തിരുവനന്തപുരം: ടയറുകളൊക്കെ ഇളകി മാറി കുറെ ബസുകൾ, മുൻ വശവും പിൻവശവും പൊളിഞ്ഞ് വേറെ കുറെ. ബാക്കിയുള്ളതിൽ കാടും പടർപ്പും കയറിത്തുടങ്ങി. പാമ്പുകൾ വരെ ഉള്ളിൽ വാസമാരംഭിച്ചു. ഈഞ്ചയ്ക്കൽ ബസ് ഡിപ്പോയിൽ ഓടാതെ ഒതുക്കിയിട്ടിരിക്കുന്ന കെ.എസ്.ആർ.ടി.സി ബസുകളുടെ അവസ്ഥയാണിത്. ഇവിടെ മാത്രമല്ല, എടപ്പാൾ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലെല്ലാം 'കോമൺപൂൾ' എന്ന പേരിൽ ബസുകൾ കൊണ്ടിട്ടിരിക്കുകയാണ്.
കൊവിഡ് സമയത്ത് നാമമാത്രമായി ബസ് സർവീസ് നടത്തിയപ്പോഴാണ് ,മറ്റ് ബസുകളെയെല്ലാം ഇങ്ങനെ മാറ്റിയിട്ടത്. ഇവയിലെല്ലാം സി.എൻ.ജി എൻജിൻ ഘടിപ്പിച്ച് പുറത്തിറക്കാനും പദ്ധതി തയ്യാറാക്കിയിരുന്നു. ഒന്നും സംഭവിച്ചില്ല. ഒരു കുഴപ്പവുമില്ലാതെ ഓടിക്കൊണ്ടിരുന്ന ബസുകളെല്ലാം ഇപ്പോൾ 'ആക്രി'യായി. സൂപ്പർ ഡീലക്സ്, എക്സ്പ്രസ്, വോൾവോ വിഭാഗങ്ങളിലുള്ള 140 ഓളം ബസുകളും ഇരുനൂറോളം എ.സി. ലോഫ്‌ലോർ ബസുകളും സ്ഥിരമായി ഓടിക്കാത്തവയുടെ കൂട്ടത്തിലുണ്ട്. കൊവിഡ് സാഹചര്യം മാറുകയും യാത്രക്കാരുടെ തിരക്കേറുകയും ചെയ്തിട്ടും ഈ ബസുകളെ അറ്റക്കുറ്റപ്പണി ചെയ്ത് നിരത്തിലിറക്കാൻ മാനേജ്മെന്റ് തയ്യാറായില്ലന്നാണ് ജീവനക്കാരുടെ ആക്ഷേപം. എന്നാൽ ഇങ്ങനെ മാറ്റിയിട്ടിരുന്ന ബസുകളിൽ നിന്നും 200 എണ്ണം ഇപ്പോൾ ഗതാഗതത്തിന് ഉപയോഗിക്കുന്നുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു.
ഇതിനിടെ, വീണ്ടും വാടക വണ്ടി ഓടിക്കാൻ കെ.എസ്.ആർ.ടി.സി ടെൻഡർ ക്ഷണിച്ചത് വിവാദമായി. നേരത്തെ ഇറക്കിയ വാടക വണ്ടികൾ കെ.എസ്.ആർ.ടി.സിക്ക് നഷ്‌ടവും ഉടമയ്‌ക്ക് വൻ ലാഭവും നൽകുന്നതായിരുന്നു. ഈ വാടകക്കരാറിൽ നിന്നും വ്യത്യസ്തമായി, ഡ്രൈ ലീസ് വ്യവസ്ഥയിലാണ് സ്വകാര്യ ബസുകൾ വാടകയ്ക്കെടുക്കുന്നതെന്നും നഷ്ടമുണ്ടാകില്ലെന്നുമാണ് മാനേജ്മെന്റിന്റെ ഉറപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |