• ബ്രഹ്മപുരം പ്ലാസ്റ്റിക് മല കീഴടക്കി കേരള ഫയർഫോഴ്സ്
തൃക്കാക്കര: ഊണും ഉറക്കവും ആരോഗ്യവും ജീവഭയവും ഉപേക്ഷിച്ച് 12 ദിവസത്തെ യുദ്ധത്തിൽ വിജയിച്ച് അഗ്നിരക്ഷാസേന. ബ്രഹ്മപുരത്തെ ഭീമൻ മാലിന്യമലകളിലെ വിഷപ്പുക ശ്വസിച്ച് ഒരു നഗരത്തിന്റെ മുഴുവൻ അഴുക്കിൽ ആറാടി നേടിയ വിജയത്തിന്റെ ശില്പികളായിരുന്നു 200 ഓളം വരുന്ന അഗ്നിരക്ഷാ ജീവനക്കാർ.
ഇന്നലെ വൈകിട്ട് ആറരയോടെ പ്ലാന്റിലെ തീയും പുകയും പൂർണ്ണമായും അണഞ്ഞു. പ്ലാന്റ് പ്രദേശത്തെ 7 സെക്ടറുകളായി തിരിച്ചായിരുന്നു പ്രവർത്തനം. സംസ്ഥാനത്തെ മുഴുവൻ ഫയർ സ്റ്റേഷനുകളിൽ നിന്നും ഉദ്യോഗസ്ഥരെ എത്തിച്ചു.
രാത്രിയിൽ ഫയർ ഫോഴ്‌സിന്റെ പട്രോളിംഗ് സംഘവും രംഗത്തുണ്ട്. കൂടാതെ മാലിന്യക്കൂനയിലെ കനലുകൾ കണ്ടെത്തുന്നതിന് തെർമൽ കാമറ ഘടിപ്പിച്ച ഡ്രോണുകളും വിന്യസിച്ചു.
ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് ,മന്ത്രിമാരായ പി.രാജീവ്,എം.ബി. രാജേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
തീയോട് ഏറ്റുമുട്ടിയവർ
അഗ്നിശമന സേന : 200
ബി.പി.സി.എൽ ഫയർഫോഴ്സ് : 2
സിയാൽ ഫയർഫോഴ്സ്: 3
നേവി ഫയർ ഫോഴസ് : 5
എസ്കവേറ്റർ ഓപ്പറേറ്റർമാർ : 18
സിവിൽ ഡിഫൻസ് അംഗങ്ങൾ: 68
കൊച്ചി കോർപ്പറേഷൻ ജീവനക്കാർ : 55
ഹോം ഗാർഡുകൾ : 48
പൊലീസ് : 6
റവന്യു ജീവനക്കാർ : 4
ചുവപ്പ് നാട അഴിക്കുമോ ഇൻഫോപാർക്ക് ഫയർ സ്റ്റേഷൻ
ബ്രഹ്‌മപുരം പ്ലാന്റ് ഇൻഫോപാർക്കിന് വിളിപ്പാടകലെയാണ്. പതിനഞ്ച് വർഷം മുമ്പ് ആവിഷ്കരിച്ച ഇൻഫോപാർക്ക് ഫയർ സ്റ്റേഷൻ പദ്ധതി ഇപ്പോഴും സർക്കാരിന്റെ പരിഗണനയിലാണ്. സ്ഥലവും കെട്ടിടവും ഇൻഫോപാർക്ക് വാഗ്ദാനം ചെയ്തിരുന്നെങ്കിലും പദ്ധതി ഫയലിൽ തന്നെ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |