മാന്നാർ: പ്രമേഹംമൂലം കാഴ്ചശക്തി നഷ്ടപ്പെടുകയും പിന്നീട് ഇരുവൃക്കകളും തകരാറിലാവുകയും ഹൃദയ സംബന്ധമായ രോഗം ബാധിക്കുകയും ചെയ്ത വലിയകുളങ്ങര പണിക്കശ്ശേരിയിൽ വീട്ടിൽ സുരാജു (30) നാട്ടുകാരുടെ സഹായത്തിനു കാത്തുനിൽക്കാതെ യാത്രയായി. നിർദ്ധന കുടുംബാംഗമായ സുരാജുവിന്റെ ചികിത്സയ്ക്കായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രത്നകുമാരിയുടെ നേതൃത്വത്തിൽ നാട്ടുകാർ ധന ശേഖരണം നടത്താനുള്ള ഒരുക്കത്തിലായിരുന്നു. ചെങ്ങന്നൂർ-പുലിയൂർ-തോനക്കാട്-മാവേലിക്കര റൂട്ടിൽ സർവ്വീസ് നടത്തുന്ന കാർത്തികേയൻ ബസിന്റെ കാരുണ്യ യാത്രയ്ക്ക് തൊട്ടു മുമ്പാണ് സുരാജുവിനെ മരണം കവർന്നത്.
കൊവിഡ് കാലത്ത് ഗൾഫിൽ നിന്ന്, ഷുഗർ പിടിപെട്ട് കാലിനേറ്റ മുറിവുമായിട്ടാണ് സുരാജു നാട്ടിലെത്തിയത്. ക്വാറന്റൈനിൽ കഴിയവേ കാലിലെ മുറിവ് ഉണങ്ങാതിരുന്നതിനെത്തുടർന്ന് ആലപ്പുഴ മെഡി. ആശുപത്രിയിലും തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രയിലും ചികിത്സ തേടി. ഈ കാലയളവിൽ ഇരുകണ്ണുകളുടെയും കാഴ്ചയ്ക്ക് മങ്ങൽ ഉണ്ടായതിനെ തുടർന്ന് മധുര അരവിന്ദ് കണ്ണാശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടും പൂർണമായി കാഴ്ച തിരികെ ലഭിച്ചിരുന്നില്ല. പിന്നീട് നടത്തിയ പരിശോധനയിൽ ഇരുവൃക്കകളും തകരാറിലാണെന്ന് കണ്ടെത്തി. ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസ് ഉൾപ്പെടെയുള്ള ചികിത്സകളും നടക്കുന്നതിനിടെയാണ് ഹൃദയസംബന്ധമായ രോഗവും സുരാജിനെ ബാധിച്ചത്.
സുമനസുകളുടെ സഹായത്തിൽ പ്രതീക്ഷയർപ്പിച്ച് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഞായറാഴ്ച രാത്രി 11.30നായിരുന്നു സുരാജുവിന്റെ മരണം. അവിവാഹിതനാണ്. ഇന്നലെ വൈകിട്ട് 4 നു വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ സംസ്കാരം നടത്തി. അച്ഛൻ: പരേതനായ സോമരാജ്. അമ്മ: വത്സല. സഹോദരി: സുനി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |