കൊച്ചി: ജില്ലയിൽ ഇന്ന് നിയന്ത്രണങ്ങൾ കർശനമാക്കും. ഞായറാഴ്ചകളിൽ സർക്കാർ നിർദ്ദേശം അനുസരിച്ച് നിയന്ത്രണങ്ങൾ വരുത്തിയതിന്റെ പശ്ചാത്തലത്തിലാണിത്.
നിയന്ത്രണങ്ങൾ
പഴം, പച്ചക്കറി, പാൽ, മാംസം എന്നിവ വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ 9 മണിവരെ
റസ്റ്റോന്റുകൾ, ബേക്കറി എന്നിവിടങ്ങളിൽ 7 മുതൽ 9 മണിവരെ ടേക് എവേ, ഹോം ഡലിവറി എന്നിവ മാത്രം
ഇ കൊമേഴ്സ്, കൊറിയർ എന്നിവ രാവിലെ 7 മുതൽ 9 വരെ
കൊവിഡുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന കേന്ദ്ര-സംസ്ഥാന ജീവനക്കാർക്ക് സ്ഥാപന മേധാവിയുടെ അനുമതിയോടെ തിരിച്ചറിയൽ കാർഡുമായി യാത്ര ചെയ്യാം.
ദീർഘദൂര ബസ്, ട്രെയിൻ, വിമാന യാത്രക്കാർക്ക് സ്‌റ്റേഷനുകളിലെത്താൻ തടസ്സമില്ല.
യാത്രക്കാരുടെ ആവശ്യം അനുസരിച്ച് കെ.എസ്.ആർ.ടി.സി സർവീസ്
രോഗികൾ, സഹയാത്രികർ, വാക്സിൻ എടുക്കാൻ പോകുന്നവർ, ആശുപത്രി ജീവനക്കാർ. എൽ.പി.ജി വിതരണക്കാർ, ശുചീകരണ തൊഴിലാളികൾ, വർക്‌ഷോപ് ജീവനക്കാർ, 24 മണിക്കൂറും പ്രവർത്തിക്കേണ്ട വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർക്ക് യാത്രാ വിലക്കില്ല.
നിയന്ത്രണങ്ങൾ ഉറപ്പാക്കണം
നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക്ക് നിർദ്ദേശിച്ചു. ഇന്ന് അവശ്യസർവീസുകൾ മാത്രമേ അനുവദിക്കൂവെന്ന് റൂറൽ എസ്.പി, കൊച്ചി സിറ്റി ഡെപ്യുട്ടി പൊലീസ് കമ്മിഷണർ എന്നിവർ അറിയിച്ചു. വാക്‌സിനേഷൻ വേഗത്തിൽ പൂർത്തിയാക്കാൻ ആരോഗ്യവകുപ്പിന് കളക്ടർ നിർദ്ദേശം നൽകി. ആശുപത്രികളിൽ കൂടുതൽ കിടക്കകൾ സജീകരിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർ, ദേശീയാരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ എന്നിവരോട് നിർദേശിച്ചു.
കോതമംഗലം, മൂവാറ്റുപുഴ, പള്ളുരുത്തി, അങ്കമാലി, തൃപ്പൂണിത്തുറ, നോർത്ത് പറവൂർ എന്നിവിടങ്ങളിൽ നാളെ മുതൽ കൊവിഡ് വാർഡുകൾ ആരംഭിക്കുമെന്ന് ഡി.എം.ഒ അറിയിച്ചു. 1,380 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. മട്ടാഞ്ചേരി ആശുപത്രിയെ കൊവിഡിനായി സജ്ജമാക്കുവാനും തീരുമാനിച്ചതായി ദേശീയാരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |