കൊച്ചി: മലയാളികൾ ലോകത്ത് എവിടെയായാലും ഉഗ്രൻ കമന്ററിയോടെ നാട്ടിലെ വള്ളംകളികൾ തത്സമയം കാണാൻ ‘വള്ളംകളി ലൈവ് ’ എന്ന ഫേസ്ബുക്ക് പേജിലൂടെ സൗകര്യമൊരുക്കും പത്തു ചെറുപ്പക്കാരുടെ കൂട്ടായ്മ.
എറണാകുളം ഗോതുരുത്ത് സ്വദേശികളായ രാജിത് രാജൻ, നിഥിൻ തോമസ്, പഴുവിൽ സ്വദേശി നാസർ അമ്പലത്ത്, കടമക്കുടി സ്വദേശികളും സഹോദരങ്ങളുമായ ടിറ്റോ മണവാളൻ, ജിന്റോ മണവാളൻ, കുഞ്ഞിത്തൈ സ്വദേശി സുമൻ ഫ്ലോറിഡ, മൂത്തകുന്നം സ്വദേശി എ.ജെ ഷിജോഷ്, പുത്തൻവേലിക്കര സ്വദേശി കിരൺ ഗോപി, തൃപ്രയാർ സ്വദേശി രാജു, വാടാനപ്പള്ളി സ്വദേശി സുജിത്, എന്നിവരാണ് അണിയറക്കാർ.
വള്ളം കളി കാണാൻ വന്ന് സൗഹൃദത്തിലായ ഇവർ
2016ലാണ് വാട്സ്ആപ്പ് കൂട്ടായ്മ രൂപീകരിച്ചത്. 2017ൽ ചമ്പക്കര വള്ളംകളി സ്മാർട്ട് ഫോൺ ഉപയോഗിച്ച് ഫേസ്ബുക്കിൽ ലൈവ് നൽകിയപ്പോൾ,ഗൾഫ് രാജ്യങ്ങളിൽ നിന്നടക്കം ആദ്യലൈവിന് കാഴ്ചക്കാരുടെ കുത്തൊഴുക്കായിരുന്നു. ആദ്യ 'ഷോ' ഹിറ്റായതോടെ ഗോതുരുത്ത്, മുസിരീസ്, കോട്ടപ്പുറം തുടങ്ങി കേരളത്തിന്റെ പൈതൃകപ്പെരുമ വിളിച്ചോതുന്ന ഉൾനാടൻ വള്ളംകളികളെല്ലാം ഇവർ തത്സമയം പ്രേക്ഷകരിൽ എത്തിച്ചു. ചെറുതും വലുതുമായി 100ലധികം വള്ളംകളികൾ ഇതിനകം ലൈവാക്കി.
തുടക്കത്തിൽ മത്സരങ്ങൾ മാത്രമായിരുന്നു ലൈവ്. ഇപ്പോൾ വള്ളംകളി ആരംഭിക്കുന്നത് മുതൽ തീരുംവരെയുള്ള ആഘോഷങ്ങളും തത്സമയം എത്തിക്കുന്നു. നെഹ്റു ട്രോഫി മുതൽ സി ഗ്രേഡ് വള്ളംകളി വരെ ലൈവാണ്.
പണം വാങ്ങില്ല
ദിവസവരുമാനക്കാരാണ് ഈ ചെറുപ്പക്കാരിൽ ഏറെയും. വള്ളംകളി ദിവസം ജോലിക്ക് പോകില്ല. എങ്കിലും സ്വന്തം പോക്കറ്റിലെ പണം മാത്രമേ ഇതിനുവേണ്ടി വിനിയോഗിക്കൂ. ആരുടെയും സഹായം സ്വീകരിക്കാറില്ല. ഇപ്പോൾ ഒന്നിലധികം മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നുണ്ട്. മത്സരം കണ്ടുകഴിയുമ്പോൾ ലഭിക്കുന്ന അഭിനന്ദനങ്ങളിൽ അവർ തൃപ്തരാണ്.
`ചെറിയൊരു പരിശ്രമമായിരുന്നു. ഒറ്രക്കെട്ടായി നിന്നപ്പോൾ പ്രതീക്ഷയ്ക്കപ്പുറമായി കാര്യങ്ങൾ.'
-രാജിത് രാജൻ
വള്ളംകളി ലൈവ്
`പ്രവാസികളുടെ വള്ളംകളി ഓർമ്മകൾ പുതുക്കൽകൂടിയാണ് ഈ ചെറുപ്പക്കാർ സമ്മാനിക്കുന്നത്.'
-ഒമ്പിൻ മില്ലൻ,
എക്സിക്യൂട്ടീവ് അംഗം
ഗോതുരുത്ത് പ്രവാസി അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |