കൊച്ചി: പൊലീസ് പടിച്ചപണി പതിനെട്ടും പയറ്റിയിട്ടും വേരറ്റുപോകാതെ ഗുണ്ടാ സംഘങ്ങൾ. ആഭ്യന്തരവകുപ്പ് നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം 29 ഗുണ്ടാ സംഘങ്ങൾ കേരളത്തിൽ സജീവം. ഇതിൽ പകുതിയിൽ താഴെ കൊച്ചി കേന്ദ്രീകരിച്ചുള്ളവയാണ്. പദ്ധതി നടപ്പാക്കി തമിഴ്നാട്ടിലേയ്ക്ക് മുങ്ങുന്നതാണ് ഇവരുടെ രീതി.
ലഹരിമാഫിയയ്ക്കായി മയക്കുമരുന്ന് സുരക്ഷിതമായി എത്തിക്കലും ഭീഷണിപ്പെടുത്തി പണം തട്ടലുമാണ് പ്രധാനദൗത്യങ്ങൾ. ഗുണ്ടാ സംഘങ്ങളെ അമർച്ച ചെയ്യാൻ നടത്തിയ ഓപ്പറേഷൻ ആഗിൽ ജില്ലയിൽ കുടങ്ങിയത് വമ്പൻ സ്രാവുകളല്ലെന്ന ആക്ഷേപവുമുണ്ട്.
റൂറൽ ജില്ല, കൊച്ചി സിറ്റി പൊലീസ് സംഘങ്ങൾ നടത്തിയ ഓപ്പറേഷനിൽ 86 ഗുണ്ടകൾ ഉൾപ്പെടെ 216 പേർ പിടിയിലായി. റൂറൽ ജില്ലയിൽ 37 ഗുണ്ടകളുൾപ്പെടെ 107 പേരെയും കൊച്ചി സിറ്റി പൊലീസിനു കീഴിൽ 49 ഗുണ്ടകളുൾപ്പെടെ 109 പേരെയുമാണ് അറസ്റ്റ് ചെയ്തത്. റൂറൽ ജില്ലയിൽ അറസ്റ്റിലായവരിൽ ഒമ്പതുപേർ ഒളിവിൽ കഴിഞ്ഞിരുന്നവരും 61 പേർ ജാമ്യമില്ലാ വാറന്റുള്ളവരുമായിരുന്നു.
164 ഗുണ്ടാ അക്രമങ്ങൾ
കഴിഞ്ഞ ആറ് വർഷത്തിനിടെ ഒമ്പത് ജില്ലകളിലായി 164 ഗുണ്ടാ ആക്രമണങ്ങൾ നടന്നു. ഇത്തരം കേസുകളിലടക്കം 2199 കൊലപാതകങ്ങളും സംഭവിച്ചു. ഏറ്റവും കൂടുതൽ അക്രമം തിരുവനന്തപുരത്താണ്. 47. ആലപ്പുഴ 42, തൃശൂർ 41, കോട്ടയം 14, എറണാകുളം 11, കൊല്ലം 4, പാലക്കാട്, ഇടുക്കി 2 വീതം, കാസർകോട് 1, എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്.
2172 അറസ്റ്റ്
ഗുണ്ടാ സംഘങ്ങളെ അമർച്ച ചെയ്യുന്നതിനായി പൊലീസ് ആരംഭിച്ച പ്രത്യേക പരിശോധനകൾ വിവിധയിടങ്ങളിലായി നടന്നുവരികയാണ്. 'ഓപ്പറേഷൻ ആഗ്' എന്ന പേരിൽ നടത്തി വരുന്ന പ്രത്യേക പരിശോധനകളുടെ ഭാഗമായി കഴിഞ്ഞ എട്ട് വരെ 2030 കേസുകൾ രജിസ്റ്റർ ചെയ്തു. 2172 പേർ അറസ്റ്റിലായി. വിവിധ കേസുകളിൽ വാറണ്ടുള്ള 900 പ്രതികളെയും പിടികൂടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |