ആലപ്പുഴ : ഇന്നലെ രാവിലെ 11 മണിയോടെ കളക്ടറേറ്റിൽ അപായ സൈറൺ മുഴങ്ങിയതിനെത്തുടർന്ന് കുതിച്ചെത്തി ഫയർഫോഴ്സിന്റെ രക്ഷാ പ്രവർത്തനം. പിന്നാലെയെത്തിയ ജറനൽ ആശുപത്രിയിലെ മെഡിക്കൽ സംഘം പരിക്കേറ്റവർക്ക് പ്രാഥമികശുശ്രൂഷ നൽകി. പരിക്കേറ്റവരുമായി എൻ.ഡി.ആർ.എഫ് സംഘം ജനറൽ ആശുപത്രിയിലേക്ക്...... ജില്ലയുടെ ഭരണസിരാകേന്ദ്രത്തിൽ നടന്നതെന്തെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു കണ്ടുനിന്നവർ.
ചുഴലിക്കാറ്റിന്റെയും അനുബന്ധ ദുരന്തങ്ങളുടെയും തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിന്റെ ഭാഗമായുള്ള മോക്ഡ്രില്ലായിരുന്നു ഇത്. കളക്ടേറ്റ് കെട്ടിടം തകർന്നാൽ എന്തു ചെയ്യുമെന്നുള്ളതിന്റെ പ്രവർത്തനങ്ങളാണ് ഇവിടെ അരങ്ങേറിയത്. കെട്ടിട അവശിഷ്ടങ്ങളിൽ കുടുങ്ങിയവരെ കോൺക്രീറ്റ് മുറിച്ച് എൻ.ഡി.ആർ.എഫ് രക്ഷപ്പെടുത്തുന്നതായും മുകൾഭാഗത്ത് കുടുങ്ങിയവരെയും അബോധാവസ്ഥയിലായവരെയും, കൊച്ചു കുഞ്ഞിനെയും റോപ്പ് റെസ്‌ക്യൂവിലൂടെ പുറത്തെത്തിക്കുന്നതുമായുമുള്ള നടപടികൾ മോക്ക് ഡ്രില്ലിൽ പൂർത്തിയാക്കി. മുപ്പത് എൻ.ഡി.ആർ.എഫ് അംഗങ്ങൾ, രണ്ട് ആംബുലൻസ്, പൊലീസ്, ഫയർ ആൻഡ് റസ്‌ക്യൂ, ആരോഗ്യ വകുപ്പ് സംഘം, റവന്യൂ വിഭാഗം, കെ.എസ്.ഇ.ബി, ബി.എസ്.എൻ.എൽ, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയ വകുപ്പുകൾ മോക്ഡ്രില്ലിൽ പങ്കാളികളായി. ജില്ലാ കളക്ടർ അലക്‌സ് വർഗീസിന്റെ മേൽ നോട്ടത്തിലാണ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്. ഡെപ്യൂട്ടി കമാണ്ടന്റ് വൈദ്യലിംഗം, ടീം കമാണ്ടർ പ്രശാന്ത് ജി. ചീനത് എന്നിവർ എൻ.ഡി.ആർ.എഫിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ സി. പ്രേംജി കൺട്രോൾ റൂമിന്റെ പ്രവർത്തനങ്ങളും മോക്ക് ഡ്രിൽ നടപടികളും നിയന്ത്രിച്ചു. ഇൻസിഡന്റ് കമാൻഡർ അമ്പലപ്പുഴ തഹസിൽദാർ എസ്. അൻവർ, ജില്ലാ ഫയർ ഓഫീസർ പ്രതാപചന്ദ്രൻ, ഡിവൈ.എസ്.പി മധുബാബു, സൗത്ത് സി.ഐ റെജി രാജ്, ഡോക്ടർമാരായ ഡോ. സെൻ, ഡോ അനീഷ്, ഡി.എം പ്ലാൻ കോ ഓർഡിനേറ്റർ എസ്. രാഹുൽകുമാർ, ഹസാർഡ് അനലിസ്റ്റ് ചിന്തു, ജൂനിയർ സൂപ്രണ്ട് സുധീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |