എം.എൽ.എമാർക്ക് ബൂത്ത് ചുമതല
കൊച്ചി: ക്യാപ്ടൻ ഇറങ്ങി. തൃക്കാക്കര ചുവപ്പിച്ച്, രണ്ടാം പിണറായി സർക്കാരിനെ സെഞ്ച്വറിയടിപ്പിക്കാനുള്ള പ്ലാനും പരിപാടികളുമായി 'സഹകളിക്കാർ' ഇന്ന് മുതൽ കളത്തിലിറങ്ങും. എൽ.ഡി.എഫ് നേതൃയോഗ തീരുമാനപ്രകാരമാണ് എം.എൽ.എമാരെത്തുന്നത്. ഒരു എം.എൽ.എയ്ക്ക് ചുരുങ്ങിയത് രണ്ട് ബൂത്തുകളുടെ ചുമതലയും നൽകും. സി.പി.എം, സി.പി.ഐ സംസ്ഥാന, ജില്ലാ കമ്മിറ്റി അംഗങ്ങൾക്കും മറ്റ് ഘടകകക്ഷി നേതാക്കൾക്കും പ്രത്യേകം ചുമതലകളുണ്ട്. യു.ഡി.എഫ് കോട്ട പൊളിക്കുകയാണ് ലക്ഷ്യം. സി.പി.എമ്മിൽ നിന്ന് 50-60, സി.പി.ഐയിൽ നിന്ന് 13, കേരള കോൺഗ്രസിൽ നിന്ന് അഞ്ച് ഇങ്ങിനെ നീളുന്നതാണ് ക്യാമ്പ് ചെയ്യുന്ന എം.എൽ.എമാരുടെ പട്ടിക. യുവ എം.എൽ.എമാർ തിരഞ്ഞെടുപ്പ് പൂർത്തിയാകും വരെ ജില്ലയിൽ തുടരും. മറ്റുള്ളവർ പോയിവരും.
******************************
164 ബൂത്തുകളാണ് തൃക്കാക്കരയിലുള്ളത്.
******************************
ഇളകണം, അടിത്തട്ട്
അടിത്തട്ടിളക്കി യു.ഡി.എഫ് കോട്ട പൊളിക്കുകയാണ് പ്ലാൻ. വാർഡുകളിൽ പ്രത്യേകം ശ്രദ്ധയൂന്നിയാകും സ്റ്റാർ കാമ്പയിനിംഗ്. എം.എം.എമാർ മേൽനോട്ടം വഹിക്കുമ്പോൾ വീഴ്ചയുണ്ടാകില്ലെന്നും പ്രവർത്തകർ ഊർജ്വസ്വലരായി കളത്തിലിറങ്ങുമെന്നുമാണ് വിലയിരുത്തൽ. ജില്ലാ നേതാക്കളും പോഷക സംഘടനാ ഭാരവാഹികളും എത്തുമ്പോൾ പ്രചാരണം ഗംഭീരമാകുമെന്നാണ് വിലയിരുത്തൽ.
വനിതാ വോട്ടുറപ്പിക്കാൻ
ആരോഗ്യമന്ത്രി വീണാ ജോർജ്, ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു, ക്ഷീര വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി എന്നീ മൂന്ന് വനിതാ മന്ത്രിമാർക്കും വനിതാ എം.എൽ.എമാർക്കുമുണ്ട് പാർട്ടി ചുമതലകൾ. വനിതാ വോട്ട് പരമാവധി അനുകൂലമാക്കലാണ് ഇവരുടെ ദൗത്യം. മഹിളാ സംഘടനകളും യുവജന സംഘടനയിലെ വനിതാ നേതാക്കളും ടീമിലുണ്ടാകും. മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജയും രംഗത്തിറങ്ങും.
എം.എൽ.എമാരുടെ ചുമതലകൾ പാർട്ടി നേരത്തെ കൈമാറിയതാണ്. കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുപറയാനാകില്ല
സി.എൻ. മോഹനൻ
ജില്ലാ സെക്രട്ടറി
സി.പി.എം
പത്ത് എം.എൽ.എമാരും മൂന്ന് മന്ത്രിമാരും പ്രചാരണത്തിനായി എത്തും. സംസ്ഥാന ജില്ലാ നേതാക്കളും ഭാരവാഹികളും തൃക്കാക്കരയിൽ ക്യാമ്പ് ചെയ്ത് പ്രചരണത്തിന് നേതൃത്വം നൽകും.
പി. രാജു
ജില്ലാ സെക്രട്ടറി
സി.പി.ഐ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |