
കോതമംഗലം: ഭൂതത്താൻകെട്ട് ടൂറിസ്റ്റ് കേന്ദ്രത്തിൽ നിന്ന് പത്ത് ദിവസത്തിനുള്ളിൽ രണ്ടാമതും രാജവെമ്പാലയെ പിടികൂടി. സന്ദർശകരെത്തുന്ന വാച്ച് ടവർ ഭാഗത്താണ് ഇന്നലെ രാവിലെ രാജവെമ്പാലയെ കണ്ടത്. സന്ദർശകർ വനപാലകരെ വിവരമറിയിച്ചതിനെ തുടർന്ന് സ്‌നേക്ക് റസ്‌ക്യൂവർ മാർട്ടിൻ മേക്കമാലി സ്ഥലത്തെത്തി രാജവെമ്പാലയെ കൂട്ടിലാക്കി. ദിവസങ്ങൾക്ക് മുമ്പ് ഇവിടെ നിന്നുതന്നെയാണ് മറ്റൊരു രാജവെമ്പാലയെ പിടികൂടിയത്. രണ്ടാമത്തെ പാമ്പിനേയും കരിമ്പാനി വനത്തിൽ തുറന്നുവിട്ടു. ചൂട് വർദ്ധിച്ചതോടെ രാജവെമ്പാലകൾ കൂടുതലായി ജനവാസമേഖലകളിലിറങ്ങാൻ സാദ്ധ്യതയുണ്ട്. തണുപ്പുള്ള ഭാഗങ്ങളിലാകും ഇവയുടെ സാന്നിദ്ധ്യം. ഭൂതത്താൻകെട്ട് ടൂറിസ്റ്റ് കേന്ദ്രത്തിന്റെ പലഭാഗത്തും കാടുമൂടി കിടക്കുകയാണ്. ഡാമിനോട് ചേർന്നുള്ള ഗ്യാലറിയും നടപ്പാതയും ക്വാർട്ടേഴ്‌സ് പരിസരവും വാച്ച് ടവർ ഭാഗവുമെല്ലാം കാട് നിറഞ്ഞിട്ടുണ്ട്. കാടുവെട്ടുന്നത് ഭാഗികമായി മാത്രമാണ്. പൂർണതോതിൽ കാട് വെട്ടണമെന്നും ഇഴജന്തുക്കൾ ഉൾപ്പെടെയുള്ളവയുടെ ശല്യം ഇല്ലാതാക്കണമെന്നും പലതവണ ആവശ്യപ്പെട്ടെങ്കിലും നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |