കണ്ണൂർ:പരമ്പരാഗത സംസ്കാര രീതി വിട്ട് സ്വന്തം ആഗ്രഹം പോലെ തന്നെ ലൈസാമ്മയുടെ മൃതദേഹം അഗ്നിയിലെരിഞ്ഞു.മേലേച്ചൊവ്വയിലെ കട്ടക്കയം സെബാസ്റ്റ്യന്റെ ഭാര്യ ലൈസാമ്മയുടെ (61) ഭൗതീക ശരീരമാണ് ഇന്നലെ പകൽ രണ്ടിന് പയ്യാമ്പലത്ത് അഗ്നിനാളങ്ങൾ ഏറ്റുവാങ്ങിയത്.ഉത്തരമലബാറിൽ കത്തോലിക്ക സഭയിൽ ആദ്യമായാണ് മൃതദേഹം ദഹിപ്പിക്കുന്നത്.സെബാസ്റ്റ്യനും ലൈസാമ്മയും തങ്ങളുടെ മരണശേഷം ശരീരം മറവ് ചെയ്യുന്നതിന് പകരം ദഹിപ്പിക്കണമെന്ന തീരുമാനം നേരത്തെ തന്നെയെടുത്തിരുന്നു.
മൃതദേഹങ്ങൾ കല്ലറയിൽ അടക്കുന്നതിനു പകരം ചിതയിൽ ദഹിപ്പിക്കാമെന്ന് കത്തോലിക്ക സഭയും തീരുമാനമെടുത്തിട്ടുണ്ട്.എങ്കിലും മതപരമായി വിശ്വാസത്തിന്റെയും ആചാരങ്ങളുടെയും പേരിൽ ഇത് പൂർണ്ണമായും ആളുകൾ ഏറ്റെടുത്തിട്ടില്ല.ഇത്തരക്കാക്ക് ഒരു മാതൃകയാവുകയാണ് ലൈസാമ്മയും സെബാസ്റ്റ്യനും.
മാനന്തവാടി സ്വദേശിയായ സെബാസ്റ്റ്യൻ വളം നിർമ്മാണവ്യവസായി ആണ്.ധാരാളം പുസ്തകങ്ങൾ വായിക്കുന്ന ഇദ്ദേഹം പുരോഗമനപരമായ ആശയങ്ങളെ ഏറെ പിന്തുണയ്ക്കുന്ന വ്യക്തി കൂടിയാണ്.ഇത് ലൈസാമ്മയ്ക്കും പ്രചോദനമാവുകയായിരുന്നു. ശാസ്ത്രീയപരമായി മൃതദേഹങ്ങൾ ദഹിപ്പിക്കുന്നതാണ് ഏറ്റവും മികച്ച മാർഗ്ഗമെന്ന തിരിച്ചറിവിൽ നിന്നാണ് തീരുമാനമെടുത്തതെന്ന് സെബാസ്റ്റ്യൻ പറഞ്ഞു.കുടുംബത്തിന്റെ പൂർണ്ണ പിന്തുണയുമുണ്ട്.ശനിയാഴ്ച്ചയാണ് ലൈസാമ്മ മരണപ്പെട്ടത്.മതപരമായ ചടങ്ങുകളെല്ലാം തന്നെ പയ്യാമ്പലത്ത് നടന്നിരുന്നു.മേലേച്ചൊവ്വ സെന്റ് ഫ്രാൻസിസ് പള്ളി വികാരി ഫാ. തോമസ് കുളങ്ങാരി കാർമ്മികത്വം വഹിച്ചു.
മാനന്തവാടി പുതിയാപറമ്പിൽ കുടുംബാഗംമാണ് ലൈസാമ്മ.തെക്ല ഫെബി(കാനഡ),മിഷേൽ (ചേർത്തല)നെറ്റിനോറ(ദുബായ്),എന്നിവർ മക്കളാണ്.ഫെബി മാത്യു(കാനഡ),മാസിൽ മാത്യു(ചേർത്തല),ലിന്റോ ബേബി(ദുബായ്)എന്നിവർ മരുമക്കളാണ്.കൊവിഡ് ബാധിതരായ സഭാ വിശ്വാസികളുടെ മൃതദേഹം നേരത്തെ ദഹിപ്പിച്ചിട്ടുണ്ട്.തലശ്ശേരി അതിരൂപതയും കുംടുംബത്തിന്റെ തീരുമാനത്തെ പിന്തുണച്ചു.
മൃതദേഹം ദഹിപ്പിക്കുന്നതാണ് ശാസ്ത്രീയപരമായി ഏറ്റവും മികച്ച മാർഗ്ഗം.ഇത് നേരത്തെ ഏടുത്ത തീരുമാനമാണ്. പൂർണ്ണ പിന്തുണയോടെ കുടുംബവും ഒപ്പമുണ്ടായി.
സെബാസ്റ്റ്യൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |