SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.34 PM IST

കേന്ദ്രം തരുമോ എയിംസ്

Increase Font Size Decrease Font Size Print Page

ആലപ്പുഴ : കുന്നോളം ആഗ്രഹിക്കുകയും എള്ളോളം പോലും കിട്ടാതിരിക്കുകയും ചെയ്യുന്നതാണ് മുൻകാല അനുഭവങ്ങളെങ്കിലും ഇത്തവണയും പ്രതീക്ഷയോടെ കേന്ദ്ര ബഡ്ജറ്റിനെ കാത്തിരിക്കുകയാണ് ജില്ല. എയിംസ് പ്രഖ്യാപനമുണ്ടാകുമോ എന്നതാണ് ഉറ്റുനോക്കുന്നത്. ആലപ്പുഴയിൽ എയിംസ് വേണമെന്ന ആവശ്യം അടുത്തിടെ വ്യാപക ചർച്ചയായിരുന്നു. ഈ ആവശ്യമുന്നയിച്ച് വിവിധ നേതാക്കൾ രംഗത്തെത്തുകയും ചെയ്തു. നെൽ കർഷകരുടെ പ്രശ്നങ്ങൾ, എല്ലാവർഷവും പതിവ് തെറ്റാതെ എത്തുന്ന പക്ഷിപ്പനിക്കുള്ള പരിഹാരം എന്നിവയും ജില്ല പ്രതീക്ഷിക്കുന്നു.

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷ പദ്ധതിയിൽപ്പെടുത്തി സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ വികസനത്തിന് കേന്ദ്രസഹായം ആവശ്യമാണ്.കയർ തൊഴിലാളികളുടെ നിലവിലെ പ്രതിസന്ധി മറികടക്കുന്നതിനുള്ള പദ്ധതികളും പ്രതീക്ഷിക്കുന്നണ്ട്. തോട്ടപ്പള്ളി മത്സ്യബന്ധന തുറമുഖത്തിന്റെ രണ്ടാംഘട്ട പൂർത്തീകരണത്തിനും കേന്ദ്രസർക്കാരിന്റെ സഹായം ഉണ്ടാകുമോ എന്നറിയേണ്ടതുണ്ട്. സ്ഥലപരിമിതി മൂലമാണ് തോട്ടപ്പള്ളിയിലെ തുറമുഖത്തിന്റെരണ്ടാംഘട്ട വികസനത്തിനായി പദ്ധതി തയ്യാറാക്കിയത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായതിനാൽ കേന്ദ്ര ബഡ്ജറ്റിൽ അനുകൂലമായ പ്രഖ്യാപനം ഉണ്ടാകും എന്നാണ് പ്രതീക്ഷ.ജില്ലയിൽ സുരക്ഷിതമായ തുറമുഖങ്ങൾ ഇല്ലാത്തതിനാൽ കൊല്ലത്തെയും കൊച്ചിയിലെയും തുറമുഖങ്ങളെയാണ് ഇവിടെ നിന്നുള്ള ബോട്ടുകൾ ആശ്രയിക്കുന്നത്.

കേന്ദ്ര ബഡ്ജറ്റിൽ പ്രതീക്ഷ
1. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഗാന്ധിസ്മൃതി വനത്തിനായി പുറക്കാട് മണക്കൽ പാടശേഖരത്തിൽ ഏറ്റെടുത്ത 470 ഏക്കർ, പദ്ധതി ഉപേക്ഷിക്കപ്പെട്ടത് മൂലം തരിശുകിടക്കുകയാണ്. എയിംസ് അടക്കമുള്ളവയ്ക്ക് അനുകൂലമാണ് ഈ പ്രദേശം

2. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി ഹരിപ്പാട് റെയിൽവേ സ്റ്റേഷന്റെ വികസന പദ്ധതികൾ മുമ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെയും നടന്നിട്ടില്ല. കൂടുതൽ ട്രെയിൻ സർവീസ് വേണമെന്നതടക്കമുള്ള ആവശ്യങ്ങൾക്കായി ഇപ്പോഴും കാത്തിരിക്കുകയാണ്

3. തീരദേശ ജില്ലയായ ആലപ്പുഴയിൽ സമുദ്രോത്പന്ന സംസ്‌കരണത്തിനും കയറ്റുമതിക്കും മുൻഗണന നൽകുന്ന ചേർത്തല പള്ളിപ്പുറത്തെ അത്യാധുനിക മെഗാ സീഫുഡ് പാർക്കിനും കേന്ദ്ര സഹായം വേണം

4. പത്തുവർഷമായി അടഞ്ഞുകിടക്കുന്ന കായംകുളം താപവൈദ്യുതി നിലയത്തിൽ നാഫ്തതയ്ക്കു പകരം എൽ.എൻ.ജി. ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതിയും ബഡ്ജറ്റിലുണ്ടാകുമോ എന്ന് ഉറ്റുനോക്കുന്നുണ്ട്

നടക്കാതെ പോയവ

മുമ്പ് പ്രഖ്യാപിച്ച പദ്ധതിയായ ചെങ്ങന്നൂർ- പമ്പ റെയിൽവേ അതിവേഗ പാതപോലും ഉപേക്ഷിച്ച മട്ടാണ്. പക്ഷിപ്പനി പതിവാകുന്ന സാഹചര്യത്തിൽ ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ലാബ് ദേശീയ നിലവാരത്തിലേക്ക് ഉയർത്തണമെന്ന ആവശ്യവും ഇതുവരെയും പരിഗണിച്ചിട്ടില്ല.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY