കൊച്ചി: തൃക്കാക്കരയിൽ കോൺഗ്രസ് പ്രചാരണം തുടങ്ങിയെങ്കിലും എൽ.ഡി.എഫ്, ബി.ജെ.പി സ്ഥാനാർത്ഥി നിർണയം പൂർത്തിയായില്ല. ഇന്ന് രണ്ടു മുന്നണികളും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. കെ.എസ്. അരുൺകുമാറിന് വേണ്ടി ചുവരെഴുത്ത് ആരംഭിച്ചെങ്കിലും എൽ.ഡി.എഫ് തീരുമാനം ഇന്നത്തേയ്ക്ക് മാറ്റി.
ആദ്യം സ്ഥാനാർത്ഥിയെ നിശ്ചിയിക്കുന്ന എൽ.ഡി.എഫ് രണ്ടു ദിവസമായിട്ടും തീരുമാനത്തിലെത്തിയില്ല. കെ.എസ്. അരുൺകുമാർ സ്ഥാനാർത്ഥിയാകുമെന്ന് പ്രചാരണമുണ്ടായെങ്കിലും ഒൗദ്യോഗിക പ്രഖ്യാപനമുണ്ടായില്ല. പ്രവർത്തകർ ചുവരെഴുത്ത് ആരംഭിക്കുകയും സോഷ്യൽ മീഡിയയിൽ പോസ്റ്റിടുകയും ചെയ്തു.
വി.പി. ശ്രീനിജൻ എം.എൽ.എ ഉൾപ്പെടെ പോസ്റ്റിട്ടെങ്കിലു പിന്നീട് പിൻവലിച്ചു. അപ്രതീക്ഷിത സ്ഥാനാർത്ഥി വരുമോയെന്ന ആകാംക്ഷയ്ക്കിടയിലും അരുൺകുമാറിനാണ് സാദ്ധ്യത കൂടുതൽ.
ബി.ജെ.പി തീരുമാനം
ഡൽഹിയിൽ
ബി.ജെ.പി സ്ഥാനാർത്ഥിയെ ഇന്നോ നാളെയോ ദേശീയ നേതൃത്വം പ്രഖ്യാപിക്കും. ജില്ലാ കമ്മിറ്റി നൽകിയ പേരുകൾ സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്.
സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണനാണ് മുൻതൂക്കം. സംസ്ഥാന വക്താവ് ടി.പി. സിന്ധുമോളും പരിഗണനയിലുണ്ട്. പി.സി. ജോർജിനെ മത്സരിപ്പിക്കണമെന്ന നിർദ്ദേശവും സമർപ്പിച്ചതായി സൂചനയുണ്ട്.
പ്രമുഖരെ സന്ദർശിച്ച്
ഉമ തോമസ്
യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസ് ഇടുക്കി ഉപ്പുതോട് സെന്റ് ജോസഫ് ദേവാലയത്തിൽ പി.ടി. തോമസിന്റെ ചിതാഭസ്മം അടക്കം ചെയ്ത സെമിത്തേരിയിൽ പ്രാർത്ഥിച്ചശേഷമാണ് തിരിച്ചെത്തിയത്. എറണാകുളം ഡി.സി.സിയിൽ യു.ഡി.എഫ് തൃക്കാക്കര മണ്ഡലം കമ്മിറ്റി യോഗം, യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം എന്നിവയിൽ പങ്കെടുത്തു.
എറണാകുളം അതിരൂപത ബിഷപ്പ് ആന്റണി കരിയിൽ, മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവി, വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ, മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം എന്നിവരെ സന്ദർശിച്ചു.
മണ്ഡലം
കൺവെൻഷൻ 9ന്
യു.ഡി.എഫ് മണ്ഡലം കൺവെൻഷൻ 9ന് നടത്താൻ ജില്ലാ നേതൃയോഗം തീരുമാനിച്ചു. 7, 8, 10,11 തിയതികളിൽ മണ്ഡലം കൺവെൻഷനുകൾ നടത്തും. 16 മുതൽ കുടുംബയോഗങ്ങൾ ആരംഭിക്കും. 17 മുതൽ 21 വരെ സ്ഥാനാർത്ഥി പര്യടനം നടത്താനും തീരുമാനിച്ചു. വിജയം ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾ നടത്താൻ ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
യു.ഡി.എഫ് സർക്കാരുകൾ നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പിൽ ഉന്നയിക്കാൻ കോൺഗ്രസ് ജില്ലാ നേതൃയോഗം തീരുമാനിച്ചു. പ്രചാരണത്തിന് പരമാവധി സംസ്ഥാന നേതാക്കളെ തൃക്കാക്കരയിൽ എത്തിക്കും. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു.
വിമർശിച്ച്
കെ.വി. തോമസ്
സ്ഥാനാർത്ഥി നിർണയത്തെ പ്രൊഫ.കെ.വി. തോമസ് വിമർശിച്ചു. താനുൾപ്പെടെ മുതിർന്ന നേതാക്കളുമായി ചർച്ച ചെയ്യാതെയാണ് തീരുമാനം. സഹതാപല്ല, രാഷ്ട്രീയപോരാട്ടമാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കെ. ബാബു, ഡൊമിനിക് പ്രസന്റേഷൻ, ബെന്നി ബഹനാൻ തുടങ്ങിയവരുമായി ചർച്ച നടത്തിയതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
നിരീക്ഷണം
തുടങ്ങി.....
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി മാദ്ധ്യമ നിരീക്ഷണത്തിനായി സമിതി (മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി) രൂപീകരിച്ചു. കളക്ടർ ജാഫർ മാലികാണ് അദ്ധ്യക്ഷൻ. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാൻ, ജില്ലാ ഇൻഫർമാറ്റിക് സെന്റർ(എൻ.ഐ.സി) അഡീഷണൽ ഇൻഫർമാറ്റിക് ഓഫീസർ ജോർജ് ഈപ്പൻ, പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ ഐസക് ഈപ്പൻ, മുൻ പത്രപ്രവർത്തകൻ വി.ആർ. രാജ്മോഹൻ എന്നിവരാണ് മറ്റ് അംഗങ്ങൾ. ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ ജ്യുവലാണ് മെമ്പർ സെക്രട്ടറി.
ചുമതലകൾ
പെയ്ഡ് ന്യൂസ്, ഏകപക്ഷീയ വാർത്തകൾ എന്നിവ കണ്ടെത്തി തിരഞ്ഞെടുപ്പ് കണക്കിൽ ഉൾപ്പെടുത്തുക, പരസ്യങ്ങൾക്ക് മുൻകൂർ അനുമതി നൽകുക എന്നിവയാണ് ചുമതല. പത്രങ്ങൾ ദൃശ്യമാദ്ധ്യമങ്ങൾ, റേഡിയോ, സാമൂഹ്യമാദ്ധ്യമങ്ങൾ, എസ്.എം.എസ്, തിയേറ്ററുകൾ എന്നിവയെല്ലാം തിരെഞ്ഞെടുപ്പ് തീരും വരെ എം.സി.എം.സിയുടെ നിരീക്ഷണത്തിലായിരിക്കും.
അനുമതിവേണം
പാർട്ടികളുടെ പ്രതിനിധികളും സ്ഥാനാർത്ഥികളും പരസ്യങ്ങൾ സംപ്രേഷണമോ പ്രക്ഷേപണമോ ചെയ്യുന്നതിന് മൂന്ന് ദിവസം മുമ്പെങ്കിലും വിശദവിവരങ്ങളോടെ നിശ്ചിത ഫോമിൽ എം.സി.എം.സി സെല്ലിനെ അറിയിക്കണം. അനുമതി വാങ്ങണം.
മോണിറ്ററിംഗും
തുടങ്ങി
സ്ഥാനാർത്ഥികളുടെ വരവ് ചെലവ് നിരീക്ഷിക്കുന്നതിന് എക്സ്പെൻഡിച്ചർ മോണിറ്ററിഗം സംവിധാനവും പ്രവർത്തനമാരംഭിച്ചു. അസിസ്റ്റന്റ് എക്സ്പെൻഡിച്ചർ ഒബ്സർവർ, വിവിധ സ്ക്വാഡുകൾ എന്നിവയ്ക്കുള്ള പരിശീലനം നോഡൽ ഓഫീസർ എം.ഗീത, മാസ്റ്റർ ട്രെയിനർ എസ്.എം ഫാമിൻ എന്നിവരുടെ നേതൃത്വത്തിൽ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |