റോഡ് പൊട്ടിപ്പൊളിഞ്ഞു, 70,000ലേറെപ്പേർ ദുരിതത്തിൽ
കൊച്ചി: തമ്മനത്ത് ഇന്നലെ വാട്ടർ അതോറിട്ടിയുടെ വലിയ പൈപ്പ് കൂടി പൊട്ടിയതോടെ കൊച്ചി നഗരത്തിലെ കുടിവെള്ള വിതരണവും അവതാളത്തിലായി. പാലാരിവട്ടം- തമ്മനം റോഡിൽ പള്ളിപ്പടിയിലാണ് പത്തിന് ആലുവയിൽ നിന്നു കൊച്ചിയിലേക്ക് വെള്ളമെത്തിക്കുന്ന വാട്ടർ അതോറിട്ടിയുടെ 700 എം.എം പ്രിമോ പൈപ്പ് പൊട്ടിയത്.
ഇടപ്പള്ളി, തമ്മനം, ചളിക്കവട്ടം, പാലാരിവട്ടം, പുല്ലേപ്പടി, വെണ്ണല തുടങ്ങി 30ലേറെ വാർഡുകളിലെ കുടിവെള്ള വിതരണം തകരാറിലാകും. കളക്ടർ ഡോ. രേണുരാജ് സ്ഥലം സന്ദർശിച്ചു.
ടാറിംഗിൽ വിള്ളലുണ്ടായി മുകളിലേക്ക് മിനിട്ടുകളോളം വെള്ളം പരന്നൊഴുകിയ ശേഷമാണ് ശബ്ദത്തോടെ പൈപ്പ് പൊട്ടിയത്. ജലപ്രവാഹത്തിൽ റോഡ് ഭാഗികമായി തകർന്നു. നാല് മീറ്ററോളം ടാറിംഗ് വീണ്ടുകീറുകയും ചെയ്തു.
സമീപത്തെ കടകളിലും വെള്ളം കയറി
സമീപത്തെ പലചരക്ക് കടയിലേക്കും ജ്യൂസ് കടയിലേക്കും വെള്ളം ഇരച്ചു കയറി. പലചരക്കുകടയുടെ തറയിൽ സൂക്ഷിച്ചിരുന്ന പലവ്യഞ്ജന സാധനങ്ങൾ മുഴുവൻ വെള്ളത്തിലായി. മൂന്ന് ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടെന്ന് കടയുടമ ഷിഹാബ് പറഞ്ഞു.
ബുധനാഴ്ച വൈകിട്ട് പുന:സ്ഥാപിക്കും
പൈപ്പിന്റെ അറ്റകുറ്റപ്പണി ബുധനാഴ്ച ഉച്ചയോടെ പൂർത്തീകരിക്കാനാകുമെന്ന് വാട്ടർ അതോറിട്ടി അധികൃതർ അറിയിച്ചു. പൊട്ടിയ പൈപ്പിന്റെ ഭാഗം മുറിച്ച് മാറ്റി പുതിയ പൈപ്പ് സ്ഥാപിക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്.
ജലക്ഷാമം നേരിട്ടാൽ കോർപ്പറേഷന്റെ നേതൃത്വത്തിൽ വിതരണം ചെയ്യുന്ന കുടിവെള്ള ടാങ്കറുകളിൽ ഈ പ്രദേശം കേന്ദ്രീകരിച്ച് വിതരണം ഊർജിതമാക്കും. കൂടുതൽ സഹായം ആവശ്യമായി വന്നാൽ കൺട്രോൾ റൂം ഉൾപ്പടെയുള്ള സംവിധാനമൊരുക്കി ജലവിതരണം നടത്തുമെന്നും അധികൃതർ അറിയിച്ചു.
തകർന്ന റോഡിന്റെ ജോലികൾ പൂർത്തിയാക്കാൻ കളക്ടർ വാട്ടർ അതോറിട്ടിക്ക് നിർദേശം നൽകി. മറ്റു സ്ഥലങ്ങളിൽ കാലപ്പഴക്കമുള്ള പൈപ്പുകൾ കണ്ടെത്തി തകരാർ പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കാനും നിർദേശമുണ്ട്.
ജലവിതരണം മുടങ്ങുന്ന പ്രദേശങ്ങൾ
(വാർഡ് നമ്പർ ബ്രായ്ക്കറ്റിൽ)
കലൂർ സബ്ഡിവിഷൻ
എളമക്കര നോർത്ത്(33)
പുതുക്കലവട്ടം(34)
പോണേക്കര(35)
കുന്നുമ്പുറം(36)
ഇടപ്പള്ളി(37)
ദേവൻകുളങ്ങര(38)
കറുകപ്പള്ളി(39)
മാമംഗലം(40)
കാരണക്കോടം(44)
കതൃക്കടവ്(64)
കലൂർ സൗത്ത്(65)
കലൂർ നോർത്ത്(70)
എളമക്കര സൗത്ത്(71)
വൈറ്റില സബ്ഡിവിഷൻ
ഇടപ്പള്ളി, പാലാരിവട്ടം(40)
തമ്മനം(45,43)
ചക്കരപ്പറമ്പ്(47)
ചളിക്കവട്ടം(46)
സൗമ്യനഗർ(42)
ആലിൻചുവട്(പാടിവട്ടം)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |