ആലുവ: കൊച്ചു നാൾ മുതൽ മനസിൽ താലോലിച്ച ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് ആലുവ തോട്ടക്കാട്ടുകര സ്വദേശിനി ലൈവി വിനോദ് രാജ്. ഇരുചക്ര വാഹനത്തിൽ രാജ്യം ചുറ്റണമെന്ന മോഹം പൂർത്തീകരിച്ചപ്പോൾ വിരുത്തിയിൽ വീട്ടിൽ വിനോദ് രാജിന്റെ മകൾ ലൈവിക്ക് സന്തോഷത്തിന് അതിരുകളില്ല.
28കാരിലായ ലൈവി നാല് വർഷമായി സ്കൂട്ടർ ഓടിക്കുമെങ്കിലും ബൈക്ക് ഓടിക്കാൻ ആരംഭിച്ചിട്ട് ഏഴ് മാസമേ ആയിട്ടുള്ളു. ബൈക്ക് വാങ്ങിയതിന് പിന്നാലെ ഇൻസ്റ്റഗ്രാമിൽ കണ്ട പരസ്യമാണ് യാത്രയ്ക്ക് തുടക്കം. നിലമ്പൂർ ടേക്ക് ലാന്റ് എന്ന സംഘടന നോർത്ത് ഈസ്റ്റ് സർക്യൂട്ട് റൈഡ് പാക്കേജ് സംഘടിപ്പിക്കുന്നുവെന്നതായിരുന്നു പരസ്യം. ഫോൺ മുഖേന ബന്ധപ്പെട്ടപ്പോൾ കൊള്ളാമെന്ന് തോന്നി. അങ്ങനെ യംഗ് മദർ കാറ്റഗറിയിൽ അവർക്കിടയിൽ അഞ്ചിലൊരാളായി ലൈവി മാറി.
മുഖ്യസംഘാടകൻ നിലമ്പൂർ സ്വദേശി ദേവാദാസ്, സത്യൻ, ഈറോഡ് സ്വദേശി രാജേഷ്, തിരുവനന്തപുരം സ്വദേശിനി നിജി എന്നിവർക്കൊപ്പമായിരുന്നു യാത്ര. ഡിസംബർ 20ന് നിലമ്പൂരിൽ നിന്നുമാരംഭിച്ച യാത്ര കർണാടക, ആന്ധ്രപ്രദേശ്, ബംഗാൾ, സിക്കീം, മണിപ്പൂർ, ആസാം, മേഘാലയ, അരുണാചൽ പ്രദേശ്, നാഗലാന്റ് സംസ്ഥാനങ്ങൾ ഉൾപ്പെടെ സന്ദർശിച്ച് കഴിഞ്ഞ മൂന്നിനാണ് ആലുവയിൽ തിരിച്ചെത്തിയത്.
ഇതിനിടയിൽ ചൈന ബോർഡറും ബർമ്മ ബോർഡറും സന്ദർശിച്ചു. ചൈന പട്ടാളക്കാരുമായി സംസാരിച്ചതും ബർമ്മ ബോർഡറിന് സമീപം കൊണിയ ആദിവാസി മേഖലയിലെ മൂപ്പനുമായി സംസാരിച്ചതുമെല്ലാം മറക്കാനാകാത്ത അനുഭവമാണെന്ന് ലൈവി പറയുന്നു.
10,000 കിലോമീറ്റർ നീണ്ട യാത്രയിൽ മേഘാലയയിലെ സ്നോൺപെടംഗ് ആണ് ഏറ്റവുമധികം ഇഷ്ടപ്പെട്ടത്. മണിപ്പൂരിലെ സിച്ചാർ റോഡായിരുന്നു അധികം അപകടം നിറഞ്ഞപാത. ടാറിളകിയ മൺപാതയിൽ രാത്രി രണ്ട് വട്ടം ടയർ പഞ്ചറായി. എങ്കിലും യാത്ര നല്ല അനുഭവമാണ് സമ്മാനിച്ചതെന്ന് ലൈവി പറയുന്നു.
പാക്കേജിന് 58,000 രൂപ
സ്വപ്നം യാഥാർത്ഥ്യമാക്കാൻ ലൈവി ചെലവഴിച്ച് ഒരു ലക്ഷം രൂപയാണ്. 58,000 രൂപ പാക്കേജ് സംഘടിപ്പിച്ച നിലമ്പൂർ ടേക്ക് ലാന്റ് എന്ന സംഘടനയ്ക്ക് നൽകി. പുറമെ 35,000 രൂപ ഇന്ധനത്തിനായി ചെലവായി. എല്ലാ ദിവസവും താമസിക്കുന്നതിനുള്ള സൗകര്യവും ഭക്ഷണവുമെല്ലാം ഒരുക്കുന്നത് സംഘടനയായിരുന്നു. സ്ത്രീകളെന്ന എല്ലാ പരിഗണനയും പരിചരണവും സംഘാടകർ നൽകി. സിവിൽ എൻജിനിയറാണ് സിൽവി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |