ഷാനവാസ് രാജി വയ്ക്കണമെന്ന് കോൺഗ്രസും ബി.ജെ.പിയും
ആലപ്പുഴ : ലഹരിക്കടത്ത് കേസിൽ ആരോപണവിധേയനായ നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എ.ഷാനവാസിന്റെ രാജി ആവശ്യപ്പെട്ട് കൗൺസിൽ യോഗത്തിൽ കോൺഗ്രസ്, ബി.ജെ.പി അംഗങ്ങൾ രംഗത്തെത്തിയത് ഭരണപക്ഷവുമായുള്ള ഏറ്റുമുട്ടലിന്റെ വക്കോളമെത്തിച്ചു.
സാമ്പത്തിക വർഷാവസാനം ഇനി നടപ്പാക്കാനുള്ള പദ്ധതികളുടെ പുനഃക്രമീകരണവുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത കൗൺസിൽ യോഗം ഇന്നലെ രാവിലെ 11ന് കൂടിയപ്പോൾ , ചെയർപേഴ്സൺ അജണ്ടകൾ വായിക്കുന്നതിന് മുമ്പ് തന്നെ പ്രതിപക്ഷ നേതാവ് അഡ്വ. റീഗോരാജു എ.ഷാനവാസിനെതിരെ രംഗത്തെത്തി. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് കൗൺസിൽ ഏകകണ്ഠേന പ്രമേയം പാസാക്കണമെന്ന് റീഗോരാജു ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ ബി.ജെ.പി അംഗം ഹരികൃഷ്ണനും ഇതേ ആവശ്യം ഉന്നയിച്ചു. ഈ വിഷയത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനാൽ പ്രമേയത്തിന്റെ ആവശ്യം നിലവിലില്ലെന്ന് അദ്ധ്യക്ഷ സൗമ്യരാജ് വ്യക്തമാക്കി. കുറ്റം തെളിയാതെ ഷാനവാസിനെതിരെ ഒരു നടപടിയും സ്വീകരിക്കേണ്ടതില്ലെന്ന് ഭരണപക്ഷം നിലപാട് സ്വീകരിച്ചു. തുടർന്ന് ബി.ജെ.പി അംഗങ്ങൾ ബാനറും പ്ളക്കാർഡുമായി മുദ്രാവാക്യം വിളിച്ച് നടുത്തളത്തിൽ ഇറങ്ങി. ഇതേ സമയം കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിലേക്ക് മുദ്രാവാക്യം വിളിയുമായി ഇറങ്ങുകയും ഡയസിലേക്ക് ഓടിക്കയറി ചെയർപേഴ്സണെ തടഞ്ഞു വയ്ക്കാൻ ശ്രമിക്കുകയും ചെയ്തു. ബി.ജെ.പി അംഗങ്ങളും ഡയസിലേക്ക് കുതിച്ചതോടെ ഭരണകക്ഷി അംഗങ്ങൾ ചെയർപേഴ്സണ് സംരക്ഷണ വലയം തീർത്ത് കൗൺസിൽ നടപടികൾ തുടർന്നു. ഇതിനിടെ കോൺഗ്രസ് അംഗങ്ങളും എൽ.ഡി.എഫ് കൗൺസിലർമാരുമായി വാക്കേറ്റമുണ്ടായി. തർക്കം രൂക്ഷമായതോടെ കാര്യങ്ങൾ കയ്യാങ്കളിയിലേക്ക് നീങ്ങി. ഹാളിന് പുറത്ത് നിലയുറപ്പിച്ച പൊലീസ് സംഘം കൗൺസിൽ ഹാളിൽ എത്തി രംഗം ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും വാക്കേറ്റം രൂക്ഷമായി. തുടർന്ന് 20മിനിട്ട് കൗൺസിൽ ഹാൾ ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തിൽ മുങ്ങി. ഇതിനിടയിലും കൗൺസിൽ യോഗം തുടരുന്നത് പ്രതിപക്ഷ കൗൺസിലർമാരെ ചൊടുപ്പിച്ചെങ്കിലും 11.30ഓടെ അജണ്ടകൾ പൂർത്തിയാക്കി കൗൺസിൽ അവസാനിച്ചതായി ചെയർപേഴ്സൺ അറിയിച്ചു. യോഗം പിരിച്ചു വിട്ടെങ്കിലും അദ്ധ്യക്ഷയെ പുറത്ത് പോകാൻ അനുവദിക്കില്ലെന്നായിരുന്നു നിലപാട് . തുടർന്ന് പ്രതിപക്ഷ കൗൺസിലർമാരെ ഹാളിൽ നിന്ന് പൊലീസ് പുറത്തേക്ക് ഇറക്കി. നഗരസഭാ കാര്യാലയത്തിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ച ഇവരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.
പൊലീസിന്റെ പരിഗണനയിലുള്ള വിഷയമാണിതെന്നും കുറ്റക്കാരെ സംരക്ഷിക്കുന്ന നയം എൽ.ഡി.എഫിനില്ലെന്നും നഗരസഭാ അദ്ധ്യക്ഷ ഉറപ്പ് നൽകിയിട്ടും കോൺഗ്രസ്-ബി.ജെ.പി അംഗങ്ങൾ ഡയസിൽ കയറി യോഗം അലങ്കോലപ്പെടുത്താൻ ശ്രമിച്ചത് അപലപനീയമാണ്. ജനകീയ വിഷയങ്ങളെപ്പറ്റി ചർച്ച നടത്താൻ സമയം കണ്ടെത്താനാകാതെ പദ്ധതി നടത്തിപ്പ് അട്ടമറിക്കാൻ നടത്തിയ ശ്രമം ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
- എം.ആർ.പ്രേം, സെക്രട്ടറി, എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി
ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട് എ.ഷാനവാസിനെ പാർട്ടി സംരക്ഷിക്കുകയാണ്. ഷാനവാസ് സ്ഥാനം രാജിവയ്ക്കും വരെ കൗൺസിലിനകത്തും പുറത്തും പ്രതിഷേധം തുടരും
- അഡ്വ.റീഗോ രാജു, കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |