ആലുവ: മതങ്ങളുടെ ഏകതയെകുറിച്ച് ചർച്ച ചെയ്ത ലോകത്തെ ആദ്യസമ്മേളനം 1924ൽ ശ്രീനാരായണ ഗുരുദേവൻ ആലുവ അദ്വൈതാശ്രമത്തിൽ വിളിച്ചുചേർത്ത സർവമത സമ്മേളനമായിരുന്നുവെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ആലുവ അദ്വൈതാശ്രമത്തിൽ സർവമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷ ഉദ്ഘാടനചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു സ്വാമി. 1893ൽ അമേരിക്കയിലെ ചിക്കാഗോയിൽ ലോകത്തെ ആദ്യ സർവമത സമ്മേളനം നടന്നുവെന്നാണ് ചരിത്രരേഖകളിൽ കാണുന്നത്. ഒരു തത്വദർശനത്തിന്റെയും അടിസ്ഥാനത്തിലായിരുന്നില്ല, ചിക്കാഗോ സമ്മേളനം നടന്നത്. കൊളംബസ് അമേരിക്ക കണ്ടുപിടിച്ചതിന്റെ 400 -ാം വാർഷികത്തോടനുബന്ധിച്ച് വിവിധ രാജ്യങ്ങളിലെ വിവിധ മതങ്ങളിൽപ്പെട്ടവരെ പങ്കെടുപ്പിച്ച് സമ്മേളനം നടത്തിയിരുന്നു. ഇവരാരും മതങ്ങളുടെ ഏകതയെ കുറിച്ച് സംസാരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ മതങ്ങളുടെ ഏകതയും മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന തത്വസംഹിതയും ഉയർത്തിപ്പിടിച്ച് ശ്രീനാരായണ ഗുരുദേവൻ വിളിച്ചുചേർത്ത സമ്മേളനം തന്നെയാണ് ലോകത്തെ ആദ്യ സർവമത സമ്മേളനം.
ചിക്കാഗോ സമ്മേളനത്തിനും അഞ്ച് വർഷം മുമ്പ് അരുവിപ്പുറത്ത് 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്' എന്ന സന്ദേശവും ഗുരു ലോകത്തിന് നൽകി. ഗുരുവിന്റെ ശിക്ഷ്യത്വം സ്വീകരിക്കാനെത്തിയ ഇതരമതസ്ഥരെയെല്ലാം സ്വന്തം പേരിൽ തന്നെ അറിയപ്പെടാനാണ് ഗുരു നിർദ്ദേശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |