കൊച്ചി: എറണാകുളം ഹോസ്പിറ്റൽ റോഡിലെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിന് പൊലീസ് കാവൽ ആവശ്യമില്ലെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. കാവലിനെത്തിയ പൊലീസ് സംഘത്തോട് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ട ഷിയാസ് പൊലീസുകാരോട് ക്ഷുഭിതനായി. മടങ്ങാൻ പൊലീസ് തയ്യാറായില്ല.
ചൊവ്വാഴ്ച രാത്രി തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസ് ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് ഡി.സി.സി ഓഫീസിന് പൊലീസ് കാവൽ ഏർപ്പെടുത്തിയത്. രാത്രി എട്ടരയോടെ കോൺഗ്രസ് പ്രവർത്തകർ നഗരത്തിൽ പ്രതിഷേധപ്രകടനം നടത്തിയിരുന്നു. അർദ്ധരാത്രിയോടെ ഡി.വൈ.എഫ്.ഐ കൊടിയുമായി അമ്പതിലേറെപ്പേർ ഡി.സി.സി ഓഫീസിന് മുമ്പിൽ പ്രകടനം നടത്തിയെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. കോൺഗ്രസിന്റെ കൊടികളും പോസ്റ്ററുകളും നശിപ്പിക്കുകയും ചെയ്തു. ഇന്നലെ പുലർച്ചെ കൂടുതൽ പൊലീസ് ഡി.സി.സിക്ക് മുമ്പിൽ കാവലിനെത്തിയിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി.സതശീൻ ഡി.സി.സി ഓഫീസിലെത്തി ഉച്ചയ്ക്ക് 12 ഓടെ മടങ്ങിയതിന് പിന്നാലെയാണ് റോഡിൽ കിടന്നിരുന്ന പൊലീസ് ജീപ്പിനരികിലേക്ക് മുഹമ്മദ് ഷിയാസ് എത്തിയത്. പൊലീസ് സംരക്ഷണം ആവശ്യമില്ലെന്നും മടങ്ങിപ്പോകാനും അദ്ദേഹം ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച രാത്രി ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഓഫീസിന് മുമ്പിൽ അക്രമം കാണിച്ചപ്പോൾ കൈയും കെട്ടി നിൽക്കുകയാണ് പൊലീസ് ശ്രമിച്ചതെന്ന് മുഹമ്മദ് ഷിയാസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. സി.പി.എം അനുകൂലികളായ പൊലീസുകാരെയാണ് സ്ഥലത്ത് വിന്യസിച്ചത്. അവരുടെ സംരക്ഷണം ആവശ്യമില്ല. പാർട്ടി ഓഫീസ് സംരക്ഷിക്കാനുള്ള ശേഷി കോൺഗ്രസ് പ്രവർത്തകർക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |