തിരുവനന്തപുരം: കെ.എസ്.ഇ.ബിയിൽ ഡയറക്ടർമാരായി പുറത്തുനിന്നുള്ളവരെ നിയമിക്കണമെന്നും സ്ഥാപനത്തിലെ ചീഫ് എൻജിനിയർമാരെ പരിഗണിക്കരുതെന്നും ശുപാർശ. പൊതുമേഖലാ സ്ഥാപനമെന്ന പദവി മാറി കമ്പനിയായതോടെ ഡയറക്ടർ നിയമനത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.എസ്.ഇ.ബി മാനേജ്മെന്റ് സർക്കാരിന് ശുപാർശ നൽകിയത്. മുഖ്യമന്ത്രിയാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. സ്ഥാപനത്തിലെ പ്രവർത്തന പരിചയം കണക്കിലെടുത്താണ് നിലവിൽ ചീഫ് എൻജിനിയർമാരെ ഡയറക്ടർമാരാക്കുന്നത്.
സി.എം.ഡി, ഒരു സ്വതന്ത്രഡയറക്ടർ ഉൾപ്പെടെ ഏഴ് ഡയറക്ടർമാർ, ധന, ഉൗർജവകുപ്പ് സെക്രട്ടറിമാർ, ഫിനാൻസ് ഡയറക്ടർ എന്നിവരാണ് ഡയറക്ടർ ബോർഡിലുള്ളത്. ഇതിൽ സ്വതന്ത്രഡയറക്ടർ ഭരണമുന്നണിയിൽപെട്ട പൊതുപ്രവർത്തകനാണ്. ആറ് ടെക്നിക്കൽ ഡയറക്ടർമാരും കെ.എസ്.ഇ.ബിയിലെ ചീഫ് എൻജിനിയർമാരാണ്.
ഫിനാൻസ് ഡയറക്ടർ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ഡെപ്യൂട്ടേഷനിൽ നിയമിക്കുന്ന ആളും.
ആറ് ടെക്നിക്കൽ ഡയറക്ടർമാരിൽ മൂന്നുപേർ ഇൗ മാസം വിരമിക്കും. ഒരാളുടെ കാലാവധി തീർന്നെങ്കിലും ഒരുവർഷത്തേക്ക് നീട്ടി കൊടുത്തു. അതേസമയം, ചീഫ് എൻജിനിയർമാരെതന്നെ ഡയറക്ടർമാരായി നിയമിക്കണമെന്നാണ് കെ.എസ്.ഇ.ബിയിലെ ഓഫീസർമാരുടെ ആവശ്യം. ഇലക്ട്രിക്കൽ, സിവിൽ വിഭാഗങ്ങളിലായി 18 ചീഫ് എൻജിനിയർമാരാണുള്ളത്.
ശുപാർശയ്ക്കൊപ്പം അപേക്ഷയും ക്ഷണിച്ചു
ശുപാർശ സർക്കാർ അംഗീകരിക്കുമെന്ന പ്രതീക്ഷയിൽ പുറത്തുനിന്ന് ഡയറക്ടർമാരെ നിയമിക്കാനുള്ള നടപടികൾക്കും കെ.എസ്.ഇ.ബി തുടക്കമിട്ടു. വരുന്ന ഒഴിവുകളിൽ നിയമന നടപടികൾ നടത്താൻ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റിനെ ചുമതലപ്പെടുത്തി. അവർ നൽകിയ പരസ്യപ്രകാരം 70 പേർ അപേക്ഷിച്ചു. ഇതിൽ പന്ത്രണ്ടുപേർ കെ.എസ്.ഇ.ബിയിലെതന്നെ ചീഫ് എൻജിനിയർമാരാണ്. ശുപാർശ സർക്കാർ അംഗീകരിച്ചാൽ ഇവരെ പരിഗണിക്കില്ല. 62 വയസിൽ താഴെയും 25 വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവരെയാണ് ഡയറക്ടർമാരായി പരിഗണിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |