കൊച്ചി: രാജ്യത്തെ കടൽപായൽ ഉത്പാദനം കഴിഞ്ഞ പത്തുവർഷത്തിനിടെ ഏകദേശം മൂന്നിരട്ടിയായി വർദ്ധിച്ചെന്ന് കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സി.എം.എഫ്.ആർ.ഐ) ആരംഭിച്ച ഇന്ത്യ ഇൻർനാഷണൽ കടൽപായൽ ഉച്ചകോടിയും പ്രദർശനവും ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2015ൽ 18,890 ടണ്ണായിരുന്ന ഉത്പാദനം 2024ൽ 74,083 ടണ്ണായി. കടൽപായൽ കൃഷിയും അനുബന്ധ വ്യവസായങ്ങളും വിപുലീകരിക്കാനാണ് ശ്രമം. തീരദേശ വികസനത്തിൽ കടൽപായൽ കൃഷി നിർണായക പങ്ക് വഹിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡ് ചീഫ് എക്‌സിക്യുട്ടീവ് ഡോ. ബി.കെ. ബെഹറ അദ്ധ്യക്ഷനായി.
ഡോ. ജെ.കെ. ജെന, സാഗർ മെഹ്‌റ, ഡോ. സി.എസ്. ഷൈൻ കുമാർ, ഡോ. കണ്ണൻ ശ്രീനിവാസൻ, ഡോ. ഗ്രിൻസൺ ജോർജ്, ഡോ. ജോർജ് നൈനാൻ, ഡോ. പ്രദീപ് കുമാർ ശർമ, വിനയ് ജെയിംസ് കൈനാടി, ഡോ. ബി. ജോൺസൺ എന്നിവർ സംസാരിച്ചു. യു.എസ്, റഷ്യ, ഓസ്ട്രേലിയ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന ഉച്ചകോടി ഇന്ന് സമാപിക്കും. ഇന്ത്യൻ ചേംബർ ഒഫ് കൊമേഴ്‌സ്, സി.എം.എഫ്.ആർ.ഐ, സെൻട്രൽ സാൾട്ട് മറൈൻ കെമിക്കൽസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവർ സംയുക്തമായാണ് എക്‌സ്‌പൊയും ഉച്ചകോടിയും സംഘടിപ്പിക്കുന്നത്.
വ്യവസായ സാദ്ധ്യതകൾ തുറന്നിട്ട് എക്‌സ്‌പോ
കടൽപായലിൽ നിന്ന് നിർമ്മിച്ച ഉത്പന്നങ്ങളുടെ പ്രദർശനം നിരവധി പേരെ ആകർഷിക്കുന്നു. ന്യൂട്രീഷൻ പൗഡർ, ജാം, പക്കവട, സോസ് തുടങ്ങി കടൽപായലിൽ നിന്ന് നിർമ്മിച്ച ഭക്ഷ്യോത്പന്നങ്ങൾ എന്നിവ പ്രദർശനത്തിലുണ്ട്. സീവീഡ് സോപ്പുകൾ, എയർ ഫ്രഷ്‌ണർ ജെല്ലുകൾ, ജൈവവളങ്ങൾ, കരകൗശലവസ്തുക്കൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ന്യൂട്രാസ്യൂട്ടിക്കുകൾ തുടങ്ങി അനേകം കടൽപായൽ ഉല്പന്നങ്ങൾ വ്യവസായ സ്റ്റാർട്ടപ് സംരംഭങ്ങൾക്കും പ്രചോദനകരമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |