കൊച്ചി: വൈപ്പിൻ ബസുകളുടെ കൊച്ചി നഗര പ്രവേശത്തെ ചൊല്ലി സി.പി.എം - കോൺഗ്രസ് പോരാട്ടം മുറുകുന്നു. പ്രശ്നത്തിൽ നാളെ ഹൈക്കോടതി ജംഗ്ഷനിൽ ഹൈബി ഈഡൻ എം.പി ഏകദിന ഉപവാസസമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനെതിരെ വൈപ്പിൻ എം.എൽ.എ കെ.എൻ. ഉണ്ണികൃഷ്ണനും രംഗത്തുവന്നു.
നടപടികൾ അവസാന ഘട്ടത്തിൽ,
സമരം രാഷ്ട്രീയ പ്രേരിതം:
വൈപ്പിൻ എം.എൽ.എ കെ.എൻ.ഉണ്ണിക്കൃഷ്ണൻ
വൈപ്പിൻ ബസുകളുടെ നഗരപ്രവേശനം സാദ്ധ്യമാക്കാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. നിയമ ഭേദഗതിക്ക് ഗതാഗത മന്ത്രി ആന്റണി രാജുവിനോപ്പം ശ്രമങ്ങൾ ഊർജിതമായി തുടരുകയാണ്. മന്ത്രി പങ്കെടുക്കുന്ന അടുത്ത യോഗം നാളെ നടക്കും.
വൈപ്പിനിലെ സ്വകാര്യ ബസുകൾക്ക് സിറ്റി സർവീസ് പെർമിറ്റ് ലഭിക്കുന്നതിന് നിയമഭേദഗതി കൂടിയേ തീരൂ. തീർത്തും ശുഭോദർക്കമായ സ്ഥിതിവിശേഷമാണ് നിലവിൽ.
ഒന്നര പതിറ്റാണ്ടോളം ഈ വിഷയത്തിൽ ഇടപെടാതിരുന്നവരും ചെറുവിരൽ പോലും അനക്കാതിരുന്നവരുമാണ് ഇപ്പോൾ സമരവുമായി രംഗത്തുവരുന്നത്. യു.ഡി.എഫ് ഭരണകാലത്ത് ഫയൽ പൊടിതട്ടാൻ പോലും പുറത്തെടുത്തിട്ടില്ല. പദ്ധതി നടപ്പാകുമെന്ന് ഉറപ്പായപ്പോൾ പിതൃത്വം ഏറ്റെടുക്കാനും രാഷ്ട്രീയ മുതലെടുപ്പിനുമാണ് ഇപ്പോൾ ശ്രമിക്കുന്നത്.
സമരം സഞ്ചാര
സ്വാതന്ത്ര്യത്തിന്:
ഹൈബി ഈഡൻ എം.പി.
വൈപ്പിൻ നിവാസികളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരമാണിത്. അവരുടെ സ്വപ്നമായിരുന്ന ഗോശ്രീ പാലവും ഹഡ്കോ കുടിവെള്ള പദ്ധതിയും ജിഡയുടെ രൂപീകരണവും നടപ്പാക്കിയത് കോൺഗ്രസാണ്. ബസുകളുടെ നഗരപ്രവേശനത്തിനായി പത്ത് വർഷം മുമ്പ് പള്ളത്താംകുളങ്ങരയിൽ കോൺഗ്രസ് സമരപ്രഖ്യാപന കൺവെൻഷൻ നടത്തിയിട്ടുണ്ട്.
20 വർഷമായി വൈപ്പിനിൽ എൽ.ഡി.എഫിന്റെ ജനപ്രതിനിധികളാണ്. ബസ് പ്രശ്നം പരിഹരിക്കേണ്ടത് അവരുടെ ചുമതലയാണ്. അതിൽ പരാജയപ്പെട്ടതിന് ഞങ്ങളുടെ സമരത്തെ വിമർശിച്ചിട്ട് കാര്യമില്ല. കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഒന്നും ചെയ്യുന്നില്ലെന്ന് ആക്ഷേപമില്ല. പക്ഷേ കാര്യം നടക്കുന്നില്ല. ജനാധിപത്യപരമായി സമരം ചെയ്യാൻ ആർക്കും അവകാശമുണ്ട്. കോൺഗ്രസ് വ്യക്തിക്കോ സ്ഥാപനത്തിനോ എതിരല്ല. ജനങ്ങൾക്ക് വേണ്ടിയാണ്. വൈപ്പിൻ ബസുകളുടെ നഗരപ്രവേശനം നേടിയെടുക്കും വരെ അത് തുടരും.
തടസം മൊഫ്യൂസൽ തർക്കം
വൈപ്പിനിൽ നിന്നുള്ള സ്വകാര്യ ബസുകൾക്ക് എറണാകുളം നഗരത്തിലേക്കുള്ള പ്രവേശനത്തിന് വിഘാതമാകുന്നത് നിയമ, സാങ്കേതിക പ്രശ്നങ്ങൾ. ഗ്രാമീണ മേഖലയിൽ മാത്രം ഓടാൻ അനുമതിയുള്ള മൊഫ്യൂസൽ ബസുകളാണ് വൈപ്പിനിൽ സർവീസ് നടത്തുന്നത്. ദേശീയപാതകളിലേയ്ക്ക് ഇവയ്ക്ക് പ്രവേശിക്കാനാകില്ല. എറണാകുളം ബാനർജി റോഡ്, ഷണ്മുഖം റോഡ്, എം.ജി റോഡ് എന്നിവ ഈ ഗണത്തിൽ വരുന്നവയാണ്. ഈ പ്രതിസന്ധി മറികടക്കാനുള്ള നിയമഭേദഗതി നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
700 ബസുകൾ
എറണാകുളം നഗരത്തിൽ 700 സ്വകാര്യ ബസുകൾക്ക് മാത്രമാണ് അനുമതിയുള്ളത്. എണ്ണം കൂട്ടണമെങ്കിൽ ആർ.ടി.എ യോഗം തീരുമാനിക്കണം. കളക്ടറാണ് ആർ.ടി.എ ചെയർമാൻ. ആഴ്ചകൾക്കുള്ളിൽ ചെയ്യാം.
സമയക്രമം മാറ്റൽ
വൈപ്പിൻ ബസുകൾ നഗരത്തിനുള്ളിലേക്ക് നീട്ടുമ്പോൾ ഈ ബസുകളുടെയും സിറ്റി സർവീസ് ബസുകളുടെയും സമയക്രമത്തിലും അടിമുടി പരിഷ്കാരങ്ങൾ വേണം. അതിനായി വിജ്ഞാപനവും ഹിയറിംഗും നടത്തേണ്ടി വരും.
• രണ്ട് മണിക്കൂർ ഹാൾട്ടുള്ള 40 വൈപ്പിൻ ബസുകൾക്ക് നിലവിലെ സമയക്രമത്തെ ബാധിക്കാതെ സർവീസ് നടത്താനാകുമെന്ന് പറവൂർ മേഖലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിട്ടിയെയും നാറ്റ്പാക്കിനെയും നേരത്തേ തന്നെ അറിയിച്ചിട്ടുണ്ട്.
നഗരബസുകൾക്ക് പ്രതിസന്ധിയാകും. വൈപ്പിൻ ബസുകളും നഗരസർവീസിനെത്തുന്നത് നിലവിലെ ബസുകളെ ദോഷകരമായി ബാധിക്കും. മെട്രോ തുടങ്ങിയതിനും കൊവിഡിനും ശേഷം നഗരത്തിലെ ബസുകളിൽ വരുമാനം തീരെക്കുറവാണ്. മൊഫ്യൂസൽ ബസുകളെ നഗരങ്ങളിൽ പ്രവേശിപ്പിക്കുന്ന നിയമഭേദഗതിയുണ്ടായാൽ പ്രതിസന്ധിയിൽ വലയുന്ന ബസ് വ്യവസായം തകർന്ന് തരിപ്പണമാകും. ജില്ലയിൽ മാത്രമാണ് മൊഫ്യൂസൽ ബസുകൾക്ക് പ്രത്യേക സ്റ്റാൻഡ് ഇല്ലാത്തത്. കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമാകും. പറവൂർ, ഹൈറേഞ്ച്, കോട്ടയം ബസുകളെ നഗരത്തിലേക്ക് പ്രവേശിപ്പിക്കാതെ വൈറ്റില ഹബിലേക്കും കലൂർ സ്റ്റാൻഡിലേക്കും തിരിച്ചുവിടുന്നത് ഇതുകൊണ്ടാണ്.
എം.ബി.സത്യൻ
പി.ബി.ഒ.എ മുൻ സംസ്ഥാന പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |