കോഴിക്കോട്: കേരളത്തിലെ ആരോഗ്യരംഗത്തെ പിഴവിന്റെ ഇരയായി വർഷങ്ങളോളം വയറ്റിൽ കത്രികയുമായി ജീവിക്കേണ്ടി വന്ന ഹർഷിന നീതിക്കായുള്ള പോരാട്ടത്തിൽ പിന്തുണ തേടി പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ കണ്ടു.ഒപ്പമുണ്ടെന്നും വേണ്ടതെല്ലാം ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
50 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട തനിക്ക് സർക്കാർ അനുവദിച്ച രണ്ട് ലക്ഷം രൂപ വേണ്ടെന്നു പറഞ്ഞതായി ഹർഷിന അറിയിച്ചു. അഞ്ച് വർഷമായി താൻ യാതന അനുഭവിക്കുകയാണെന്നും കത്രിക വയറ്റിൽ നിന്ന് പുറത്തെടുത്തിട്ടും അസുഖബാധിതയായി തുടരുകയാണെന്നും ഹർഷിന പറഞ്ഞു. മുഖ്യമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായും ഇക്കാര്യം നേരിട്ട് സംസാരിക്കാമെന്ന് പ്രതിപക്ഷ നേതാവ് ഉറപ്പുനൽകി.
ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീൺ കുമാർ, ഹർഷിന സമര സമിതി ചെയർമാൻ ദിനേശ് പെരുമണ്ണ, കൺവീനർ മുസ്തഫ പാലാഴി, മെഹ്‌റൂഫ് മണക്കടവ്, ഹർഷിനയുടെ ഭർത്താവ് അഷ്‌റഫ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. അർഹമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം നൽകുന്ന ഹർഷിനയുടെ സമരപ്രഖ്യാപന കൺവെൻഷൻ 11ന് കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |