
അമ്പലപ്പുഴ : കൊയ്ത് ദിവസങ്ങൾ പിന്നിട്ടിട്ടും സംഭരണം നടക്കാത്തതിനാൽ 12,800 ക്വിന്റൽ നെല്ല് റോഡിരികിൽ കിടക്കുന്നു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കരുമാടി നടുക്കേ മേലത്തുംകരി പാടശേഖരത്തെ 54 കർഷകരുടെ നെല്ലാണ് പെരുവഴിയിലായത്. 5 ദിവസം മുമ്പ്കൊയ്ത്ത് പൂർത്തിയായതിന് പിന്നാലെ മില്ലുടമകളുടെ ഏജന്റ് എത്തി ക്വിന്റലിന് 7 കിലോ കിഴിവ് ആവശ്യപ്പെട്ടു. എന്നാൽ ഇതിന് തയ്യാറാകാതിരുന്ന കർഷകർ 3കിലോ കിഴിവ് അംഗീകരിക്കാമെന്ന് പറഞ്ഞെങ്കിലും ഇടനിലക്കാർ വഴങ്ങിയില്ല.
തുടർന്ന് കർഷകർ ആലപ്പുഴയിലെത്തി കൃഷിവകുപ്പ് മന്ത്രി പി. പ്രസാദിനെ നേരിൽക്കണ്ട് തങ്ങളുടെ ദുരിതമറിയിച്ചു. ഇതിനു ശേഷം ഉന്നതോദ്യോഗസ്ഥർ പാടശേഖരത്തെത്തി നെല്ലിന്റെ ഗുണനിലവാരം പരിശോധിച്ചു. ഇതിനുശേഷം 12 കിലോ കിഴിവാണ് മില്ലുടമയുടെ ഏജന്റ് ആവശ്യപ്പെട്ടത്. ഇത് നൽകാൻ തയ്യാറല്ലെന്നും നെല്ല് പാഡി മാർക്കറ്റിംഗ് ഓഫീസിലിട്ട് കത്തിച്ചു കളയുമെന്നും കർഷകർ പറയുന്നു.
റോഡരികിൽ കിടക്കുന്ന നെല്ല് എല്ലാ ദിവസവും പകൽ ഉണക്കിയെടുക്കുകയും രാത്രിയിൽ മൂടിയിടുകയുമാണ്. എത്രനാൾ ഇങ്ങനെ തുടരേണ്ടിവരുമെന്നാണ് കർഷകർ ചോദിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |