SignIn
Kerala Kaumudi Online
Thursday, 19 February 2026 5.03 AM IST

ഒറ്റ വൃക്കയുമായി മാരത്തൺ ട്രാക്കിൽ തിളങ്ങി തങ്കപ്രസാദ്

Increase Font Size Decrease Font Size Print Page
thanka5

ക്യാൻസറിനെതിരെ ഓടിയും നടന്നും പോരാട്ടം

കൊച്ചി: ഒരു വൃക്ക നഷ്ടമായെങ്കിലും ക്യാൻസറുമായുള്ള പോരാട്ടം എൻ.എസ്. തങ്കപ്രസാദിനെ ദീർഘദൂര ഓട്ടക്കാരനാക്കി. പിന്നാലെ വീണ്ടുമെത്തിയ രോഗബാധകളെ അദ്ദേഹം ഓടിത്തോൽപ്പിച്ചു. ഹരമായി മാറിയ ഓട്ടം മാരത്തൺ ട്രാക്കുകളിലേക്ക് മാറിയപ്പോൾ ലഭിച്ചത് കൈനിറയെ മാരത്തൺ മെഡലുകൾ.

ദോഹ മാരത്തൺ ഉൾപ്പെടെ നൂറിലേറെ ദീർഘദൂര ഓട്ടങ്ങളിൽ പങ്കെടുത്ത തങ്കപ്രസാദിന് ഓട്ടവും നടത്തവുമാണ് ജീവിതലഹരി. സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിൽ നിന്ന് അസിസ്റ്റന്റ് ജനറൽ മാനേജരായി 2015ൽ വിരമിച്ചശേഷമാണ് തിരുവനന്തപുരം സ്വദേശിയായ തങ്കപ്രസാദ് ഓട്ടം തുടങ്ങിയത്. 2017ൽ മാരത്തണുകൾ ഓടിത്തുടങ്ങി. കഴിഞ്ഞ 15ന് കൊച്ചി ഇൻഫോപാർക്കിലെ ജി.ടെക് മാരത്തണിലാണ് ഒടുവിൽ പങ്കെടുത്തത്.

ജീവൻ നഷ്‌ടമാകുന്ന ഘട്ടത്തിൽ നിന്നാണ് ആദ്യ ക്യാൻസറിനെ അതിജീവിച്ചത്. 2013ൽ ഇടതുവൃക്കയിൽ രോഗം ബാധിച്ച ഭാഗം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്‌ക്കിടെ രക്തസ്രാവം രൂക്ഷമായി ബോധം നഷ്ടപ്പെട്ട് കിടപ്പിലായി. ആ വൃക്ക നീക്കം ചെയ്‌താണ് ജീവൻ തിരിച്ചെടുത്തത്.

റീജിയണൽ ക്യാൻസർ സെന്ററിലെ പരിശോധനയിൽ 2014ൽ പ്രോസ്‌റ്റേറ്റ് ക്യാൻസർ സ്ഥിരീകരിച്ചു. 37 തവണ റേഡിയേഷൻ നടത്തി വീണ്ടും ക്യാൻസർ മുക്തിനേടി. 2019ൽ വീണ്ടും ക്യാൻസറെത്തി. മുംബയിലെ ടാറ്റാ മെമ്മോറിയൽ ഹോസ്‌പിറ്റലിൽ പരിശോധനകൾ നടത്തി. 2020 ഫെബ്രുവരി ഒന്നിന് കൊച്ചി അമൃത ആശുപത്രിയിൽ റോബോട്ടിക് ശസ്ത്രക്രിയയിലൂടെ പ്രോസ്റ്റേറ്റിലെ മൂന്നാം ക്യാൻസറിനെയും പടിക്കുപുറത്താക്കി.

മുടങ്ങാതെ ഓട്ടം

രണ്ടാം ക്യാൻസറിനെ അതിജീവിച്ചശേഷമാണ് ഓട്ടം ആരംഭിച്ചത്. റണ്ണേഴ്സ് ക്ളബിൽ അംഗമായി. ആദ്യത്തെ ദീർഘദൂരയോട്ടം കൊച്ചി മാരത്തണിലായിരുന്നു. ബെംഗളൂരു, ചെന്നെെ, കൊൽക്കത്ത ഉൾപ്പെടെ 120ലേറെ മാരത്തണുകളിൽ ഓടി. 2024ൽ മാരത്തണുകളിൽ 60 വയസ് വിഭാഗത്തിൽ ഒന്നാംസ്ഥാനം ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. തിരുവനന്തപുരം മാരത്തണിൽ അംബാസഡർ, പേസർ പദവികളിലും തിളങ്ങി. 13 വർഷമായി ഒറ്റ വൃക്കയുമായാണ് ഓട്ടം. ആഴ്‌ചയിൽ നാലുദിവസം ആറു മുതൽ 10 കിലോമീറ്റർ വരെ ഓടും. രണ്ടുദിവസം അത്രയും ദൂരം നടക്കും.

തിരുവനന്തപുരം, പട്ടം ലക്ഷ്‌മിനഗറിൽ വൃന്ദാവനം വീട്ടിലാണ് താമസം. റാണി എം.നായരാണ് ഭാര്യ. മക്കളായ ദക്ഷിണ പ്രസാദ്, ഐശ്വര്യ പ്രസാദ് എന്നിവർ ഡോക്‌ടർമാരാണ്.

ശരീരത്തിലെ മുഴുവൻ കോശങ്ങളെയും ഉത്തേജിപ്പിക്കുന്നതാണ് ഓട്ടവും നടത്തവും. ക്യാൻസർ മുക്തി നൽകിയതും 70ാം വയസിലും ആരോഗ്യം നൽകുന്നതും ഓട്ടമാണ്.

എൻ.എസ്.തങ്കപ്രസാദ്

TAGS: LOCAL NEWS, ERNAKULAM, THANKARAJ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY