കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിറോ മലബാർ സഭാ സിനഡിന് എറണാകുളം അങ്കമാലി അതിരൂപത അൽമായ മുന്നേറ്റത്തിന്റെ നേതൃത്വത്തിൽ സംഘടനാ പ്രതിനിധികൾ നിവേദനം സമർപ്പിക്കും.
ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് തൃശൂർ അതിരൂപതയുടെ ചുമതല ഒഴിയണമെന്നും അതിരൂപതയുടെ മുഴുവൻ സമയ അഡ്മിനിസ്‌ട്രേറ്ററാകണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. മേജർ അതിരൂപതക്ക് മുഴുവൻ സമയ ബിഷപ്പിനെയാണ് ആവശ്യമെന്ന് അൽമായ മുന്നേറ്റം പറഞ്ഞു.
യോഗത്തിൽ അൽമായ മുന്നേറ്റം കൺവീനർ ജെമി ആഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോൺ കല്ലൂക്കാരൻ, ഷിജോ മാത്യു എന്നിവർ സംസാരിച്ചു.
നിവേദനത്തിലെ ആവശ്യങ്ങൾ
# അതിരൂപതയിൽ ജനാഭിമുഖ കുർബാന അനുവദിക്കുക. സഭയിൽ നിലവിലുള്ള ലിറ്റർജിക്കൽ വേരിയന്റ് നിയമപരമാക്കുക
# മേജർ ആർച്ച് ബിഷപ്പ് ആന്റണി കരിയിലിനെ പുറത്താക്കിയതിന് കാരണം അറിയിക്കുക. ആന്റണി കരിയിലിനെ ഒഴിവാക്കിയത് വത്തിക്കാന്റെയും മാർപാപ്പയുടെയും അറിവോടെയാണോയെന്ന് വ്യക്തമാക്കുക
# അതിരൂപതയുടെ ഭരണ നിർവഹണത്തിന് രണ്ടു സഹായമെത്രാന്മാരെ നിയമിക്കുക. അതിരൂപതയ്ക്ക് മാത്രമായി ആർച്ച് ബിഷപ്പിനെ നിയമിക്കുക
# സ്ഥലമിടപാടിലെ നഷ്ടം നികത്താൻ വത്തിക്കാൻ നിർദ്ദേശിച്ച റെസ്റ്റിറ്റ്യൂഷൻ നടപ്പാക്കുക
കുർബാന തർക്കം: ചർച്ചയ്ക്ക് സാദ്ധ്യത
കുർബാന ഏകീകരണത്തിൽ വിശ്വാസികളുമായി ചർച്ച നടത്താൻ വത്തിക്കാൻ നിർദ്ദേശിച്ചതായി സൂചന. കുർബാന വിഷയം സിനഡ് ചർച്ച ചെയ്യേണ്ടെന്നും ഉത്തരവിറക്കേണ്ടെന്നും വത്തിക്കാൻ നിർദ്ദേശിച്ചതായി സഭാവൃത്തങ്ങൾ പറഞ്ഞു.
ചർച്ചകളിലൂടെയുള്ള പ്രശ്‌ന പരിഹാരത്തിനാണ് വത്തിക്കാൻ ശ്രമം.
കുർബാനയ്ക്ക് വേണ്ടി തീവ്രനിലപാടെടുക്കാത്ത അതിരൂപതയിലെ രണ്ടു വൈദികരെ സഹായമെത്രാന്മാരായി ഉയർത്തിയേക്കും.
മുൻ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് ആന്റണി കരിയിലിന് അതിരൂപതയിൽ പ്രവേശനം വിലക്കിയത് പിൻവലിക്കാനും സിനഡ് തീരുമാനിച്ചേക്കും. ആർച്ച് ബിഷപ്പിനെ വിലക്കിയെന്ന പ്രചാരണം ശക്തമായ സാഹചര്യത്തിൽ വത്തിക്കാൻ ഇടപെടലുണ്ടായതായാണ് സൂചനകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |