SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.37 PM IST

കത്തിയെരിയുന്ന ചൂടിൽ ഉള്ളുപൊള്ളി കർഷകർ

Increase Font Size Decrease Font Size Print Page

ആലപ്പുഴ : പ്രോത്സാഹന ബോണസ് നിറുത്തലാക്കാനുള്ള കേന്ദ്ര ശുപാർശയുടെ ആഘാതത്തിനൊപ്പം കത്തിക്കാളുന്ന മകരച്ചൂടും കുട്ടനാട്ടിൽ നെൽകർഷകന്റെ ഉള്ളം പൊള്ളിക്കുന്നു. കുംഭമെത്തും മുമ്പേ കടുത്ത വരൾച്ചയിൽ പാടങ്ങൾ വരണ്ടുണങ്ങാൻ തുടങ്ങിയതോടെ, കഠിനമായ ചൂട് പുഞ്ചക്കൃഷി വിളവെടുപ്പിനെ ബാധിക്കുമോയെന്ന ആശങ്കയിലാണ് കുട്ടനാട്ടിലെ കർഷകർ.

തോട്ടപ്പള്ളിയിൽ നിന്നും തൃക്കുന്നപ്പുഴയിൽ നിന്നും പൂക്കൈതയാർ വഴി ഉപ്പുകലർന്ന ഓരുവെള്ളം പാടത്തേക്ക് കയറുന്നത് തടയാൻ പല പാടങ്ങളുടെയും തൂമ്പ് കർഷകർ അടച്ചിരിക്കുകയാണ്. പമ്പയാറിൽ നിന്നുള്ള വെള്ളം കയറ്റിയിറക്കിയാണ് ഓരുഭീഷണി അതിജീവിക്കുന്നത്. ഇതിനിടെ വേനൽച്ചൂട് കടുക്കുന്നത് കതിരുവന്നതും മൂപ്പെത്തുന്നതുമായ നെൽച്ചെടികളെ ബാധിക്കും.

ചൂട് നെൽച്ചെടിയുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് മാത്രമല്ല, ദിവസങ്ങൾക്ക് മുമ്പേ കൊയ്ത്തിന് പാകമാകുന്നതിലൂടെ നെല്ലിന്റെ തൂക്കക്കുറവിനും പോഷകമൂല്യക്കുറവിനും ഇടയാക്കും. കഴിഞ്ഞമാസം ഒന്നോരണ്ടോ ദിവസം ഒറ്റപ്പെട്ട മഴ പെയ്തെങ്കിലും പിന്നീടുണ്ടായ കൊടുംചൂട് നെൽച്ചെടികൾക്ക് അതിജീവിക്കാവുന്നതിനുമപ്പുറമാണ് .

കൂടിയചൂട് തൂക്കം കുറയ്ക്കും

 നെൽച്ചെടികൾക്ക് താങ്ങാനാകുന്ന ചൂട് 23 മുതൽ 25 വരെ ഡിഗ്രി സെൽഷ്യസാണ്

 എന്നാൽ, 36 മുതൽ 37 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് കുട്ടനാട്ടിലെ ഇപ്പോഴത്തെ താപനില

 120 ദിവസംകൊണ്ട് പാകമാകേണ്ട നെൽച്ചെടികൾ 90-105 ദിവസംകൊണ്ട് പാകമാകുന്നത് തൂക്കത്തെ ബാധിക്കും

ചൂട് കാരണം ഏക്കറിന് 75 മുതൽ 100 കിലോവരെ നെല്ല് കുറയാൻ സാദ്ധ്യതയുണ്ട്

വിളവെടുപ്പ് ചലഞ്ച്

ചൂട് കാരണമുള്ള നഷ്ടം ഒഴിവാക്കാൻ കുട്ടനാട്ടിൽ പുഞ്ച വിളവെടുപ്പ് ആരംഭിച്ചു. ഇത്തവണ മികച്ച വിളവാണ് ലഭിക്കുന്നത്. മാത്രമല്ല, വേനൽ മഴയ്ക്ക് മുമ്പ് കൊയ്ത്തും സംഭരണവും പൂർത്തിയാക്കുകയെന്നതും പ്രധാനമാണ്. ആവശ്യമായ കൊയ്ത്ത് യന്ത്രങ്ങൾ എത്തിച്ചിട്ടുണ്ട്.. സംഭരണത്തിന് 15 മില്ലുകാരെയാണ് സിവിൽ സപ്‌ളൈസ് കോർപ്പറേഷന്റെ പാഡി വിഭാഗം ചുമതലപ്പെടുത്തിയിരിക്കുന്നത്.

പുഞ്ചകൃഷി വിളവെടുപ്പ്

കൃഷിയിറക്കിയത്..........24134.49 ഹെക്ടർ

കർഷകർ...........................28000

പാടങ്ങൾ.......................535

വിളവെടുപ്പ് പൂർത്തീകരിച്ചത്............... 668.47ഹെക്ടർ

സംഭരിച്ച നെല്ല്............................... 1812.09 ‌ടൺ

കൊടുംചൂട് പുഞ്ചകൃഷിക്ക് വലിയ വെല്ലുവിളിയാണ്. പമ്പയാറിൽ നിന്ന് വെള്ളം കയറ്റി നിർത്തിയാണ് ഓരുവെള്ളത്തെയും വരൾച്ചയെയും നേരിടുന്നത്

-- കാർത്തികേയൻ, നെൽകർഷകൻ

......................................

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY