കൊച്ചി: കുട്ടികൾക്ക് ഇഷ്ടപ്പെട്ട ബിസ്കറ്റ് വാങ്ങി നൽകാൻ മാതാപിതാക്കൾ ഒന്നു വിയർക്കും. കൊവിഡ് പ്രതിസന്ധിക്കികിടെ സോപ്പ്, ബിസ്‌ക്കറ്റ്, പേസ്റ്റ് എന്നിവയ്ക്ക് നിർമ്മാതാക്കൾ വില കുത്തനെ വർദ്ധിപ്പിച്ചു. വില കൂട്ടിയതിനൊപ്പം അളവിലും തൂക്കത്തിലും ചില ഉത്പന്നങ്ങൾക്ക് കുറവും വരുത്തി. ഇന്ധനവില വർദ്ധനയും അസംസ്കൃത വസ്തുക്കൾക്ക് വില കൂടിയതുമാണ് കാരണമായി വ്യാപാരികൾ പറയുന്നത്. എഫ്.എം.സി.ജി. (ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്‌സ്) വിഭാഗത്തിൽ വരുന്ന ചില കമ്പനികളുടെ ഉത്പന്നങ്ങളിലാണ് ഈമാറ്റം. പ്രമുഖ കമ്പനിയുടെ ബിസ്കറ്റ് 30 രൂപയിൽ നിന്നും 35 രൂപയാക്കി. ഭൂരിഭാഗം ബിസ്കറ്റിലും 5 രൂപയുടെ വില വ്യത്യാസം ഉണ്ട്.
പ്രമുഖ കമ്പനിയുടെ സോപ്പിന് 28 രൂപയിൽ നിന്നും 33 രൂപയായി. വാഷിംഗ് സോപ്പ് 20ൽ നിന്നും 25 ആയി. ഇവയുടെ അളവിലും കുറവു വരുത്തിയിട്ടുണ്ട്.100 ഗ്രാമിന്റെ ബാർ സോപ്പ് 90 ഗ്രാമാക്കി.
ടൂത്ത് പേസ്റ്റിന് 3 മുതൽ 5 രൂപ വരെ വ്യത്യാസം വന്നിട്ടുണ്ട്. 18 ശതമാനത്തിന്റെ വർദ്ധന ഇത്തരം സാധനങ്ങൾക്ക് ഉണ്ടായിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. ചിലരുമായി വഴക്കിടേണ്ട സാഹചര്യം വരെ ഉണ്ടാകാറുണ്ട്. നിർമ്മാതാക്കളാണ് വില വർദ്ധിപ്പിച്ചത് എന്നുപറഞ്ഞാൽ പോലും പലർക്കും മനസിലാകില്ലെന്ന് കച്ചവടക്കാർ പറയുന്നു.
വില കേൾക്കുമ്പോൾ പലരും ഞെട്ടുകയാണ്. ഒറ്റയടിക്ക് ഇത്രയും വില കൂടിയത് പലർക്കും അംഗീകരിക്കാനാവില്ല. എം.ആർ.പി കാട്ടിയിട്ടും മുന്നറിയിപ്പില്ലാത്ത വിലക്കയറ്റത്തക്കുറിച്ച് എങ്ങനെ ഉപഭോക്താക്കൾക്ക് മനസിലാക്കി നൽകുമെന്ന അവസ്ഥയിലാണ് ചെറുകിടവ്യാപാരികൾ. കൊവിഡ് അതിജീവിച്ചു വരുന്ന സാഹചര്യത്തിൽ കച്ചവടക്കാരെ വീണ്ടും ദുരിതത്തിലേക്ക് തള്ളിയിടുന്ന പ്രവണതയാണിത്.
മുഹമ്മദ് റിയാസ്
വ്യാപാരി, ആലുവ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |