കൊച്ചി: മണ്ണെണ്ണ വില ലിറ്ററിന് 102 രൂപയാക്കി വർദ്ധിപ്പിച്ചത് ട്രോളിംഗ് നിരോധനത്തേത്തുടർന്ന് സജീവമാകേണ്ട പരമ്പരാഗത മത്സ്യമേഖലയ്ക്ക് കനത്ത ഇരുട്ടടിയായി. വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പോലും കൃത്യമായി ലഭിക്കാത്ത സമയത്താണ് മണ്ണെണ്ണ വില കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചത്. വില കുറച്ച് മണ്ണെണ്ണ നൽകുമെന്ന സംസ്ഥാന സർക്കാർ വാഗ്ദാനവും നടപ്പായിട്ടില്ല.
പ്രതിസന്ധി നേരിടുന്ന പരമ്പരാഗത മത്സ്യബന്ധന മേഖലയെ തകർക്കുന്നതാണ് നടപടിയെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി ആരോപിച്ചു. യാതൊരു ന്യായീകരണമില്ലാതെയാണ് വില വർദ്ധിപ്പിച്ചത്.
കേരളത്തിൽ മണ്ണെണ്ണ ഉദ്പാദിപ്പിക്കുന്നില്ല. കേന്ദ്രം അനുവദിക്കുന്ന മണ്ണെണ്ണയിലെ വിഹിതം പൊതുവിതരണ വകുപ്പ് വകമാറ്റി മത്സ്യബന്ധന മേഖലയ്ക്ക് വിതരണം ചെയ്യുകയാണ്. ഇതു നിറുത്താൻ കേന്ദ്രം നിരന്തരമായി സമ്മർദ്ദം ചെലുത്തുന്നുണ്ട്. മണ്ണണ്ണ വിഹിതം പടിപടിയായി വെട്ടിക്കുറയ്ക്കുകയുമാണ്. ഏതാനും വർഷം മുമ്പ് 28,000 കിലോലിറ്റർ എണ്ണ ലഭിച്ചിരുന്നത് രണ്ടു മാസം മുമ്പ് 2,000 കിലോലിറ്ററായി കുറച്ചു. മത്സ്യത്തൊഴിലാളികൾക്ക് 450 ലിറ്റർ എണ്ണ ലഭിച്ചിരുന്നത് 129 ലിറ്ററാക്കി വെട്ടിക്കുറച്ചു. ജൂണിലെ ഗഡുവും ഇതുവരെ ലഭിച്ചിട്ടുമില്ല.
തമിഴ്നാട്ടിൽ 20 രൂപ
തമിഴ്നാട്ടിൽ 20 രൂപയ്ക് മണ്ണെണ്ണ വിതരണം ചെയ്യുന്നുണ്ട്. ജനുവരിയിലെ വിലയ്ക്ക് എണ്ണ നൽകുമെന്ന് പ്രഖ്യാപിച്ച മന്ത്രി ജി.ആർ. അനിൽ ഗ്യാസിലേയ്ക്ക് മാറാനാണ് പറയുന്നത്. അതിനുള്ള സാങ്കേതികവിദ്യ ലഭ്യവുമല്ലെന്ന് തൊഴിലാളികൾ പറഞ്ഞു.
മത്സ്യമേഖലയ്ക്ക് പ്രത്യേക വിഹിതം അനുവദിച്ച് മത്സ്യഫെഡിനെ മൊത്തവിതരണ ഏജന്റാക്കി നിശ്ചയിക്കണം. ഇക്കാര്യമുന്നയിച്ച് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപിക്കുമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി തീരുമാനിച്ചു.
വിഹിതം ഒരു ദിവസത്തിന് തികയില്ല
വള്ളങ്ങളിലെ 9.9 കുതിരശക്തിയുള്ള എൻജിനുകൾക്ക് പ്രതിമാസം 129 ലിറ്റർ മണ്ണെണ്ണയും 20 കുതിരശക്തിക്കു മുകളിലുള്ളവയ്ക്ക് 179 ലിറ്ററുമാണ് ലഭിക്കുന്നത്. സർക്കാർ വിഹിതം ഒരു ദിവസത്തിനു പോലും തികയില്ല. കേന്ദ്രവിഹിതം ലഭിക്കാത്തതിനാൽ പൊതുവിപണിയിൽ നിന്ന് വാങ്ങിയാണ് വള്ളങ്ങൾ പ്രവർത്തിക്കുന്നത്.
മത്സ്യബന്ധന മേഖലയ്ക്ക് പൊതുവിതരണ വകുപ്പ് വഴി മണ്ണെണ്ണ നൽകരുതെന്ന് കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. മത്സ്യമേഖലയ്ക്ക് പ്രത്യേക വിഹിതവും സബ്‌സിഡിയും അനുവദിക്കണമെന്നും മത്സ്യഫെഡിനെ മൊത്തവില്പന ഡീലറായി അംഗീകരിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചിട്ടില്ല.
മത്സ്യബന്ധനത്തിന് 25 രൂപയ്ക് മണ്ണെണ്ണ നൽകുമെന്ന് എൽ.ഡി.എഫ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു. ബഡ്‌ജറ്റിൽ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കും വാഗ്ദാനം ആവർത്തിച്ചു. 60 കോടി രൂപ അനുവദിച്ചെങ്കിലും വാഗ്ദാനങ്ങൾ പാഴ്‌വാക്കായി."
ചാൾസ് ജോർജ്
പ്രസിഡന്റ്
മത്സ്യത്തൊഴിലാളി ഐക്യവേദി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |