. പാറശാലയ്ക്ക് പുറമെ തീരദേശ അസംബ്ളി മണ്ഡലങ്ങളായ നെയ്യാറ്റിൻകര, കോവളം എന്നിവിടങ്ങളിലെ വോട്ടുകളാണ് തരൂരിന് തുണയായത്. ഇടതു സ്ഥാനാർത്ഥി പന്ന്യൻരവീന്ദ്രന് ഒരു ഘട്ടത്തിലും വെല്ലുവിളി ഉയർത്താനായില്ല. 99,989 വോട്ടിന്റെ ഭൂരിപക്ഷമാണ് കഴിഞ്ഞ തവണ തരൂരിന് ലഭിച്ചത്.
ആശ്വാസമായത്
ആലത്തൂരിലെ ജയം
തൃശൂർ: സംസ്ഥാനത്തൊട്ടാകെ തിരിച്ചടിയുണ്ടായപ്പോൾ സി.പി.എമ്മിനും ഇടതുമുന്നണിക്കും നേരിയ ആശ്വാസമായത് ആലത്തൂരിലെ ജയം. ജനപ്രിയനായ മന്ത്രി കെ.രാധാകൃഷ്ണന്റെ വ്യക്തിപ്രഭാവവും തുടക്കം മുതൽ നടത്തിയ ചിട്ടയായ പ്രവർത്തനവും കൊണ്ടാണ് ഇടതു കോട്ട തിരിച്ചുപിടിക്കാനായത്. ഭൂരിപക്ഷം 19,587. സംസ്ഥാനത്തെ യു.ഡി.എഫ് തരംഗത്തിൽ പ്രതീക്ഷിച്ച ഭൂരിപക്ഷമുണ്ടായില്ല.
രാധാകൃഷ്ണന്റെ വിജയത്തെ തുടർന്ന് ചേലക്കര നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പുണ്ടാകും. പുതിയ മന്ത്രി വരും.. ഭൂരിഭാഗം കർഷകരും കർഷകത്തൊഴിലാളികളുമുള്ള മണ്ഡലത്തിൽ മണ്ഡലത്തിൽ നിന്നുള്ളയാളെ സ്ഥാനാർത്ഥിയാക്കണമെന്ന പ്രവർത്തകരുടെ നിർദ്ദേശം പാർട്ടി പരിഗണിച്ചത് ഗുണമായി.രാധാകൃഷ്ണന്റെ മണ്ഡലത്തിലുള്ള സ്വാധീനവും തുണയായി. സി.പി.എമ്മിലെ പി.കെ.ബിജു 2009ലും 2014ലും വിജയിച്ച മണ്ഡലത്തിൽ കഴിഞ്ഞ തവണ കോൺഗ്രസിലെ രമ്യ ഹരിദാസ് ഒന്നര ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചത് പാർട്ടിയെ ഞെട്ടിച്ചു.കഴിഞ്ഞതവണ ബിജുവിനെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രവർത്തകർക്ക് എതിർപ്പുണ്ടായിരുന്നു. . മണ്ഡലത്തിൽ ഉൾപ്പെടുന്ന ചേലക്കരയിൽ നിന്ന് വിജയിച്ച് മന്ത്രിയായ രാധാകൃഷ്ണന് അവിടെ നടത്തിയ വികസന പ്രവർത്തനങ്ങളും വിജയത്തിന് സഹായകമായി.
കൊല്ലത്ത്
ഹാട്രിക് പ്രേമലൂ
കൊല്ലം: കൊല്ലത്തിന്റെ ചരിത്രത്തിലെ ഉയർന്ന ഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രൻ ഹാട്രിക് വിജയം നേടിയത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. മുകേഷിനേക്കാൾ 150302 വോട്ടിന്റെ ഭൂരിപക്ഷം. പ്രേമചന്ദ്രൻ 2019ൽ നേടിയ 1,48,856 വോട്ടിന്റെ ഭൂരിപക്ഷമാണ് മറികടന്നത്. അഞ്ചാം തവണയാണ് പ്രേമചന്ദ്രൻ കൊല്ലത്ത് നിന്ന് ലോക്സഭയിലെത്തുന്നത്. എം. മുകേഷിനെ നിയമസഭയിലെത്തിച്ച കൊല്ലമുൾപ്പെടെയുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങളിലും പ്രേമചന്ദ്രന് തന്നെയാണ് ലീഡ്. ചവറ- 25846, പുനലൂർ- 18044, ചടയമംഗലം- 14619, കുണ്ടറ- 27105, കൊല്ലം- 23792, ഇരവിപുരം- 23678, ചാത്തന്നൂർ- 15571 എന്നിങ്ങനെയാണ് നിയമസഭാ മണ്ഡലം തിരിച്ചുള്ള പ്രേമചന്ദ്രന്റെ ലീഡ്.
കൊല്ലത്ത് എൽ.ഡി.എഫ് വോട്ടിൽ ഇടിഞ്ഞപ്പോൾ എൻ.ഡി.എയ്ക്ക് വൻ വർദ്ധനവുണ്ടായി. പ്രേമചന്ദ്രൻ ബി.ജെ.പിയിലേക്ക് പോകുമെന്നതടക്കമുള്ള എൽ.ഡി.എഫിന്റെ പതിവ് പ്രചാരണം ഇത്തവണയും വിലപ്പോയില്ല. ന്യൂനപക്ഷങ്ങൾക്ക് പുറമേ ഇടതുപക്ഷ വോട്ടുകളും ചോർത്തിയെടുത്താണ് ഇത്തവണത്തെയും പ്രേമചന്ദ്രന്റെ വിജയം.
കോട്ടയം വീണ്ടും യു.ഡി.എഫ് കോട്ട
കോട്ടയം : നാലര പതിറ്റാണ്ടിന് ശേഷം കേരള കോൺഗ്രസുകൾ തമ്മിൽ മാറ്റുരച്ച കോട്ടയം ലോക്സഭാ മണ്ഡലത്തിൽ 87,266 വോട്ടിന്റെ ആധികാരിക ജയമാണ് യു.ഡി.എഫിലെ ഫ്രാൻസിസ് ജോർജ് നേടിയത്. കേരള കോൺഗ്രസുകളിൽ പാർലമെന്റ് അംഗമുള്ള ഏക പാർട്ടിയായി ജോസഫ് വിഭാഗം ഇതോടെ മാറി. ബി.ഡി.ജെ.എസിന്റെ തുഷാർ വെള്ളാപ്പള്ളി എൻ.ഡി.എയുടെ വോട്ടുനില മെച്ചപ്പെടുത്തി. ഫ്രാൻസിസ് ജോർജ് 3,64,631 വോട്ട് നേടിയപ്പോൾ ഇടത് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ 2,77,365 വോട്ടാണ് നേടിയത്. തുഷാർ വെള്ളാപ്പള്ളി 1,65,046 വോട്ട് നേടി.
ഏഴു നിയമസഭാ മണ്ഡലങ്ങളിൽ വൈക്കം ഒഴികെ ആറിടത്തും ഫ്രാൻസിസ് ജോർജ് ലീഡ് നേടി. എൽ.ഡി.എഫ് ജനപ്രതിനിധികളുള്ള വൈക്കത്തും ഏറ്റുമാനൂരും ചാഴികാടന് പ്രതീക്ഷിച്ച ലീഡ് നേടാനുമായില്ല. വൈക്കത്ത് കിട്ടിയത് 5196 വോട്ടിന്റെ നേരിയ ലീഡാണ്. സി.പി.എം ശക്തി കേന്ദ്രമായ ഏറ്റുമാനൂരിൽ 9610 വോട്ടിന് പിന്നാക്കം പോയത് ഇടത് ക്യാമ്പുകളെ ഞെട്ടിച്ചു. എല്ലാ മണ്ഡലങ്ങളിലും 20 ശതമാനത്തിനടുത്ത് വോട്ട് നേടിയ തുഷാർ ഇടത് - വലത് വോട്ടുകളിൽ ഭിന്നിപ്പുണ്ടാക്കി.
പാലക്കാട്ട്
ശ്രീകണ്ഠന്റെ
തേരോട്ടം
പാലക്കാട്: വി.എസ്.വിജയരാഘവനെന്ന കോൺഗ്രസ് നേതാവിനെ 1989ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ തറ പറ്റിച്ച് യു.ഡി.എഫിൽ നിന്ന് പാലക്കാടിനെ ഇടത്തേക്ക് തിരിച്ച് അത്ഭുതം സൃഷ്ടിച്ച എ.വിജയരാഘവന് ഇക്കുറി ആ മാജിക്ക് ആവർത്തിക്കാനായില്ല. പി.ബി അംഗത്തെ തന്നെ മത്സരരംഗത്തിറക്കി കഴിഞ്ഞ തവണ കൈവിട്ട പാലക്കാട് മണ്ഡലം തിരിച്ചു പിടിക്കാനുള്ള സി.പി.എം നീക്കങ്ങൾ വിജയം കണ്ടില്ല.
ആഞ്ഞുവീശിയ യു.ഡി.എഫ് തരംഗത്തിൽ സി.പി.എമ്മിന്റെ എ.വിജയരാഘവനും വീണു. കഴിഞ്ഞ തവണത്തെ നേട്ടം ഭാഗ്യം കൊണ്ടുണ്ടായതല്ലെന്ന് തെളിയിക്കുന്നതായി ശ്രീകണ്ഠന്റെ വലിയ ജയം. 75283 വോട്ടുകളുടെ ഭൂരിപക്ഷം.ന്യൂനപക്ഷ വോട്ടുകൾ വി.കെ ശ്രീകണ്ഠന് അനുകൂലമായി ഏകീകരിക്കപ്പെട്ടു. എൽ.ഡി.എഫ് സർക്കാറിനെതിരായ ഭരണവിരുദ്ധ വികാരവും കൂടിയായപ്പോൾ യു.ഡി.എഫ് പാലക്കാട് അനായാസ വിജയം നേടുകയായിരുന്നു.
എട്ടാം തവണ
എം.പി: ചരിത്രമെഴുതി
കൊടിക്കുന്നിൽ
ആലപ്പുഴ: എട്ടാം വിജയത്തിലൂടെ റെക്കാഡ് സ്വന്തമാക്കി കൊടിക്കുന്നിൽ സുരേഷ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തവണ എം.പിയാകുന്ന നേതാവെന്ന ഖ്യാതി ഇനി കൊടിക്കുന്നിലിന് സ്വന്തം. ഏഴു തവണ പൊന്നാനിയെ പ്രതിനിധാനം ചെയ്ത ജി.എം.ബനാത്ത്വാലയുടെയും ആറു തവണ വടകരയിൽ നിന്ന് വിജയിച്ച കെ.പി. ഉണ്ണികൃഷ്ണന്റെയും റെക്കാഡാണ് മുൻ കേന്ദ്രമന്ത്രി കൂടിയായ കൊടിക്കുന്നിൽ മറികടന്നത്.
സ്ഥിരം സംവരണ മണ്ഡലമായ അടൂർ പുനർനിർണയത്തിൽ ഇല്ലാതായതോടെയാണ് 2009-ൽ ആ പദവി മാവേലിക്കരയ്ക്ക് കൈവന്നത്. അടൂരിന് പകരം പത്തനംതിട്ട ജനറൽ സീറ്റായി. സംവരണ മണ്ഡലമായ ശേഷം 2009ലാണ് അടൂരിലെ സിറ്റിംഗ് എം.പി യായിരുന്ന കൊടിക്കുന്നിൽ സുരേഷ് മാവേലിക്കരയിൽ ആദ്യം മത്സരിച്ചത്. അന്നു മുതൽ തുടർച്ചയായി മാവേലിക്കരയിൽ നിന്ന് ലോക്സഭയെ പ്രതിനിധീകരിച്ചു.
ചാലക്കുടിയിൽ
ഭൂരിപക്ഷം കുറഞ്ഞു
എം.എസ്. സജീവൻ
കൊച്ചി: ചാലക്കുടിയിൽ ബെന്നി ബെഹനാൻ വിജയിച്ചെങ്കിലും എൽ.ഡി.എഫും ട്വന്റി 20യും യു.ഡി.എഫിനെ വെള്ളം കുടിപ്പിച്ചു. 2019ലെ 1,32,274 വോട്ടിന്റെ ഭൂരിപക്ഷം ഇക്കുറി 63,754 ആയി കുറയാൻ എൽ.ഡി.എഫിലെ പ്രൊഫ.സി. രവീന്ദ്രനാഥിന്റെ വ്യക്തിപ്രഭാവവും ട്വന്റി 20 പാർട്ടിയുടെ മുന്നേറ്റവും കാരണമായി.
ലോക്സഭയിലേക്കുള്ള ആദ്യമത്സരത്തിൽ 11.11 ശതമാനം വോട്ടുനേടി ട്വന്റി 20 മികച്ച പ്രകടനം കാഴ്ചവച്ചു. സ്ഥാനാർത്ഥി ചാർളി പോൾ 1,05,642 വോട്ട് നേടി. യു.ഡി.എഫ് 2019ൽ നേടിയ 47.81 ശതമാനം വോട്ട് 41.73 ആയി ഇക്കുറി കുറഞ്ഞു. 6.08 ശതമാനത്തിന്റെ കുറവ്.
ട്വന്റി 20യുടെ ശക്തികേന്ദ്രമായ കുന്നത്തുനാട്ടിൽ യു.ഡി.എഫ് ഒന്നാംസ്ഥാനം നേടിയെങ്കിലും രണ്ടാം സ്ഥാനത്തെത്തിയ ട്വന്റി 20യുടെ പ്രകടനം വോട്ടു കുറച്ചു. എൽ.ഡി.എഫിന് മൂന്നാം സ്ഥാനമാണ് ലഭിച്ചത്. പെരുമ്പാവൂർ, ആലുവ മണ്ഡലങ്ങളിലും ട്വന്റി 20 വോട്ട് നേടി.
എൻ.ഡി.എയ്ക്കും ചാലക്കുടിയിൽ തിരിച്ചടി ലഭിച്ചു. മൂന്നാം സ്ഥാനത്തെത്തിയ ബി.ഡി.ജെ.എസിലെ കെ.എ.ഉണ്ണികൃഷ്ണൻ 2019നെക്കാൾ പിന്നിലായി. കഴിഞ്ഞ തവണ നേടിയ 15.56 ശതമാനം വോട്ട് 11.11ആയി കുറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |