കൊച്ചി: സ്ഥലമിടപാട് കേസുകളിൽ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന സുപ്രീം കോടതി ഉത്തരവിൽ കടുത്ത ആശങ്കയില്ലാതെ സിറോമലബാർസഭ. അതിരൂപതാ തലവനെന്ന നിലയിൽ സ്ഥലമിടപാട് രേഖകളിൽ ഒപ്പിട്ട കർദ്ദിനാളിന്റെ നിരപരാധിത്വം തെളിയിക്കാൻ അവസരമാകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ അനുകൂലികൾ.
എറണാകുളം അങ്കമാലി അതിരൂപതയുടെ മൂന്നേക്കർ സ്ഥലം വിറ്റഴിച്ചതിൽ ക്രമക്കേടുണ്ടെന്ന കേസുകളിലാണ് കർദ്ദിനാൾ പ്രതി സ്ഥാനത്തുള്ളത്. നേരിട്ട് ഹാജരായി വിചാരണ നേരിടണമെന്നാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. ഉത്തരവ് സഭയുടെ നിയമവിദഗ്ദ്ധർ വിശദമായി വിശകലനം ചെയ്തുവരികയാണ്.
ക്രിമിനൽ കേസുകളിൽ സഭയുടെ ഉന്നതപദവി വഹിക്കുന്ന കർദ്ദിനാൾ കോടതി കയറുന്നതിൽ വിശ്വാസികൾക്ക് ആശങ്കയുണ്ട്. കേസിന്റെ വസ്തുതകളിലേയ്ക്ക് കോടതി കടന്നിട്ടില്ലാത്തതിനാൽ വിചാരണക്കോടതിയിൽ നിരപരാധിത്വം തെളിയിക്കാമെന്നാണ് സഭയും കർദ്ദിനാൾ അനുകൂലികളും കരുതുന്നത്. ഒരുവിഭാഗം വൈദികർ കെട്ടിച്ചമച്ച ആരോപണങ്ങളാണ് കേസിന് പിന്നിൽ. വിചാരണക്കോടതിയിൽ അവ മറികടക്കാമെന്നുമാണ് കർദ്ദിനാൾ അനുകൂലികൾ പറയുന്നത്.
ഒരുവിഭാഗം വൈദികർ ഗൂഢാലോചന നടത്തി സൃഷ്ടിച്ചതാണ് കേസുകളെന്നാണ് കർദ്ദിനാൾ അനുകൂലികൾ വാദിക്കുന്നത്.
പ്രതീക്ഷകൾ, വാദങ്ങൾ
സ്ഥലമിടപാടുകളിൽ വ്യക്തിയെന്ന നിലയലല്ല, അതിരൂപതയുടെ തലവനെന്ന നിലയിലാണ് ഒപ്പുവച്ചത്. സഭയുടെ ഭരണ സമിതികളിൽ ചർച്ച ചെയ്ത് കൂട്ടായ തീരുമാനപ്രകാരം നടത്തിയ ഇടപാടുകളിൽ കർദ്ദിനാൾ കുറ്റക്കാരനാകില്ല
സമിതികളിൽ അംഗങ്ങളായിരുന്ന ബിഷപ്പുമാരും അക്കൗണ്ടന്റ് ഉൾപ്പെടെ ചുമതലകൾ വഹിച്ചവരും വസ്തുതകൾ കോടതിയിൽ വെളിപ്പെടുത്തേണ്ടിവരും
മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയവർ ആരോപണങ്ങൾ തെളിയിക്കാൻ രേഖകളും സാക്ഷികളെയും ഹാജരാക്കേണ്ടിവരും
ഒരുവിഭാഗം വൈദികർ വ്യാജരേഖകൾ ഉൾപ്പെടെ ചമച്ചതിന്റെ വസ്തുതകളും മൊഴികളും കോടതിയിൽ വിലയിരുത്തപ്പെടുന്നത് കർദ്ദിനാളിന് ഗുണകരമാകും
സ്ഥലമിടപാടിൽ ക്രമക്കേടില്ലെന്ന പൊലീസ് അന്വേഷണ റിപ്പോർട്ട് കർദ്ദിനാളിന് അനുകൂലമാകും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |