കൊച്ചി: ഇംഗ്ലീഷും മലയാളവും കലർത്തി നർമ്മം തുളുമ്പുന്ന അവതരണത്തിലൂടെ സദസുകളെ രസിപ്പിക്കുകയും ടെലിവിഷൻ രംഗത്തും സിനിമയിലും മികച്ച അഭിനയം കാഴ്ചവയ്ക്കുകയും ചെയ്ത പ്രതിഭയാണ് സുബി സുരേഷെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ റഫീഖ് സീലാട്ട് അനുസ്‌മരിച്ചു.
2000ത്തിന്റെ ആരംഭത്തിലാണ് സുബിയെ പരിചയപ്പെടുന്നത്. ഒരു പരിപാടിയിൽ ആങ്കറായിരുന്നു സുബി. ഞാനും കലാഭവൻ അൻസാറും പരിപാടിയിൽ അതിഥികളായിരുന്നു. നർമ്മം തുളുമ്പുന്ന അവതരണമായിരുന്നു സുബിയുടേത്. ഭുവനേന്ദ്രന്റെ സംവിധാനത്തിൽ സൂര്യാ ടി.വിയ്ക്ക് വേണ്ടി ഞാൻ രചന നിർവഹിച്ച കോളിംഗ് ബെൽ എന്ന ഹാസ്യ പരമ്പരയിലെ ഗ്രാമീണത നിറഞ്ഞ ഹാസ്യരസപ്രദമായ നായികയെ അവതരിപ്പിക്കാൻ അനുയോജ്യമായ ഒരാളെ അന്വേഷിക്കുകയായിരുന്നു. ഉർവശിയെപ്പോലുള്ള താരം ചെയ്യേണ്ട മർമ്മ പ്രധാനമായ വേഷം. ഹാസ്യ പരമ്പരയായതിനാൽ ഉർവശിയെ ലഭിച്ചില്ല. വാസന്തിയായി സുബിയെ നിശ്ചയിച്ചു. സുബിയുടെ പ്രകടനം ഗംഭീരമായിരുന്നു . തുടർന്ന് ഹാസ്യരസപ്രദമായ നിരവധി കഥാപാത്രങ്ങളെ സിനിമയിലും ടി.വി പരിപാടികളിലും സുബി അവതരിപ്പിച്ചു.
കോളിംഗ് ബെല്ലിലെ നായകൻ പുന്നപ്ര പ്രശാന്ത് ആയിരുന്നു. സാഗർ ഷിയാസ്, നാരായണൻകുട്ടി, കലാഭവൻ അൻസാർ, വിനോദ് കെടാമംഗലം, പ്രതീപ് കൈതാരം, ഹരിശ്രീ മാർട്ടിൻ, വി.ഡി. രാജപ്പൻ, സാജു കൊടിയൻ, മച്ചാൻ വർഗീസ്, വിജു കൊടുങ്ങല്ലൂർ തുടങ്ങിയവർ അഭിനയിച്ചു. അവരിൽ വി.ഡി.രാജപ്പനും മച്ചാൻ വർഗീസിനും പ്രതീപ് കൈതാരത്തിനും ഷിയാസിനും പിന്നാലെ സുബിയും വിടവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |