കൊച്ചി: ഉത്തർപ്രദേശുകാരൻ അഷദ് ഹാസിമിന് കേരളത്തിൽ മിന്നും വിജയം. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയാണ് അഷദ് വിജയിച്ചത്. ഒപ്പം അനുജത്തി ഫലക്കും പത്താം ക്ലാസിൽ മികച്ച വിജയം നേടി. അഞ്ച് എ പ്ലസാണ് ഫലക് നേടിയതും.
ഗാന്ധിനഗറിൽ വാടകയ്ക്ക് താമസിക്കുകയാണ് അഷദും കുടുംബവും. പുല്ലേപ്പടി ദാറുൽ ഉലും ഹയർസെക്കൻഡറി സ്കൂളിലാണ് ഇരുവരും ഒന്നാംക്ലാസ് മുതൽ പഠിച്ചത്. മലയാളം സ്വന്തമായി അഷദ് എഴുതി പഠിക്കുകയായിരുന്നു. അദ്ധ്യാപകരുടെ സഹായവും ലഭിച്ചു. ഇഷ്ടപ്പെട്ട വിഷയം സയൻസാണ്. അച്ഛൻ മുഹമ്മദ് ഹാഷിം, അമ്മ മഹ്ജബീൻ ബാനോ, സഹോദരങ്ങൾ അഹദ് ഹാഷിം, ഫലക്, റിഫത്. അലഹബാദാണ് അഷദിന്റെ നാട്.
ഇറച്ചിവെട്ടുകാരനായ അച്ഛൻ 18-ാമത്തെ വയസിൽ കേരളത്തിലെത്തിയതാണ്. അഷദ് ജനിച്ചത് കേരളത്തിലാണ്. ഉത്തർപ്രദേശിൽ നല്ല വിദ്യാഭ്യാസം ലഭിക്കാത്തതിനാലാണ് അച്ഛൻ മുഹമ്മദ് ഹാഷിം കുടുംബത്തെ കേരളത്തിലെത്തിച്ചത്. അവധിക്കാലത്ത് മാത്രം ഉത്തർപ്രദേശിലേക്ക് പോകും. ഡോക്ടർ ആകണമെന്നാണ് ആഗ്രഹം. പ്ലസ് വണ്ണിൽ ബയോസയൻസാണ് എടുക്കാനാണ് തീരുമാനമെന്ന് അഷദ് പറഞ്ഞു. ഫലക്കിനെ ഒരു വർഷം നേരത്തെ സ്കൂളിൽ ചേർത്തതോടെയാണ് ഇരുവരും ഒന്നിച്ച് പഠനം ആരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |