കൊച്ചി: സംസ്ഥാന ബഡ്ജറ്റ് സാമൂഹിക വികസനത്തിനും അടിസ്ഥാന സൗകര്യ, വ്യവസായ മേഖലകൾക്കും ഊന്നൽ നൽകുന്നതാണെന്ന് ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ വി.പി. നന്ദകുമാർ പറഞ്ഞു എം.സി റോഡ് വികസനത്തിനായി 5217 കോടി രൂപ അനുവദിച്ചത് ദീർഘകാലമായുള്ള ആവശ്യത്തിനുള്ള അംഗീകാരമാണ്. വിഴിഞ്ഞം തുറമുഖം, ചവറ, കൊച്ചി തുറമുഖം എന്നിവയെ ബന്ധിപ്പിച്ചുകൊണ്ട് നിർദ്ദേശിച്ചിട്ടുള്ള റെയർ എർത്ത് കോറിഡോർ സംസ്ഥാനത്തെ ലോജിസ്റ്റിക്‌സ് മേഖലയ്ക്ക് വലിയ കരുത്തേകുമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളത്തെ അവഗണിച്ചു: ഹൈബി ഈഡൻ എം പി
കഴിഞ്ഞ 10 വർഷക്കാലം ഇടതു സർക്കാർ അവതരിപ്പിച്ച എല്ലാ ബഡ്ജറ്റും പോലെ ഇത്തവണത്തേതിലും എറണാകുളത്തിന് കടുത്ത അവഗണനയെന്ന് ഹൈബി ഈഡൻ എം.പി പ്രതികരിച്ചു. കൊച്ചിയുടെ ടൂറിസം സാദ്ധ്യതകളെ പ്രയോജനപ്പെടുത്തുന്ന ഒരു പദ്ധതിയും സംസ്ഥാന ബഡ്ജറ്റിലില്ല.തീരദേശ മേഖലയെ പൂർണമായും അവഗണിച്ചു.
ആരോഗ്യ മേഖലാ ഉന്നമനത്തിന് ഊന്നൽ: എസ്.കെ. അബ്ദുള്ള
കേരളത്തിലെ ആരോഗ്യരംഗത്തിന്റെ ഉന്നമനത്തിന് ഊന്നൽ നൽകുന്നതാണ് സംസ്ഥാന ബഡ്ജറ്റെന്ന് വി.പി.എസ് ലേക്‌ഷോർ ആശുപത്രി മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള. താലൂക്ക് തലം വരെയുള്ള എല്ലാ ആശുപത്രികളിലും ഡയാലിസിസ് സൗകര്യമുള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള പദ്ധതി അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
സർവതല സ്പർശിയായ ബഡ്ജറ്റ്: എൻ. അരുൺ
സംസ്ഥാനത്തിന്റെ കുതിപ്പിനെ മുന്നിൽ കണ്ടുള്ള സർവതല സ്പർശിയായ ബഡ്ജറ്റാണ് ധനമന്ത്രി പ്രഖ്യാപിച്ചതെന്ന് സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി എൻ. അരുൺ പറഞ്ഞു. വികസനത്തിനും ഐ.ടി മേഖലയ്ക്കും തുല്യ പരിഗണന ബജറ്റിൽ നൽകിയിട്ടുണ്ട്. പറവൂരിലെ നെയ്ത്ത് വ്യവസായത്തിന് 59 കോടി അനുവദിച്ചത് ജില്ലയിലെ സാധാരണ ജനവിഭാഗത്തെ ചേർത്തുനിർത്തിയതിന്റെ ഉദാഹരണമായി. തീരദേശ പദ്ധതികൾക്കായി അനുവദിച്ചിട്ടുള്ള കോടികൾ ജില്ലയിലെ തീരപ്രദേശങ്ങൾക്ക് കൂടി ഗുണകരമാകുമെന്നുറപ്പാണെന്നും അരുൺ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |