# കവർന്നത് മൂന്ന് കോടി 24 ലക്ഷം രൂപ
ഹരിപ്പാട് : ദേശീയപാതയിൽ രാമപുരത്ത് പാഴ്‌സൽ കമ്പനിയുടെ വാഹനം തടഞ്ഞ് മൂന്ന് കോടി 24 ലക്ഷം രൂപ കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. തിരുപ്പൂർ സ്വദേശികളായ തിരുകുമാർ (37), ചന്ദ്രബോസ് (32) എന്നിവരാണ് പിടിയിലായത്.
സതീഷ്, ദുരൈ അരസ് എന്നിവരാണ് കവർച്ച ആസൂത്രണം ചെയ്തതെന്നും ഇവർ ഉൾപ്പടെ ഏഴ് പേർ കൂടി പിടിയിലാകാനുണ്ടെന്നും പൊലീസ് പറഞ്ഞു.
പിടിയിലായ തിരുകുമാറാണ് വാഹനത്തിന്റെ രജിസ്‌ട്രേഷൻ റെഡിയാക്കി കൊടുത്തത്. ചന്ദ്രബോസ് കവർച്ച സംഘത്തിൽ ഉൾപ്പെട്ടയാളാണ്.
കൊല്ലത്തെ അപ്പാസ് പാട്ടീൽ എന്നയാൾക്ക് കോയമ്പത്തൂരിലുള്ള ബന്ധു, നമ്പർ വൺ എന്ന പാഴ്‌സൽ സർവീസിന്റെ ലോറിയിൽ കൊടുത്ത വിട്ട പണമാണ് 13ന് രാവിലെ 4.30ന് ദേശീയപാതയിൽ ചേപ്പാട് വച്ച് സംഘം കവർന്നത്.
സ്‌കോർപ്പിയോയിലും ഇന്നവോയിലുമായി എത്തിയ എട്ടംഗ സംഘമാണ് ലോറി തടഞ്ഞുനിർത്തി പണം കവർന്നത്. തുടർന്ന് തിരുപ്പൂരിലേക്ക് കടന്നു. സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മോഷ്ടാക്കൾ വന്ന വാഹനത്തിന്റെ നമ്പർ കിട്ടിയെങ്കിലും ഇവർ തമിഴ്‌നാട്ടിലെത്തിയ ഉടൻ നമ്പർ മാറ്റി.
പിടിയിലായവരെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടേയെന്ന് അറിയാൻ കഴിയൂവെന്നും പൊലീസ് പറഞ്ഞു.
കായംകുളം ഡിവൈ.എസ്.പി എൻ.ബാബുക്കുട്ടൻ, സി.ഐ. ജെ.നിസാമുദ്ദീൻ, എസ്.ഐ ബ്രജിത്ത് ലാൽ, നിഷാദ്, അഖിൽ, ഇയാസ്, മണിക്കൂട്ടൻ, ഷാനവാസ്, ദീപക്, ഷാജഹാൻ, സിദ്ദിഖ്, ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
ആസൂത്രണം കോയമ്പത്തൂരിൽ
മോഷ്ടാക്കളെല്ലാം തിരുപ്പൂർ, കുംഭകോണം, തിരുവള്ളുർ പ്രദേശങ്ങളിലുള്ളവരാണ്. ഇവർ കോയമ്പത്തൂരിൽ വച്ചാണ് മോഷണം ആസൂത്രണം ചെയ്തത്. കവർച്ച ആസൂത്രണം ചെയ്തതിൽ ഒരാളായ ദുരൈ അരസ് ഒരുദേശീയപാർട്ടിയുടെ പോഷക സംഘടന നേതാവാണ്. കുംഭകോണത്ത് തുണി വ്യവസായവുമുണ്ട്. ഇവരെല്ലാം സമാനമായ കേസുകളിലെ പ്രതികളാണ്. കവർച്ച ചെയ്ത പണത്തിൽ അഞ്ച് ലക്ഷം രൂപ തിരുകുമാറിനും ചന്ദ്രബോസിനും നൽകി. ഇതിൽ ഒന്നര ലക്ഷത്തോളം രൂപ ഇവർ പളനിക്ഷേത്രത്തിൽ ചെലവഴിച്ചതായും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |