കൊച്ചി: റെക്കാഡ് നേട്ടങ്ങളുടെ പട്ടികയിൽ വീണ്ടും പേരുറപ്പിക്കാൻ ആസ്ട്രേലിയൻ മലയാളികളായ ആഗ്നസും തെരേസയും ലോകയാത്രയ്ക്കൊരുങ്ങുന്നു. ലോകസമാധാനവും മാനവ സ്നേവും ഊട്ടിയുറപ്പിക്കുകയെന്ന ആശയമുയർത്തി ഐക്യരാഷ്ട്ര സഭയുമായി സഹകരിച്ച് നടത്തുന്ന യാത്രയുടെ പേര് സല്യൂട്ട് ദ് നേഷൻസ് എന്നാണ്. യു.എൻ പുരസ്കാരം നേടിയ ഇവരുടെ ഡോക്യുമെന്ററി യാത്രയിൽ പ്രദർശിപ്പിക്കുകയും 195 രാജ്യങ്ങളുടെ ദേശീയ ഗാനങ്ങൾ അതത് രാജ്യങ്ങളിലെത്തി ആലപിക്കുകയുമാണ് ലക്ഷ്യം.
ഏഴ് ഭൂഖണ്ഡങ്ങളിൽ നിന്ന് 75ലധികം രാജ്യങ്ങളിലെ പ്രതിനിധികളെ ഉൾപ്പെടുത്തി നിർമ്മിച്ച ഡോക്യുമെന്ററിക്ക് ഇക്കഴിഞ്ഞ ജൂലായിലാണ് യു.എൻ പുരസ്കാരം ലഭിച്ചത്.
ആസ്ട്രേലിയയിലെ ചലച്ചിത്ര പ്രവർത്തകൻ ചേർത്തല തൈക്കാട്ടുശേരി കണിയാൻപറമ്പിൽ വീട്ടിൽ ജോയ് കെ. മാത്യുവിന്റെയും ആസ്ട്രേലിയയിലെ നഴ്സായ ജാക്വലിന്റെയും മക്കളാണ് ഇരുവരും. ജോയിയുടെ ചിത്രങ്ങളും വാർത്തകളും പത്രത്താളിൽ പതിവായി വരുന്നത് കണ്ട് തങ്ങളുടെ പേരും ചിത്രവും വാർത്തകളിലില്ലെന്ന പരിഭവം ഇളയമകൾ തെരേസ പിതാവിനോട് പങ്കുവച്ചിരുന്നു. തന്റെ മക്കളും ലോകം അറിയപ്പെടുന്നവരായി മാറണമെന്ന ജോയിയുടെ ചിന്തയിൽ നിന്നാണ് ദേശീയ ഗാനാലാപനമെന്ന ആശയമുദിച്ചത്. ദേശീയഗാനങ്ങളെക്കുറിച്ചും ഭാഷകളെക്കുറിച്ചും ആഴത്തിൽ മനസിലാക്കി യാത്രയ്ക്ക് പദ്ധതിയിടുകയായിരുന്നു.
195 രാജ്യങ്ങളുടെ ദേശീയഗാനം ആറുമണിക്കൂറിൽ ആലപിച്ച് 2021 സെപ്തംബറിൽ ഇരുവരും ഐക്യരാഷ്ട്ര സഭയുടെ റെക്കാഡ് പട്ടികയിൽ ഇടംപിടിച്ചിരുന്നു.
രണ്ട് മണിക്കൂർ പഠനം
തെരേസ ആറിലും ആഗ്നസ് മൂന്നാം ക്ലാസിലും പഠിക്കുമ്പോഴാണ് ദേശീയ ഗാനങ്ങൾ പഠിച്ച് തുടങ്ങിയത്. രാവിലെ രണ്ട് മണിക്കൂർ ഇതിനായി നീക്കിവച്ചു. ബ്രിസ്‌ബേൻ സെന്റ് ജോൺസ് കത്തീഡ്രലിൽ നടന്ന പരിപാടിയിലാണ് ദേശീയഗാനങ്ങൾ പാടി റെക്കാഡിട്ടത്. ഓരോ 2 മണിക്കൂറിലും 10 മിനിട്ട് മാത്രമായിരുന്നു ഇടവേള. ലോകത്താദ്യമായി നൂറിലേറെ രാജ്യാന്തര ഭാഷകളിൽ പാടിയവർ എന്നതടക്കം പല റെക്കാഡുകളാണ് ഇവർ സ്വന്തമായത്. ഇതിന് പിന്നാലെയാണ് ഡോക്യുമെന്ററി നിർമ്മിച്ചത്.
ലോകമെമ്പാടും സുഹൃത്തുക്കൾ
പിതാവിന്റെ സാമൂഹ്യ മാദ്ധ്യമങ്ങളിലെ സൗഹൃദങ്ങളിൽ നിന്നാണ് 195 രാജ്യങ്ങളിലെ ദേശീയ ഗാനങ്ങളും അതിന്റെ ചിട്ടകളും ആഗ്നസും തെരേസയും പഠിക്കുന്നത്. ദേശീയഗാനം കണ്ടെത്താനും പഠിക്കാനുമുള്ള ശ്രമത്തിലൂടെ ലോകമെമ്പാടും നിരവധി സുഹൃത്തുക്കളുണ്ട് ഇരുവർക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |