കൊച്ചി: വൈപ്പിനിലെ സ്വകാര്യ ബസുകളുടെ പട്ടണപ്രവേശനം ഉടനില്ല. പകരം കൊച്ചി നഗരത്തിലേയ്ക്ക് ആനവണ്ടി 'ട്രിപ്പടിക്കും'. വൈപ്പിനിലെ യാത്രാക്ലേശം പരിഹരിക്കാനാണ് കൂടുതൽ കെ.എസ്.ആർ.ടി.സി ബസുകൾ ഇറക്കുന്നത്. മെഫ്യൂസർ നിയമത്തിൽ കുരുങ്ങി സ്വകാര്യ ബസുകളുടെ നഗരപ്രവേശനം നീണ്ട സാഹചര്യത്തിലാണിത്. നേരത്തെ തിരു-കൊച്ചി ബസുകൾ സർവീസ് നടത്തിയെങ്കിലും ഒന്നൊഴിച്ച് ബാക്കിയെല്ലാം പിൻവലിച്ചിരുന്നു.
ആദ്യഘട്ടത്തിൽ നാല് ബസുകളാണ് മുനമ്പത്ത് നിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് ഓടിക്കുക.16 ട്രിപ്പുകൾ. 27ന് രാവിലെ ഒമ്പതിന് ഗോശ്രീ ജംഗ്ഷനിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പുന:ക്രമീകരിച്ച സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്യും.
സ്വകാര്യ ബസുകളുടെ നഗരപ്രവേശനം ചർച്ച ചെയ്യാൻ ഈ മാസം 31നും ഫെബ്രുവരി 9നും സർക്കാർ തലത്തിൽ ചർച്ചകളുണ്ട്. നടപടി നീണ്ടുപോയാൽ ആവശ്യാനുസരണം കൂടുതൽ കെ.എസ്.ആർ.ടി.സി ബസുകൾ എത്തിക്കും.
അതേസമയം, വൈപ്പിൻ സ്വകാര്യ ബസുകളുടെ നഗരപ്രവേശനം വൈകുന്നതിൽ പ്രതിഷേധിച്ച് ഹൈബി ഈഡൻ എം.പി കഴിഞ്ഞ ദിവസം ഏകദിന ഉപവാസ സമരം നടത്തിയിരുന്നു. ഇതോടെ സ്വകാര്യ ബസുകളുടെ കൊച്ചി നഗരപ്രവേശനത്തെ ചൊല്ലി സി.പി.എം- കോൺഗ്രസ് രാഷ്ട്രീയ പോരിന് കളമൊരുങ്ങുകയായിരുന്നു. ആരോപണങ്ങളും പ്രത്യാരോപണങ്ങളും നിറഞ്ഞുനിൽക്കെയാണ് നാല് ആനവണ്ടികൾ വൈപ്പിനിലെത്തുന്നത്.
18 വർഷം
18 വർഷം മുമ്പ് ഗോശ്രീ പാലങ്ങൾ ഗതാഗതത്തിന് തുറന്നതു മുതൽ ദ്വീപുനിവാസികൾ ഉന്നയിക്കുന്ന ആവശ്യമാണിത്. ഹൈക്കോടതി ജംഗ്ഷനിൽ നിന്ന് മറ്റൊരു ബസിൽ വേണം മുന്നോട്ടുള്ള യാത്ര തുടരാൻ. മെട്രോ ട്രെയിൻ യാത്ര ചെയ്യാൻ നേരിട്ട് സ്റ്റേഷനിലെത്താനും മാർഗമില്ല.
നഗരത്തിലുണ്ട് 700 ബസ്
എറണാകുളം നഗരത്തിലെ പ്രധാനപ്പെട്ട എം.ജി റോഡ്, സഹോദരൻ അയ്യപ്പൻ റോഡ്, ഷൺമുഖം റോഡ്, ബാനർജി റോഡ് എന്നിവ ദേശസാത്കൃത റൂട്ടിൽ ഉൾപ്പെടുന്നതിനാൽ സിറ്റി സർവീസ് പെർമിറ്റുള്ള ബസുകൾക്കുമാത്രമെ പ്രവേശനമുള്ളൂ. വൈപ്പിനിലെ സ്വകാര്യ ബസുകൾക്ക് സിറ്റി സർവീസ് പെർമിറ്റിന് നിയമഭേദഗതി വേണം. ഇതിനുള്ള നടപടികളും പുരോഗമിക്കുന്നു. എറണാകുളം നഗരത്തിൽ 700 സ്വകാര്യ ബസുകൾക്ക് മാത്രമാണ് അനുമതിയുള്ളത്. എണ്ണം കൂട്ടണമെങ്കിൽ ആർ.ടി.എ യോഗം തീരുമാനിക്കണം.
പുതിയ സർവീസുകൾ
• മുനമ്പം - കാക്കനാട്
• മുനമ്പം - ഫോട്ടുകൊച്ചി
• മുനമ്പം - ചോറ്റാനിക്കര
• മുമ്പമ്പം - ആലുവ ( കലൂർ വഴി)
തിരഞ്ഞെടുപ്പ് നാടകം
വൈപ്പിൻ ബസുകളുടെ നഗരപ്രവേശനത്തിനായി സർക്കാർ തലത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ദ്വീപുനിവാസികളുടെ ആവശ്യം യാഥാർത്ഥ്യമാകുമെന്ന് ഉറപ്പായതോടെയാണ് എം.പി ഉപവാസ സമരവുമായി ഇറങ്ങിയത്. നാലുവർഷം ഒന്നും ചെയ്യാതെ, തിരഞ്ഞെടുപ്പ് വരാനിരിക്കെ നടത്തിയ പരിപാടിയായിരുന്നിത്.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
വൈപ്പിൻ എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |