കൊച്ചി: കേരളതീരത്ത് മുങ്ങിയ എൽസ 3 കപ്പലിലെ ഇന്ധനച്ചോർച്ച തുടരുന്നത് കടലിലെ സൂക്ഷ്‌മജീവികൾക്കും മത്സ്യങ്ങൾക്കും ദീർഘകാല ഭീഷണിയാണെന്ന കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ പഠനറിപ്പോർട്ട് മത്സ്യമേഖലയിൽ ആശങ്ക വർദ്ധിപ്പിച്ചു. സമുദ്ര ആവാസവ്യവസ്ഥയെയും മത്സ്യബന്ധന വിഭവങ്ങളെയും സംരക്ഷിക്കാൻ ഇന്ധനച്ചോർച്ച അടയ്‌ക്കണമെന്നും ആഘാതം ദീർഘകാലം നിരീക്ഷിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഭൗമശാസ്ത്ര മന്ത്രാലയത്തിലെ സെന്റർ ഫോർ മറൈൻ ലിവിംഗ് റിസോഴ്‌സസ് ആൻഡ് ഇക്കോളജി (സി.എം.എൽ.ആർ.ഇ) ശാസ്ത്രജ്ഞർ ജൂൺ രണ്ട് മുതൽ 12 വരെ കൊച്ചിക്കും കന്യാകുമാരിക്കുമിടയിൽ 23 സ്ഥലങ്ങളും അവശിഷ്ടങ്ങളും പരിശോധിച്ചു. മേയ് 25നാണ് കപ്പൽ മുങ്ങിയത്.
കണ്ടെത്തലുകൾ ഭയാനകം
അപകടം നടന്നതിന് രണ്ട് ചതുരശ്ര മൈൽ ചുറ്റളവിൽ എണ്ണപ്പാളി വ്യാപിച്ചു. എണ്ണയിലെ മാലിന്യങ്ങൾ ജലത്തിൽ കലർന്നു.
നാഫ്തലീൻ, ഫ്‌ളൂറീൻ, ആന്ത്രാസീൻ, ഫിനാൻത്രീൻ, ഫ്‌ളൂറാന്തീൻ, പൈറീൻ തുടങ്ങിയ സംയുക്തങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്തി. നിക്കൽ, ലെഡ്, ചെമ്പ്, വനേഡിയം എന്നിവയുൾപ്പെടെ പെട്രോളിയവുമായി ബന്ധപ്പെട്ട മൂലകങ്ങൾ ജലത്തിലും അവശിഷ്ടങ്ങളിലുമുണ്ട്.
സമുദ്ര ഭക്ഷ്യശൃംഖലയുടെ അടിത്തറയായ മൃഗപ്ലവകങ്ങളിൽ (സൂപ്ലാങ്ക്ടൺ) പെട്രോളിയത്തിൽ നിന്നുള്ള മാലിന്യങ്ങൾ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തിലൂടെ മത്സ്യങ്ങളിലേക്കും അന്തിമമായി മനുഷ്യരിലേക്കും എത്തും.
മത്സ്യമുട്ടകളും ലാർവകളും നശിക്കുന്നതിന്റെ ലക്ഷണങ്ങൾ കണ്ടെത്തി.
തീരത്തിനോടടുത്ത് അടിത്തട്ടിലെ ജീവിവർഗങ്ങൾ അപകടം നടന്ന് ദിവസങ്ങൾക്കകം കുത്തനെ കുറഞ്ഞു.
കപ്പലിന് ചുറ്റും ഹൈഡ്രോകാർബൺ മലിനീകരണം കണ്ടെത്തി.
സീൽ ചെയ്യാത്ത കണ്ടെയ്നറുകളിൽ നിന്ന് ചോർച്ച തുടരുന്നതിന്റെ സൂചന ലഭിച്ചു.
കടൽപ്പക്ഷികളുടെ തൂവലുകളിൽ എണ്ണ കലർന്നത് കണ്ടെത്തിയത് പക്ഷികൾക്കും ഉപരിതലജീവികൾക്കും അപകടസാദ്ധ്യത വ്യക്തമാക്കുന്നു.
കടൽക്ഷോഭത്തിനും ഒഴുക്കിനും ശേഷം നിരവധി ദിവസങ്ങൾ കഴിഞ്ഞിട്ടും എണ്ണ നിലനിൽക്കുന്നത് തുടർച്ചയായ ചോർച്ചയും അപകടസാദ്ധ്യതയും വ്യക്തമാക്കുന്നു.
മുങ്ങിയത് നിർണായക മേഖലയിൽ
ഏഷ്യയിലെ ഏറ്റവും ഉത്പാദനക്ഷമമായ മലബാർ അപ്പു വെല്ലിംഗ് മേഖലയിലെ പ്രധാനപ്പെട്ട ക്വയിലോൺ ബാങ്കിലാണ് കപ്പൽ മുങ്ങിയത്. ചോർച്ച ഗുരുതരമായ പ്രത്യാഘാതം സൃഷ്‌ടിച്ചാൽ മത്സ്യലഭ്യതയെയും തൊഴിലാളികളുടെ ജീവിത മാർഗത്തെയും ബാധിക്കുമെന്നാണ് ആശങ്ക.
മുങ്ങിയ കപ്പലിൽ
ഫർണസ് ഓയിൽ 367 ടൺ
ലോസൾഫർ 84 ടൺ
മത്സ്യമേഖലയുടെ സംരക്ഷണത്തിനും നഷ്ടപരിഹാരത്തിനും കൂടുതൽ ഉത്തരവാദിത്വപൂർണമായ സമീപനം സർക്കാരുകൾ സ്വീകരിക്കണം. രക്ഷാദൗത്യത്തിന് ചുമതലപ്പെടുത്തിയ കമ്പനി പിന്മാറിയതും പുതിയ കമ്പനി പ്രവർത്തനം തുടരാത്തതും ദുരൂഹമാണ്.
ചാൾസ് ജോർജ്
പ്രസിഡന്റ്
കേരള മത്സ്യത്തൊഴിലാളി ഐക്യവേദി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |