
കോട്ടയം : തനിച്ച് താമസിക്കുന്ന മുതിർന്ന പൗരന്മാർക്കായി പ്രത്യേകം വലവിരിച്ച് സൈബർ തട്ടിപ്പ് സംഘം. റിട്ട. ഉദ്യോഗസ്ഥരാണെങ്കിൽ നിങ്ങളെ സംഘം ലിസ്റ്റിൽപ്പെടുത്തിയെന്നാണ് സൈബർ പൊലീസ് നൽകുന്ന വിവരം. വെർച്വൽ അറസ്റ്റും, ട്രേഡിംഗും ഉൾപ്പെടെയുള്ള കുഴികളിലാണ് സംഘം മുതിർന്നവരെ കുടുക്കുന്നത്. സി.ബി.ഐയിൽ നിന്നാണെന്നും മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഉടൻ അറസ്റ്റുണ്ടാകുമെന്നും ഫോണിലൂടെ അറിയിച്ചാണ് തട്ടിപ്പ്. സൈബർ പൊലീസിന്റെ ബോധവത്കരണം മൂലം തട്ടിപ്പിന് ഇരയാകുന്ന ചെറുപ്പക്കാരുടെ എണ്ണം കുറഞ്ഞതോടെയാണ് മുതിർന്നവരെ ലക്ഷ്യമിടുന്നത്. വ്യാജട്രേഡിംഗ് ആപ്പിലൂടെ പണം നഷ്ടപ്പെട്ട കോട്ടയം സ്വദേശിയായ റിട്ട.ബി.എസ്.എൻ.എൽ ജീവനക്കാരൻ ആത്മഹത്യ ചെയ്തത് ചർച്ചയായിരുന്നു. മണിമല, എരുമേലി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, കടുത്തുരത്തി മേഖലകളിലുള്ളവർക്ക് വെർച്വൽ അറസ്റ്റുമായി ബന്ധപ്പെട്ട വിളികളാണ് ഏറെയും.
ഇന്റർനെറ്റ് സാക്ഷരത മുതലെടുത്ത്
മുതിർന്നവരുടെ ഇന്റർനെറ്റ് സാക്ഷരതയുടെ കുറവ്
ഏറെപ്പേരും സാമ്പത്തികമായി ഉയർന്ന നിലയിൽ
മക്കളടക്കം വിദേശത്തായതിനാൽ വിശ്വസിപ്പിക്കാൻ എളുപ്പം
ഭീഷണിയിൽ ഫോൺ നമ്പറും ആധാർ നമ്പറും വരെ
രക്ഷകനായത് ടെക്കി
ഡിജിറ്റൽ അറസ്റ്റിലാണെന്നു പറഞ്ഞ് 25 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോൾ മണിമലയിലെ വൃദ്ധ ദമ്പതികൾക്ക് അയൽവാസിയായ ടെക്കിയാണ് രക്ഷകനായത്. കാഞ്ഞിരപ്പള്ളിയിലെ മുതിർന്ന ഡോക്ടറെ മുംബയിലെ സി.ബി.ഐ ഉദ്യോഗസ്ഥർ എന്ന വ്യാജേന വീഡിയോ കാളിലൂടെ ബന്ധപ്പെട്ട സംഘം കള്ളപ്പണം വെളുപ്പിക്കൽ കേസുണ്ടെന്ന് ഭീഷണിപ്പെടുത്തി. ഒത്തുതീർപ്പാക്കാനെന്ന പേരിൽ വിവിധ അക്കൗണ്ടുകളിലായി 25 ലക്ഷം രൂപ അയക്കാൻ ആവശ്യപ്പെട്ടു. ഒന്നര ലക്ഷം അയച്ചപ്പോൾ സംശയം തോന്നി വിദേശത്തുള്ള മകനെ അറിയിച്ചു. പൊലീസിനെ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് അറിയുന്നത്.
'' വെർച്വൽ അറസ്റ്റില്ലെന്ന് പ്രായമായ മാതാപിതാക്കളെ മക്കൾ ബോദ്ധ്യപ്പെടുത്തണം. അക്കൗണ്ടുകളിലേയ്ക്ക് പണം അയക്കുമ്പോളും അറിയാത്ത ലിങ്കുകളിൽ ക്ളിക്ക് ചെയ്യുമ്പോഴും സൂക്ഷിക്കണം''
സൈബർ പൊലീസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |