ആലപ്പുഴ: കുടിവെള്ളമില്ലാതെ വലയുന്ന നാടിന് ആശ്വാസമായി വേനൽ മഴ. ജില്ലയിൽ മഴ പെയ്യുമെന്ന് മൂന്ന് ദിവസമായി മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും ശനിയാഴ്ച രാത്രിയാടെയാണ് മഴ ശക്തമായത്. രാത്രി ഒരു മണിയോടെ ആരംഭിച്ച മഴയിൽ പെയ്ത വെള്ളം പരമാവധി ശേഖരിക്കാനുള്ള ശ്രമത്തിലായിരുന്നു ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിലെ ജനങ്ങൾ.
വേനൽച്ചൂട് കനത്തിട്ടും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശുദ്ധജല ക്ഷാമം പരിഹരിക്കപ്പെടാത്ത പ്രശ്നമായി ശേഷിക്കുകയാണ്. ജല അതോറിട്ടി ഓഫീസുകൾ ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് ഉപരോധിക്കുന്നതടക്കം സമരമുറകൾ പലത് പിന്നിട്ടു. എന്നിട്ടും പ്രശ്നത്തിന് പരിഹാരമുണ്ടാവാതിരുന്നതിനാലാണ് രാത്രിയിൽ ഉറക്കമിളച്ചും വെള്ളം ശേഖരിക്കാൻ ജനങ്ങൾ ഇറങ്ങിപ്പുറപ്പെട്ടത്.
# വെറുതെ കളയരുത് മഴവെള്ളം
മഴവെള്ളം പാഴാക്കുന്നതായിരുന്നു ഭൂരിപക്ഷം മലയാളികളുടെയും ശീലം. ഇത്തവണ റെക്കാഡ് ചൂടും ശുദ്ധജലക്ഷാമവും അനുഭവിച്ചതോടെ ഈ മനോഭാവത്തിൽ മാറ്റം വന്നുതുടങ്ങി. ഏതു വീടായാലും മഴവെള്ള സംഭരണം സാദ്ധ്യമാണ്. മേൽക്കൂരയിൽ നിന്ന് ഒലിച്ചിറങ്ങുന്ന വെള്ളം സംഭരിച്ച് ടാങ്കിൽ സൂക്ഷിക്കുന്നതാണ് പ്രക്രിയ. വെള്ളം പാത്തികളിലൂടെ ടാങ്കിലെത്തിക്കും. വ്യാസം കൂടിയ പൈപ്പുകളാണ് പാത്തിയായി മാറ്റുന്നത്. മാലിന്യം കലരാതിരിക്കാൻ മൂന്ന് ലെയറുള്ള അരിപ്പ (ചിരട്ടക്കരി, ചരൽ, മണൽ) വഴിയാണ് വെള്ളം ടാങ്കിലെത്തിക്കുന്നത്. ആദ്യ മഴയുടെ വെള്ളം ശേഖരിക്കാറില്ല. പ്ലാസ്റ്റിക്ക്, കോൺക്രീറ്റ്, ഫൈബർ, ഫെറോസിമന്റ് എന്നിവയിൽ നിർമ്മിച്ച ടാങ്കുകൾ ലഭ്യമാണ്. സംഭരണികളിലെ ജലം ഒരുവർഷത്തോളം കേടുകൂടാതെയിരിക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. മഴവെള്ള സംഭരണി സ്ഥാപിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് പദ്ധതികളുണ്ട്. സബ്സിഡിയും ലഭിക്കും.
# മറ്റ് മഴവെള്ളം സംഭരണ രീതികൾ
കിണർ റീച്ചാർജിംഗ്, അണ്ടർഗ്രൗണ്ട് റീച്ചാർജിംഗ്, മഴക്കുഴികൾ
തീവ്ര കുടിവെള്ള ക്ഷാമം മൂലമാണ് രാത്രിയിൽ ഉറക്കം പോലും മാറ്റിവെച്ച് മഴ വെള്ളം സംഭരിക്കാൻ കൈയിൽ കിട്ടുന്ന സകല പാത്രങ്ങളുമായി ഇറങ്ങുന്നത്. മഴ പെയ്തില്ലെങ്കിൽ തൊണ്ട നനയ്ക്കാൻ പോലും ഒരിറ്റ് ശുദ്ധജലം ലഭിക്കാത്ത അവസ്ഥയാണ്. ജലക്ഷാമം പരിഹരിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണം
അരുൺനാഥ്, കരുവാറ്റ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |