കൊച്ചി: ഭാരതീയ നിയമ സംഹിതയിൽ (ബി.എൻ.എസ്) എറണാകുളം ജില്ലയിൽ രജിസ്റ്റർ ചെയ്ത ആദ്യകേസുകൾ ഡ്രൈവർമാർക്കെതിരെ. കൊച്ചി സിറ്റിയിലും എറണാകുളം റൂറൽ പൊലീസിലും എടുത്തത് ഒരേ വകുപ്പ് പ്രകാരമുള്ള കേസുകൾ, ബി.എൻ.എസ് 281. മദ്യപിച്ച് അലക്ഷ്യമായി വാഹനം ഓടിച്ചതിന് ഓട്ടോഡ്രൈവർക്ക് എതിരെയാണ് കൊച്ചി സിറ്റി പൊലീസിലെ കേസ്. ഈസ്റ്റ് ട്രാഫിക് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇടപ്പള്ളി സ്വദേശിയാണ് പ്രതി.
ഇന്നലെ രാവിലെയാണ് ഓട്ടോഡ്രൈവർ വാഹന പരിശോധനയിൽ കുടുങ്ങിയത്. കളമശേരി ആര്യാസ് ജംഗ്ഷനിലേക്ക് അലക്ഷ്യമായിവന്ന ഓട്ടോ കൈകാണിച്ചു നിറുത്തിക്കുകയും സംസാരത്തിൽ ഡ്രൈവർ മദ്യപിച്ചിരുന്നെന്ന് വ്യക്തമാവുകയും ചെയ്തെന്നാണ് എഫ്.ഐ.ആർ. ഡ്രൈവറെ ജാമ്യത്തിൽ വിട്ടയച്ചു. അലക്ഷ്യമായി പിന്നോട്ടെടുത്ത ടിപ്പർ ബൈക്ക് യാത്രികനെ ഇടിച്ചിട്ടെന്നതാണ് റൂറൽ പൊലീസിലെ ആദ്യ ബി.എൻ.എസ് കേസ്. കോട്ടപ്പടി സ്വദേശി എൽദോ പൈലിയുടെ പരാതിയിൽ കോതമംഗലം പൊലീസാണ് നടപടി സ്വീകരിച്ചത്. അജ്ഞാതനായ ടിപ്പർ ഡ്രൈവർക്കെതിരെ അന്വേഷണം തുടങ്ങി. ചെറുവട്ടൂർ നെല്ലിക്കൂഴി ഭാഗത്തായിരുന്നു അപകടം.
ഭാരമുള്ള ജോലിയെടുക്കാൻ കഴിയാത്തതുകൊണ്ട് നാലുമാസം മുമ്പാണ് സെക്കൻഡ് ഹാൻഡ് ഓട്ടോ വാങ്ങിയത്. എൻജിൻ പണി കഴിഞ്ഞെന്നും ഓട്ടോ മാറ്രിയിടണമെന്നും മെക്കാനിക്ക് പറഞ്ഞതുകൊണ്ട് നീക്കിയിടാൻ വന്നതാണ്. പിറ്രേന്ന് ജോലിയൊന്നും ഇല്ലാതിരുന്നതിനാൽ ഞായറാഴ്ച രാത്രി മദ്യപിച്ചിരുന്നു. പൊലീസിന്റെ മുന്നിൽപ്പെട്ടുപോയി. 1500 രൂപ അടയ്ക്കാൻ ആവശ്യപ്പട്ടു. ഒരുരൂപ പോലും ഇല്ലായിരുന്നു. വിവരം പറഞ്ഞെങ്കിലും പൊലീസ് പരിഹസിച്ചു." ജില്ലയിലെ ആദ്യ ബി.എൻ.എസ് കേസിൽ പ്രതിചേർക്കപ്പെട്ട ഇടപ്പള്ളി സ്വദേശിയായ ഓട്ടോഡ്രൈവർ പറഞ്ഞു.
ബി.എൻ.എസ്.എസ് കേസ്
കല്ലൂർക്കാട് പൊലീസിൽ
ഭാരതീയ നാഗരിക സുരക്ഷാ സംഹിതി (ബി.എൻ.എസ്.എസ്) വകുപ്പ് പ്രകാരം എറണാകുളം ജില്ലയിൽ രജിസ്റ്റർ ചെയ്ത ആദ്യ കേസ് അസ്വാഭാവികമരണവുമായി ബന്ധപ്പെട്ട്. മൂവാറ്റുപുഴ പോർക്കാവ് നടാഞ്ചേരി വീട്ടിൽ നിഖിൽ ദേവിനെ (മണിക്കുട്ടൻ- 36) കിടപ്പുമുറിയിലെ ജനലിൽ തൂങ്ങിയ നിലയിൽ കാണുകയും ആശുപത്രിയിലെത്തിച്ച് ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്തതാണ് കേസ്. കല്ലൂർക്കാട് പൊലീസ് ഇന്നലെ പുലർച്ചെ 2.29നാണ് ബി.എൻ.എസ്.എസ് 194 വകുപ്പ് പ്രകാരം കേസെടുത്ത്. കുടുംബപ്രശ്നമാണ് ആത്മഹത്യാ ശ്രമത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |