കോഴിക്കോട്: അവസാന മണിക്കൂറിലും സ്ഥാനാർത്ഥികൾ വോട്ടഭ്യർത്ഥിച്ചു കഴിഞ്ഞു; വിധിയെഴുതാൻ ജനം ഇന്ന് ബൂത്തിലെത്തും. രാവിലെ ആറുമണിക്ക് മോക് പോൾ രേഖപ്പെടുത്തും. ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ഒരുക്കങ്ങൾ പൂർത്തിയാക്കി ഇന്നലെ രാവിലെ എട്ട് മുതൽ തന്നെ 20 കേന്ദ്രങ്ങളിലും പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചിരുന്നു.
ഗ്രാമപഞ്ചായത്തുകളിൽ 2411 പോളിംഗ് സ്റ്റേഷനുകളും മുനിസിപ്പാലിറ്റികളിൽ 290 പോളിംഗ് സ്റ്റേഷനുകളും കോർപ്പറേഷനിൽ 396 പോളിംഗ് സ്റ്റേഷനുകളുമാണുള്ളത്. സിറ്റി പരിധിയിൽ 117, റൂറൽ പരിധിയിൽ 614 സെൻസിറ്റീവ് പോളിംഗ് സ്റ്റേഷനുകളാണുള്ളത്. 70 ഗ്രാമപഞ്ചായത്തുകൾ, 12 ബ്ലോക്ക് പഞ്ചായത്തുകൾ, ഏഴ് മുനിസിപ്പാലിറ്റികൾ, കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത് ഉൾപ്പെടെ 91 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. വിവിധ തലങ്ങളിലേക്കായി 3,002 പുരുഷന്മാരും 3,326 സ്ത്രീകളും ഉൾപ്പെടെ 6,328 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 12,66,375 പുരുഷന്മാരും 14,16,275 സ്ത്രീകളും 32 ട്രാൻസ്ജെൻഡേഴ്സും ഉൾപ്പെടെ 26,82,682 വോട്ടർമാരാണ് ബൂത്തുകളിലെത്തുക.
തിരക്കില്ലാതെ വിതരണം
ഇലക്ട്രാണിക് വോട്ടിംഗ് മെഷീൻ ഉൾപ്പെടെയുള്ള സാമഗ്രികൾ വാങ്ങാനായി പോളിംഗ് ഉദ്യോഗസ്ഥർ അതിരാവിലെ തന്നെ വിതരണ കേന്ദ്രങ്ങളിൽ എത്തിത്തുടങ്ങിയിരുന്നു. ഓരോരുത്തർക്കും ഊഴമനുസരിച്ച് സാമഗ്രികൾ നൽകി. തിരക്കും ബഹളങ്ങളൊന്നുമില്ലാതെ ഉദ്യോഗസ്ഥർ സാമഗ്രികൾ വാങ്ങി ഏർപ്പെടുത്തിയ വാഹനങ്ങളിൽ മടങ്ങി. വിതരണ കേന്ദ്രങ്ങളിൽ ആവശ്യമായ കൗണ്ടറുകളും കുടിവെള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു.
പഞ്ചായത്തുകളിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ ഒരു കൺട്രോൾ യൂണിറ്റും മൂന്നു ബാലറ്റ് യൂണിറ്റുകളും ഉണ്ടാകും. മൂന്ന് ബാലറ്റ് യൂണിറ്റുകൾ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലാണ് സജ്ജീകരിക്കുക. നഗരസഭ, കോർപ്പറേഷൻ എന്നിവിടങ്ങളിൽ ഒരു കൺട്രോൾ യൂണിറ്റും ഒരു ബാലറ്റ് യൂണിറ്റുമുണ്ടാവും. ഒരു യൂണിറ്റിൽ 15 വരെ സ്ഥാനാർത്ഥികളെയാണ് ക്രമീകരിക്കുന്നത്.
ജില്ലയിൽ
പഞ്ചായത്തുകൾ.................70
ബ്ലോക്ക് പഞ്ചായത്ത്- 12
നഗരസഭ- 7
ജില്ലാപഞ്ചായത്ത് .........1
കോർപ്പറേഷൻ.......1
ആകെ വോട്ടർമാർ- 26,82,682
സ്ത്രീകൾ- 14,16,275
പുരുഷന്മാർ- 12,66,375
ട്രാൻസ്ജെൻഡർ- 32
ആകെ സ്ഥാനാർത്ഥികൾ.......... 6,328
ബൂത്തുകൾ........3097
7500 സുരക്ഷ ഉദ്യോഗസ്ഥർ
സിറ്റി പരിധിയിൽ 2100 പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 3000 സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. റൂറൽ പരിധിയിൽ 3000 പൊലീസ് ഉദ്യോഗസ്ഥരും 1000 ആർ.ആർ.എഫും ഉൾപ്പെടെ 4500 ഓളം പേരുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |