അങ്കമാലി: ഒരു കുടുംബത്തിലെ നാല് പേർ വെന്തുമരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് അങ്കമാലി പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിലെ വയറിംഗ് സംവിധാനങ്ങൾക്ക് വർഷങ്ങൾ പഴക്കമുണ്ട്. അപകട കാരണം ഷോർട്ട് സർക്യൂട്ടാകാനാണ് സാദ്ധ്യത. ഇതുമൂലം പുക ശ്വസിച്ച് മുറിയിൽ ഉണ്ടായിരുന്നവർ അബോധാവസ്ഥയിലായിട്ടുണ്ടാകാം. തീപടർന്നപ്പോൾ ഇവർക്ക് പുറത്തേയ്ക്കിറങ്ങി രക്ഷപ്പെടാൻ കഴിഞ്ഞിട്ടുണ്ടാകില്ലെന്നും പൊലീസ് പറയുന്നു. വിവിധ ഏജൻസികൾ പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. വിശദമായ പരിശോധനയ്ക്ക് ശേഷമേ അപകട കാരണം കൃത്യമായി അറിയാൻ കഴിയൂ. അപകടം നടന്ന വീട്ടിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി. ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ജാതിക്ക മൊത്തകച്ചവടക്കാരനായ ബിനീഷിന് സാമ്പത്തിക പ്രതിസന്ധിയുള്ളതായി ആരും പറയുന്നില്ല. ആത്മഹത്യയ്ക്കുള്ള സാദ്ധ്യതയുമില്ല. അപകടം നടന്ന മുറിയിൽ തീപിടിത്തത്തിന് സഹായിക്കുന്ന വസ്തുക്കളുടെ സാന്നിദ്ധ്യം ഇതുവരെ കണ്ടെത്തിയിട്ടില്ല. മുറിയുടെ വാതിലും ജനലുകളും ഉള്ളിൽ നിന്ന് അടച്ചിരുന്നതിനാൽ പുറമേ നിന്ന് അപായപ്പെടുത്താനുള്ള സാദ്ധ്യതയുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |