കൊച്ചി: സാങ്കേതികമികവോടെ ആസൂത്രണം ചെയ്യാത്തതും കൃത്യസമയത്ത് അറ്റകുറ്റപ്പണികൾ നിർവഹിക്കാത്തതുമാണ് കുടിവെള്ളവിതരണം താറുമാറാകാൻ കാരണമെന്ന് വാട്ടർ അതോറിട്ടിയിലെ കരാറുകാർ പറയുന്നു. ജലസ്രോതസുകളുടെ എണ്ണം വർദ്ധിപ്പിക്കാനും ശുദ്ധജലം വിതരണം ചെയ്യാനും മാസ്റ്റർ പ്ളാൻ തയ്യാറാക്കണമെന്നാണ് ആവശ്യം.
പശ്ചിമകൊച്ചിയിൽ ദിവസങ്ങളായി കുടിവെള്ളം മുട്ടിയത് സമയബന്ധിതമായി അറ്റകുറ്റപ്പണികൾ നടത്താത്തുകൊണ്ടാണെന്ന് കേരള വാട്ടർ അതോറിട്ടി കോൺട്രാക്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. കൃത്യമായി അറ്റകുറ്റപ്പണികൾ നടത്തിയിരുന്നെങ്കിൽ പമ്പ് ഹൗസിലെ മോട്ടോറിന് കേടുവരില്ലായിരുന്നു. വിതരണശൃംഖലയിൽ അറ്റകുറ്റപ്പണികൾ യഥാസമയം നടക്കുന്നില്ല. വാട്ടർ അതോറിറ്റിയുടെ തനതു വരുമാനത്തിൽ നിന്ന് രണ്ടു കോടി രൂപ മാത്രമാണ് പ്രതിമാസം സംസ്ഥാനത്ത് ചെലവഴിക്കുന്നത്. 20 കോടി രൂപയുടെ അറ്റകുറ്റപ്പണി ആവശ്യമാണ്. പണികൾ നടക്കാത്തതിനാൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുകയാണ്.
16 മാസം കുടിശിക
വാട്ടർ അതോറിട്ടിയിലെ കരാറുകാർക്ക് 16 മാസമായി ബിൽ മാറി പണം ലഭിക്കുന്നില്ല. അറ്റകുറ്റപ്പണി നടത്തിയതിന് മാത്രം 150 കോടി രൂപ ലഭിക്കാനുണ്ട്. സർക്കാർ പ്രവൃത്തികൾ പൂർത്തിയാക്കിയ 300 കോടി രൂപയും കുടിശികയുണ്ട്. സർക്കാർ ഗ്രാന്റ് നൽകിയാലേ കരാറുകാർക്ക് കുടിശിക നൽകാറുള്ളു.
ജലജീവനിൽ പിന്നിൽ
മുഴുവൻ ഗ്രാമീണ വീടുകളിലും കുടിവെള്ളം എത്തിക്കാൻ കേന്ദ്രസർക്കാർ നടപ്പാക്കുന്ന ജലജീവൻ പദ്ധതി നടത്തിപ്പിൽ കേരളം 26 ാം സ്ഥാനത്താണ്. നടത്തിപ്പിലെ പാളിച്ചകളാണ് കാരണം. ചെറുകിട, ഇടത്തരം കരാറുകാരെ അവഗണിച്ചതും 2021ലെ നിരക്ക് നിർമ്മാണവസ്തുക്കൾക്ക് നൽകാൻ തയ്യാറാകാത്തതും കാരണമാണ്.
പദ്ധതി തുകയുടെ 45 ശതമാനം കേന്ദ്ര സർക്കാരാണ് നൽകുന്നത്. ഇത് കൃത്യമായി ലഭിക്കുന്നുണ്ട്. 30 ശതമാനം സംസ്ഥാന സർക്കാരും 15 ശതമാനം തദ്ദേശസ്ഥാപനങ്ങളും 10 ശതമാനം ഗുണഭോക്താക്കളുമാണ് വഹിക്കുന്നത്. പദ്ധതി നടത്തിപ്പിൽ അഞ്ചാം സ്ഥാനമെങ്കിലും നേടാൻ കഴിയുമെങ്കിലും സർക്കാർ താത്പര്യം കാണിക്കുന്നില്ലെന്ന് കരാറുകാർ പറഞ്ഞു.
''ലോകബാങ്ക്, എ.ഡി.ബി എന്നിവയിൽ നിന്ന് വായ്പ നേടാൻ അവരുടെ മാനദണ്ഡങ്ങൾ പ്രകാരമാണ് പദ്ധതികൾ തയ്യാറാക്കുന്നത്. ഇതുമൂലം നടത്തിപ്പിലെ പ്രായോഗികത പരിഗണിക്കപ്പെടുന്നില്ല. ഫലപ്രാപ്തി വിലയിരുത്തപ്പെടുന്നില്ല.""
വർഗീസ് കണ്ണമ്പിള്ളി
പ്രസിഡന്റ്
വാട്ടർ അതോറിട്ടി കോൺട്രാക്ടേഴ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |