കൊച്ചി: എറണാകുളത്ത് എവിടെയായിരിക്കും കേരളത്തിന്റെ മൂന്നാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഉയരുക? ഭൂമിക്കായി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) താത്പര്യപത്രം ക്ഷണിച്ചതിന് പിന്നാലെ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ചർച്ച കൊഴുക്കുകയാണ്. പ്രാഥമിക പട്ടികയിൽ നെടുമ്പാശേരിയാണ് മുന്നിൽ. ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ ഇവിടം സന്ദർശിച്ചിരുന്നു.
വിവിധ കായിക പദ്ധതികൾ ആരംഭിക്കാൻ ജി.സി.ഡി.എ സ്ഥലംഉടമകളിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചിരുന്നു. ഇങ്ങനെയാണ് സ്റ്റേഡിയം നിർമ്മിക്കാൻ അനുയോജ്യമായ സ്ഥലം ജി.സി.ഡി.എ മുഖേന കെ.സി.എയുടെ ശ്രദ്ധയിൽപ്പെടുന്നത്. ജില്ലയിൽ വല്ലാർപാടത്തെ ഭൂമിയുൾപ്പെടെ അഞ്ച് സ്ഥലങ്ങൾ കൂടി ജി.സി.ഡി.എ, കെ.സി.എയ്ക്ക് മുന്നിൽവച്ചിട്ടുണ്ട്. ഇവ ഏതെല്ലാമാണെന്നത് രഹസ്യമാണ്. മറ്റു സ്ഥലങ്ങൾ കൂടി പരിഗണിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ കെ.സി.എ താത്പര്യപത്രം ക്ഷണിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. നേരത്തെ നോട്ടമിട്ടിരുന്ന ഇടക്കൊച്ചി ഇക്കുറിയും പരിഗണയിലുണ്ട് !
കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഫുട്ബാൾ മത്സരങ്ങൾക്കായി മാത്രം ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് സച്ചിനും ഗാംഗുലിയുമെല്ലാം നിറഞ്ഞാടിയ ക്രിക്കറ്റ് വേദി കെ.എസി.എയ്ക്ക് നഷ്ടമായത്. വീണ്ടും ക്രിക്കറ്റ് മത്സരങ്ങൾക്കായി സ്റ്റേഡിയം വിട്ടുനൽകണമെന്ന് കാട്ടി കെ.സി.എ സമീപിച്ചിരുന്നെങ്കിലും ജി.സി.ഡി.എയുമായുള്ള തുടർചർച്ചകൾ ഒന്നുപോലും ഫലംകണ്ടില്ല. ഇതോടെയാണ് കൊച്ചിയിൽ സ്വന്തമായി ഒരു സ്റ്റേഡിയം നിർമ്മിക്കാൻ കെ.സി.എ തീരുമാനിച്ചത്. നിലവിൽ കേരളത്തിൽ അന്താരാഷ്ട്ര മത്സരങ്ങൾ നടക്കുന്നത് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ മാത്രമാണ്. ഇത് കേരള സർവകലാശാലയുടെ കൈവശമാണ്. ഈ സ്റ്റേഡിയം കരാറിലെടുത്താണ് കെ.സി.എ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. വയനാട് കൃഷ്ണഗിരിയിലും ഇടുക്കി തൊടുപുഴയിലുമെല്ലാം കെ.സി.എയ്ക്ക് ഗ്രൗണ്ടുകളുണ്ടെങ്കിലും അവയൊന്നും അന്താരാഷ്ട്ര നിലവാരത്തിലുള്ളതല്ല.
വേണ്ടത് 30 ഏക്കർ
എറണാകുളത്ത് 20 മുതൽ 30 ഏക്കർ വരെ വാങ്ങാനാണ് കെ.സി.ഐ നീക്കം. അടുത്തമാസം 28 ന് മുമ്പ് താത്പര്യപത്രം നൽകണമെന്നാണ് പരസ്യം. ലീസിനെടുക്കാനും താത്പര്യമുണ്ട്.
നെടുമ്പാശരിയുടെ പ്ലസ്
• വില്ക്കാനുള്ളത് 60 ഏക്കർ ഭൂമി
• ഭാവിയിൽ വിവിധ പദ്ധതികൾ തുടങ്ങാം
• തൊട്ടടുത്ത് വിമാനത്താവളം
• നിരവധി ഫൈവ് സ്റ്റാർ ഹോട്ടലുകൾ
• അനുകൂല കാലാവസ്ഥ
• ദേശീയപാതയോട് ചേർന്നുകിടക്കുന്ന ഇടം
കിടിലൻ സ്റ്റേഡിയം
ലോകോത്തര നിലവാരത്തിലെ സ്റ്റേഡിയമാണ് കെ.സി.എ കേരളത്തിൽ നിർമ്മിക്കുക. 55,000 വരെ സീറ്രിംഗ് കപ്പാസിറ്റി പ്രതീക്ഷിക്കാം. അഞ്ച് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
സ്റ്റേഡിയം നിർമ്മാണം വേഗം പൂർത്തിയാക്കുകയാണ് ലക്ഷ്യം
ജയേഷ് ജോർജ്
പ്രസിഡന്റ്, കെ.സി.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |