പെരുമ്പാവൂർ: മലയാറ്റൂർ ടോളിൻസ് വേൾഡ് സ്കൂളിലെ രണ്ടാംക്ളാസ് വിദ്യാർത്ഥിയായ ആറുവയസുകാരൻ ദേവക്ക് ബിനു സ്കൂൾ യൂണിഫോം അണിഞ്ഞ് ബാഗും തോളിലിട്ട് ഝാൻസി റാണിയെന്ന് പേരിട്ടിരിക്കുന്ന കുതിരപ്പുറത്തായിരുന്നു ഇന്നലെ സ്കൂൾ അങ്കണത്തിൽ വന്നിറങ്ങിയത്. അതും തനിച്ച്. ദേവക്കിനെ കരഘോഷത്തോടെയാണ് സഹപാഠികൾ സ്വീകരിച്ചത്. സ്കൂൾ കോമ്പൗണ്ടിൽ കെട്ടിയിട്ടിരുന്ന കുതിരപ്പുറത്തുതന്നെയായിരുന്നു നീലീശ്വരത്തെ പറക്കാട്ട് വീട്ടിലേക്കുള്ള മടക്കയാത്രയും.
ഒന്നാംക്ളാസിൽ വാഹനത്തിലാണ് ദേവക്ക് സ്കൂളിലെത്തിയിരുന്നത്. വീട്ടിൽനിന്ന് സ്കൂളിലേക്ക് മൂന്നുകിലോമീറ്റർ ദൂരമുണ്ട്. റാണിയെന്ന് സ്നേഹപൂർവം വിളിക്കുന്ന കുതിര തന്റെ വിശ്വസ്തയാണെന്ന് ദേവക്കിന്റെ സാക്ഷ്യപത്രം.
'കത്തിയവാരി ഇനത്തിൽപ്പെട്ട റാണിക്ക് 60 ഇഞ്ചോളം പൊക്കമുണ്ട്. ദേവക്കിന്റെ പിതാവ് ബിനു റാണിയെ ബംഗളൂരുവിൽനിന്നാണ് വാങ്ങിയത്. കോളി വർഗത്തിൽപ്പെട്ട ചെറിയ കുതിരപ്പുറത്തേറിയാണ് കുട്ടികൾ സാധാരണയായി സവാരി ചെയ്യാറുള്ളത്. നേരത്തെ പറക്കാട്ട് കുടുംബത്തിൽ കർണനെന്ന് പേരിട്ടിരുന്ന കുതിര ഉണ്ടായിരുന്നു. അഞ്ചുവയസ് പ്രായമുള്ളപ്പോൾ ദേവക്കിനെ കർണന്റെ പുറത്ത് കൗതുകത്തിന് കയറ്റി. ദേവക് പേടിയില്ലാതെ ഇരിക്കുകയും ആസ്വദിക്കുകയും ചെയ്തതോടെ പിന്നെ സ്ഥിരമായി അതിന്റെ പുറത്തുകയറിയായിരുന്നു സവാരി. കർണനെ പറക്കാട്ടിന്റെ മൂന്നാറിലെ റിസോർട്ടിലേക്ക് കൊണ്ടുപോയപ്പോഴാണ് റാണിയെ ബംഗളൂരുവിൽനിന്ന് വാങ്ങിയത്.
ടോളിൻസ് സ്‌കൂളിൽ കുതിരകളും പരിശീലകനുമുണ്ട്. ഈ പരിശീലകനാണ് ദേവക്കിനെ വീട്ടിലെത്തി പരിശീലിപ്പിച്ചിരുന്നത്. ഇനിയുള്ള പരിശീലനം മറ്റ് വിദ്യാർത്ഥികളോടൊപ്പം സ്കൂളിലായിരിക്കും. പഠനത്തോടൊപ്പം മകനെ നല്ലൊരു റൈഡർകൂടിയാക്കണമെന്നും വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കണമെന്നും മാതാപിതാക്കളായ ബിനുവും സുധിയും പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |