കൊച്ചി: ബ്രഹ്മപുരത്തെ ബയോമൈനിംഗ് പ്രവർത്തനം സോൺ ഇൻഫ്രാടെക്ക് ഉപകരാർ നൽകിയതിന്റെ തെളിവ് പുറത്ത്.
ആരഷ് മീനാക്ഷി എൻവയറോകെയർ എന്ന സ്ഥാപനത്തിനാണ് സോൺട 2021 നവംബറിൽ ഉപകരാർ നൽകിയത്. ഈ സ്ഥാപനത്തിനും ബയോമൈനിംഗിൽ പ്രവർത്തി പരിചയമില്ല. 54 കോടിയുടെ കരാറിൽ 22 കോടിയോളം രൂപയ്ക്കാണ് ഉപകരാർ നൽകിയത്. ഇതിന് കോർപ്പറേഷന്റെ അനുമതിയില്ലെന്ന് രേഖകൾ വ്യക്തമാക്കുന്നുണ്ട്.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ടോണി ചമ്മണി
ബ്രഹ്മപുരത്ത് കരാർ നേടിയ കമ്പനി മറ്റൊരു കമ്പനിക്ക് ഉപകരാർ നൽകിയത് നിയമവിരുദ്ധമാണെന്നും ഇതിനു പിന്നിൽ സി.പി.എം നേതാക്കൾ ഉൾപ്പെട്ട ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കൊച്ചി മുൻമേയർ ടോണി ചമ്മണി ആരോപിച്ചു. ഇത് കരാർ വ്യവസ്ഥകളുടെ ലംഘനമാണ്. ഇത് സംബന്ധിച്ച് ഞാൻ നേരത്തെ ഉന്നയിച്ച ആരോപണം രേഖകൾ സഹിതം ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ഉപകരാർ നേടിയ എറണാകുളത്തെ നിയമ പുസ്തക വിൽപ്പനക്കാരൻ സി.പി.എമ്മിന്റെ ബിനാമിയാണെന്നും അദ്ദേഹം ആരോപിച്ചു.
ബ്രഹ്മപുരത്ത് ഒമ്പത് മാസമായിരുന്നു കരാർ കാലാവധി, ഇതും നീട്ടി നൽകി. മേയറുടെയും, സി.പി.എം നേതൃത്വത്തിന്റെയും സംരക്ഷണകവചം ഈ കമ്പനികൾക്കുണ്ട്.
മേയർ, സോൺട എംഡി രാജ്കുമാർ ചെല്ലപ്പൻപിള്ള, സി.പി.എം നേതാക്കൾ എന്നിവർ നിരന്തരമായി മേയറുടെ ഓഫീസിലും ലെനിൻ സെന്ററിലും നടത്തിയ ഗൂഡാലോചനയുടെ ഭാഗമായാണ് ഉപകരാർ നൽകിയത്. ഉപകരാർ നേടിയ കമ്പനിക്കും ബയോ മൈനിംഗുമായി യാതൊരു ബന്ധവുമില്ല. പൊലീസ് അന്വേഷിച്ചാൽ ഇതിന്റെ സത്യംപുറത്തു വരില്ല. സി.ബി.ഐ അന്വേഷണം തന്നെ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിഷയത്തിൽ കോൺഗ്രസിനെതിരെയും നേതാക്കൾക്കെതിരെയും ഉയരുന്ന ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും ഇതിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
കൗൺസിലർക്കെതിരായ കേസ് കെട്ടിച്ചമച്ചതാണ് ഇത് കോടതിയിൽ തെളിയിക്കും. കേരള മുനിസിപ്പൽ ചട്ടം അനുസരിച്ച് ഏത് കൗൺസിലർക്കും ഏതൊരു ഫയലും പരിശോധിക്കാം. രേഖാമൂലം ആവശ്യപ്പെട്ടാൽ രേഖകൾ നൽകാൻ സെക്രട്ടറി ബാദ്ധ്യസ്ഥനാണ്. ബ്രഹ്മപുരം വിഷയത്തിൽ വസ്തുതകൾ അറിയാൻ പ്രതിപക്ഷ കൗൺസിലർക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രേഖാമൂലം അനുവാദം ചോദിച്ചാണ് കൗൺസിലർ അരിസ്റ്റോട്ടിൽ ഫയലുകൾ എടുത്തതെന്നും കൊച്ചിയിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കവെ ടോണി ചമ്മണി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |