SignIn
Kerala Kaumudi Online
Thursday, 25 April 2024 10.36 PM IST

മാലിന്യ സംസ്കരണ പ്ളാന്റുകളില്ല, ജലാശയങ്ങളെ കൊല്ലാൻ ഫാക്ടറികളിലെ മലിനജലം

water
മാലിന്യ സംസ്കരണ പ്ളാന്റുകളില്ല.

ആലപ്പുഴ: ജില്ലയിൽ ചേർത്തല, അമ്പലപ്പുഴ, കാർത്തികപ്പള്ളി താലൂക്കുകളിലെ മത്സ്യസംസ്കരണ ഫാക്ടറികളിൽ നിന്നുൾപ്പെടെയുള്ള മലിനജലം തള്ളുന്നത് ജലാശയങ്ങളിലേക്ക്. ഇതിനാൽ വേമ്പനാട്ടുകായലിൽ മത്സ്യങ്ങളുടെ പ്രജനനവും ആവാസ വ്യവസ്ഥയും താളംതെറ്റുന്നതായി വിദഗ്ദ്ധർ വ്യക്തമാക്കുന്നു.

മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദ്ദേശാനുസരണം ട്രീറ്റ്മെന്റ് പ്ളാന്റുകൾ സ്ഥാപിക്കാൻ ഫാക്ടറി ഉടമകൾ തയ്യാറാവുന്നില്ല. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ പ്രാദേശിക ഭരണകൂടങ്ങൾ തയ്യാറാവുന്നുമില്ല. ചെറുതും വലുതുമായ 12,000ൽ അധികം ഫാക്ടറികൾക്കാണ് ജില്ലയിൽ മലിനീകരണ നിയന്ത്രണ ബോർഡ് ലൈസൻസ് നൽകിയിട്ടുള്ളത്. ഇതിന്റെ ഇരട്ടിയിലധികം സ്ഥാപനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്നുണ്ട്. 90 ശതമാനം പീലിംഗ് ഷെഡുകൾക്കും മലിനീകരണ നിയന്ത്രണ ബോർഡിന്റെയോ തദ്ദേശ സ്ഥാപനങ്ങളുടെയോ ലൈസൻസി​ല്ല. ചന്തിരൂർ, എരമല്ലൂർ, അരൂർ, എഴുപുന്ന ഭാഗങ്ങളിലെ വ്യവസായ സ്ഥാപനങ്ങളിലെയും മത്സ്യസംസ്‌കരണ ശാലകളിലേയും ഖര, ദ്രാവക, മാലിന്യങ്ങൾ വേമ്പനാട്ടുകായലിലേക്കാണ് തള്ളുന്നത്. ഇവിടങ്ങളി​ലെ രാസവസ്തുക്കൾ നിക്ഷേപിക്കുന്നതും കായലിൽത്തന്നെ. ഇത് പ്രദേശത്ത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നു.

# പ്ളാന്റുകൾ നോക്കുകുത്തി

ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ സ്ഥാപിച്ച് ലൈസൻസ് സ്വന്തമാക്കിയവർ പ്ളാന്റുകൾ പ്രവർത്തിപ്പിക്കാറില്ല. മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റ് നേടാൻ വേണ്ടി മാത്രമാണ് പ്ളാന്റുകൾ സ്ഥാപിച്ചത്. ഇവ പ്രവർത്തിപ്പിക്കുമ്പോഴുണ്ടാകുന്ന ചെലവ് ഒഴിവാക്കാനാണ് അടച്ചിടുന്നത്. ചെമ്മീൻതോട് പുഴകളിലേക്ക് തള്ളുന്നതിനാൽ ജലത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞ് മത്സ്യങ്ങൾ ചത്തുപൊങ്ങുന്നതും പതിവായി. ഇതോടെ മത്സ്യത്തൊഴിലാളികൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയ റിപ്പോർട്ട് വ്യവസായികളെ സംരക്ഷിക്കുന്ന തരത്തിലാണെന്ന ആക്ഷേപവും ഉയർന്നിരുന്നു. ചേർത്തല താലൂക്കിലെ വടക്കൻ മേഖലയിലാണ് മലിനീകരണം രൂക്ഷം.

# സർക്കാർ പ്ളാന്റ് സ്വാഹ!

രണ്ട് പതിറ്റാണ്ട് മുമ്പാണ് ചന്തിരൂരിൽ 9 കോടി ചെലവിൽ സർക്കാർ ഉടമസ്ഥതയിൽ മലിനജല ശുദ്ധീകരണ പ്ളാന്റ് നിർമ്മിക്കാൻ ആലോചന നടന്നത്. ബോർഡ് 3 കോടിയും ശേഷിച്ച ഫണ്ട് ബഡ്ജറ്റ് വിഹിതമായും അനുവദിക്കാനായിരുന്നു തീരുമാനം. പരിശോധനകളിൽ ലഭിച്ച പിഴയായ 1.5 കോടിയും പ്ളാന്റ് നിർമ്മാണത്തിന് ജില്ലാ പഞ്ചായത്തിന്റെ പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നു. എന്നാൽ നിർമ്മാണം എങ്ങുമെത്തിയില്ല. കഴിഞ്ഞ മാസം കളക്ടർ വി.ആർ.കൃഷ്ണതേജ മുൻകൈയെടുത്ത് നടത്തിയ യോഗത്തിൽ നിലവിലുള്ള ഫണ്ട് ഉൾപ്പെടെ 16 കോടി ചെലവിട്ട് പ്ളാന്റ് സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ക്രമക്കേടുകൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപി സ്വീകരിക്കാനുള്ള അധികാരം പ്രാദേശിക ഭരണ കൂടങ്ങൾക്കാണ്. 16 കോടി ചെലവിൽ പുതിയ ട്രീറ്റ്മെന്റ് പ്ളാന്റ് നിർമ്മിക്കാനുള്ള പ്രവർത്തനം പുരോഗമിക്കുന്നു

സി.വി.സ്മിത, എൻവയോൺമെന്റ് എൻജിനീയർ, മലിനീകരണ നിയന്ത്രണ ബോർഡ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.