ആലപ്പുഴ : ശൈലി ആപ്പിന്റെ വരവോടെ ജോലിഭാരം വർദ്ധിച്ചെങ്കിലും ഇൻസെന്റീവും ഓണറേറിയവും കൃത്യസമയത്ത് കിട്ടാതെ ആശ വർക്കർമാർ. ഗർഭിണികൾ, കുട്ടികൾ, വൃദ്ധർ, കിടപ്പുരോഗികൾ, ഒറ്റയ്ക്ക് താമസിക്കുന്നവർ എന്നിവരുടെ ആരോഗ്യ വിവര ശേഖരണത്തിന് പുറമേയാണ് ശൈലി ആപ്പിലെ സർവേ ഉത്തരവാദിത്തങ്ങളും ആശ വർക്കർമാരുടെ കൈകളിൽ ഏൽപ്പിച്ചത്. ജോലിഭാരം കൂട്ടുമ്പോഴും, കേന്ദ്ര ബഡ്ജറ്റിലും സംസ്ഥാന ബഡ്ജറ്റിലും തങ്ങളെ പാടെ അവഗണിച്ചതിൽ പ്രതിഷേധത്തിലാണ് ആശ വർക്കർമാർ. വിവരശേഖരണത്തിന് ഫോൺ റീചാർജ്ജ് ചെയ്യാൻ പര്യാപ്തമായ തുക പോലും പലപ്പോഴും കൃത്യമായി കിട്ടാറില്ലെന്ന് ഇവർ പറയുന്നു. ചെയ്യുന്ന ജോലിയനുസരിച്ച് ഇൻസന്റീവ് ഇവർക്ക് ലഭിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം ആശമാർക്കും രണ്ടായിരം രൂപയിൽ താഴെയാണ് ഈ ഇനത്തിൽ ലഭിക്കുക. പ്രതിമാസം 6000 രൂപ മാത്രമാണ് ഓണറേറിയം. അതിരാവിലെ വീട്ടിൽ നിന്നിറങ്ങിയാൽ പലപ്പോഴും രാത്രിവരെ ജോലി നീളും. പലർക്കും സ്വന്തമായി വാഹനമില്ലാത്തതിനാൽ കിലോമീറ്ററുകളോളം നടന്നാണ് സർവ്വേ നടപടികൾ പൂർത്തിയാക്കുന്നത്. പ്രായപരിധിക്ക് മുകളിലായതിനാൽ മറ്റ് ജോലി തേടാൻ അവസരമില്ലാത്തവരാണ് ആശ വർക്കർമാരിൽ ഭൂരിഭാഗവും. ശൈലി ആപ്പ് മുപ്പത് വയസ്സിന് മുകളിലുള്ളവരുടെ ജീവിതശൈലി രോഗങ്ങളെ സംബന്ധിച്ചും അതിലേക്ക് നയിക്കുന്ന കാരണങ്ങളെക്കുറിച്ചുമുള്ള വിവരം ശേഖരിക്കാനാണ് ശൈലി ആപ്പ് സർക്കാർ പുറത്തിറക്കിയത്. പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ, മറ്റ് ജീവിതശൈലി രോഗങ്ങൾ, അർബുദം എന്നിവ സംബന്ധിച്ചുള്ള വിവരശേഖരണമാണ് ആപ്പ് വഴി നടത്തുക. വിവരങ്ങളുടെ അടിസ്ഥാനത്തിൽ രോഗികളുടെ ആരോഗ്യനിലവാരത്തിന് സ്കോറിംഗ് നൽകണം. നാലിന് മുകളിൽ സ്കോറുള്ളവരെ ആരോഗ്യകേന്ദ്രങ്ങളിൽ ജീവിതശൈലി രോഗപരിശോധനയ്ക്ക് വിധേയരാക്കും. ഇതിനായി ആശ വർക്കർമാർ ഓരോ വീടും സന്ദർശിച്ച് ഡാറ്റാ എൻട്രി നടത്തണം. ഈ പ്രവർത്തനത്തിന് ഇവർക്ക് പ്രത്യേക ഇൻസന്റീവ് ലഭിക്കും . സർക്കാർ ചുമതലപ്പെടുത്തുന്ന ഏത് ജോലിയും കൃത്യസമയത്ത് പൂർത്തിയാക്കി നൽകുന്നവരാണ് ആശമാർ. അതിന് വെയിലെന്നോ മഴയെന്നോ യാതൊരു തടസവും പറയാറില്ല. എന്നിട്ടും കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ആശമാരെ ബഡ്ജറ്റുകളിൽ പാടേ അവഗണിച്ചതിൽ ശക്തമായ പ്രതിഷേധമുണ്ട് - ആശ വർക്കർമാർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |