മാഹി: വിനോദ യാത്രാ ബോട്ട്, പെഡൽ ബോട്ട് എന്നിവയെ ചെറിയ തോതിൽ മാത്രം വഹിക്കാൻ മാത്രം ശേഷിയുള്ള മയ്യഴിപ്പുഴയിൽ നടക്കുന്ന 'സ്പീഡ് ബോട്ട് സർവീസ്' അപകടത്തെ മാടി വിളിക്കുന്നു. ചെറിയ കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവരുമായി നടത്തുന്ന അതിവേഗയാത്ര കണ്ടുനിൽക്കുന്നവർ തലയിൽ കൈവെച്ചുപോകും.
സാഹസിക ടൂറിസം ആവശ്യപ്പെടുന്ന സുരക്ഷാ സംവിധാനമോ, അപകടമുണ്ടായാൽ തുണയ്ക്കെത്തേണ്ട കോസ്റ്റ്ഗാർഡോ മയ്യഴിപ്പുഴത്തീരത്തില്ല. മയ്യഴിപ്പുഴ പോലുള്ള ചെറിയ ജലാശയങ്ങളിൽ ജലവിനോദങ്ങൾക്ക് വേണ്ടിയോ, സാഹസിക ടൂറിസത്തിന്റെ പേരിലോ സ്പീഡ് ബോട്ട് ഓടിക്കാൻ അനുമതി കൊടുക്കുന്നത് ആത്മഹത്യാപരമെന്നാണ് നാട്ടുകാർ പറയുന്നത്.
ജലജീവികൾക്കും സുരക്ഷയില്ല
സ്പീഡ് ബോട്ടുകൾ ജലത്തിന്റെ ഉപരിതലം മുതൽ അടിത്തട്ടുവരെ പ്രകമ്പനം സൃഷ്ടിച്ചാണ് കടന്നുപോകുന്നത്. ചെറുമത്സ്യങ്ങളടക്കമുള്ള ജലജീവികൾ, ജലസസ്യങ്ങൾ, തീരസസ്യാവരണം എന്നിവയെ ഇവ നശിപ്പിക്കും. അമിതമായ പ്രകമ്പനവും അതുമൂലമുണ്ടാവുന്ന മർദ്ദവും താപവും അതിജീവിക്കുവാൻ ചെറുജീവികൾ പ്രാപ്തമല്ല. ഉപരിതല ഉഷ്ണജലം ഈ മർദ്ദം മൂലം താഴേക്ക് വ്യാപിച്ച് ജീവജാലങ്ങളുടെ നാശം പൂർണ്ണമാക്കും.
മരിക്കണോ മയ്യഴിപ്പുഴ
ഓവുകളിലൂടെ ഒഴുകിയെത്തുന്ന ദ്രവമാലിന്യവും വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങളും പുഴയെ പാടെ മലിനമാക്കുന്നതിനിടയിലാണ് സ്പീഡ് ബോട്ടുകളുടെ ഇളക്കിമറിച്ചൽ. പി.എച്ച് മൂല്യത്തിലും ഓക്സിജന്റെ അളവിലും വരുത്തിയ വ്യതിയാനവും ചെറുതല്ല. ഇതൊക്കെ അതിജീവിച്ച ചില ഇനം മത്സ്യങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ. സ്പീഡ് ബോട്ടുകളുണ്ടാകുന്ന ഓളങ്ങൾ മത്സ്യ പ്രജനനകേന്ദ്രങ്ങളെ തകർക്കാൻ പോന്നതാണെന്നും പരിസ്ഥിതി പ്രവർത്തകർ പറയുന്നു.
മയ്യഴിപ്പുഴയുടെ വാഹകശേഷിക്കപ്പുറമുള്ള സ്പീഡ് ബോട്ട് സർവീസ് അനുമതി അടിയന്തരമായി പുനഃപരിശോധിക്കണം. ഇത്തരം പ്രവൃത്തി പരിസ്ഥിതി നാശം, തീരദേശ സമൂഹത്തിന്റെ ആരോഗ്യത്തേയും പ്രതികൂലമായി ബാധിക്കുമെന്ന് പഠനങ്ങളുണ്ട്. സ്പീഡ് ബോട്ട് ഏൽപ്പിക്കുന്ന പ്രകമ്പനത്തെ നിയന്ത്രണവിധേയമാക്കാൻ അതിലെ യാത്രികർക്കും സാദ്ധ്യമല്ല-വിജയൻ കൈനാടത്ത്, മയ്യഴിപ്പുഴ സംരക്ഷണ സമിതി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |