കൊച്ചി: ആദ്യാക്ഷരം കുറിച്ച മുറ്റത്ത് അവർ ഓരോരുത്തരായി എത്തി. ആർക്കും പരസ്പരം മനസിലായില്ല. 1961 ബാച്ചിലെ വി.പി. പ്രസാദ് പേരെഴുതിയപ്പോഴാണ് സഹപാഠി ഹേമ ആളെ തിരിച്ചറിഞ്ഞത്. പെട്ടെന്ന് തന്നെ എല്ലാവരും നാലു വയസുകാരായി. സ്കൂൾ ബെൽ മുഴങ്ങിയപ്പോൾ എല്ലാവരും നേരെ ഓഡിറ്റോറിയത്തിലേക്ക്. "അഖിലാണ്ഡ മണ്ഡലം അണിയിച്ചൊരുക്കി അതിനുള്ളിൽ ആനന്ദദീപം കൊളുത്തി" പ്രാർത്ഥനാഗീതം. പിന്നാലെ പരിചയപ്പെടൽ, ഓർമ്മകൾ പങ്കുവയ്ക്കൽ.
1961ൽ ജൂലായ് ഒന്നിനാണ് എറണാകുളം ഗവ. മോഡൽ നഴ്സറി സ്കൂൾ ആരംഭിക്കുന്നത്. ആദ്യം അഡ്മിഷനെടുത്ത കടവന്ത്ര സ്വദേശി ഹൈക്കോടതി അഭിഭാഷകനായ വി.പി. പ്രസാദ്, പ്രശസ്ത സംഗീതജ്ഞൻ ടി.എസ്. രാധാകൃഷ്ണൻ, സഹപാഠികളായ റിട്ട. ബാങ്ക് ഉദ്യോഗസ്ഥ ഹേമ, പി.ബി. പ്രേമ അങ്ങനെ ചെറുസംഘങ്ങൾ രൂപംകൊണ്ടു.
ഉച്ചയ്ക്ക് ഉറങ്ങാത്തതിന് ടീച്ചർ ചൂരലെടുത്ത് പേടിപ്പിക്കുമ്പോൾ പായ കീറി പരസ്പരം സംസാരിക്കുന്നതും ഓടിച്ചാടി കളിച്ചതുമെല്ലാം അവർ പങ്കുവച്ചു. റിട്ട. അദ്ധ്യാപികയായ ഹേമ പണ്ട് സ്കൂളിൽ പഠിപ്പിച്ച ഓട്ടൻതുള്ളൽ ഗാനവും മറന്നില്ല. "കുട്ടൻ മേനോൻ ജോലിക്കു പോകാൻ വട്ടം കൂട്ടണ നേരമടുത്തു എല്ലാം വാരി വലിച്ചു മുറുക്കി" ഇങ്ങനെ ഈണത്തിൽ പാടാൻ തുടങ്ങിയതോടെ കൂട്ടുകാർ ഒപ്പം കൂടി. കൂട്ടത്തിൽ പഠിച്ച പലരും ഇന്നില്ല, അടുത്ത ബന്ധവും സഹപാഠിയുമായിരുന്ന സി.ബി. സേതുലക്ഷ്മി കൂടെയില്ലാത്തതിന്റെ വിഷമം ഹേമ പങ്കുവച്ചു. ആദ്യകാല അദ്ധ്യാപകരായ നളിനി ടീച്ചർ, മാലതി ടീച്ചർ എന്നിവരുടെ ഓർമ്മകളും പങ്കുവച്ചാണ് അവർ മടങ്ങിയത്. 1964ൽ പഠിച്ചിറങ്ങിയ സംഗീതാദ്ധ്യാപികയായ വിശാല ലക്ഷ്മി, 68ൽ പഠിച്ച ഗിരിജ, 1979ലെ ചെങ്ങന്നൂർ എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ രാധീഷ് കുമാർ തുടങ്ങിയവരും എത്തിയിരുന്നു. സ്കൂളിന്റെ 60-ാം വാർഷികത്തിന്റെ ഭാഗമായി ഇപ്പോഴത്തെ പ്രധാനാദ്ധ്യാപിക ടി.എ. ആൻസിയാണ് പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |