കോലഞ്ചേരി: വടവുകോട് ബ്ളോക്ക് പഞ്ചായത്തിൽ ട്വന്റി 20 ഭരണ സമിതിക്കെതിരെ യു.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. എൽ.ഡി.എഫ് അംഗങ്ങൾ യോഗത്തിൽ നിന്നും വിട്ടു നിന്നതോടെ അവിശ്വാസ പ്രമേയം പാസാകാനുള്ള ഏഴ് അംഗങ്ങളുടെ പിന്തുണ ഇല്ലാതെ വന്നതാണ് അവിശ്വാസം പരാജയപ്പെടാൻ ഇടയായത്. നിലവിൽ യു.ഡി.എഫ് 5, ട്വന്റി20 5, എൽ.ഡി.എഫ് 3 എന്നിങ്ങനെയാണ് കക്ഷിനില.
അവിശ്വാസ പ്രമേയം പാസായാൽ പോലും ടോസിലൂടെയാകും പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടി വരിക. നേരത്തെ യു.ഡി.എഫിലെ വി.ആർ. അശോകനായിരുന്നു പ്രസിഡന്റ്. അന്ന് ട്വന്റി20 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിന്നതോടെ എൽ.ഡി.എഫ് പ്രസിഡന്റ് സ്ഥാനാർത്ഥിയെ തോല്പിച്ചാണ് അശോകൻ പ്രസിഡന്റായത്. ഇക്കുറി അവിശ്വാസത്തിൽ നിന്നടക്കം എൽ.ഡി.എഫ് പിന്മാറിയത് ട്വന്റിയെ സഹായിക്കാനാണെന്ന ആരോപണമാണ് യു.ഡി.എഫ് ഉയർത്തുന്നത്.
അതേസമയം ട്വന്റിയുടെ സഹായം കൊണ്ട് ആദ്യം പ്രസിഡന്റായത് യു.ഡി.എഫാണെന്ന പ്രത്യാരോപണം എൽ.ഡി.എഫും ഉന്നയിക്കുന്നുണ്ട്. യു.ഡി.എഫ് അംഗങ്ങളുടെ വോട്ടു നേടി സ്റ്റാൻഡിംഗ് കമ്മിറ്റിയിലെത്തി പിന്നീട് ചെയർമാന്മാരായ എൽ.ഡി.എഫ് അംഗങ്ങൾ രാജിവയ്ക്കണമെന്ന യു.ഡി.എഫ് ആവശ്യപ്പെടുന്നുണ്ട് എന്നാൽ എൽ.ഡി.എഫ് അംഗങ്ങളുടെ ഉൾപ്പടെ വോട്ടു നേടിയാണ് യു.ഡി.എഫും സ്റ്റാൻഡിംഗ് കമ്മിറ്റിയിലെത്തിയെന്ന മറുവാദമാണ് എൽ.ഡി.എഫ് ഉയർത്തുന്നത്. അവിശ്വാസ പ്രമേയത്തിൽ നിന്നും വിട്ടു നിന്ന എൽ.ഡി.എഫ് കുന്നത്തുനാട്ടിലെ അവരുടെ ട്വന്റി 20 യോടുള്ള നിലപാട് വ്യക്തമാക്കണമെന്ന് യു.ഡി.എഫ് നേതാക്കളായ സി.പി. ജോയി, കെ.വി. എൽദോ, നിബു കുര്യാക്കോസ് എന്നിവർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. മറ്റ് നാലു പഞ്ചായത്തുകളിൽ ട്വന്റി 20യോട് പോരാട്ടത്തിനിറങ്ങിയ എൽ.ഡി.എഫിന്റെ ഇരട്ടത്താപ്പാണ് വടവുകോട്ടിലേതെന്നും ഇവർ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |